സിറ്റി പൊലീസ് മേധാവി എ.വി. ജോര്‍ജ് സര്‍വിസില്‍നിന്ന് വിരമിച്ചു; അബ്ദുൾ നാസർ മഅ്ദനിയുടെ അറസ്റ്റ്; അലനെയും താഹയെയും മാവോവാദി മുദ്രകുത്തി കോഴിക്കോട് യു,എ. പി. എ കേസിലുള്ള പങ്ക്; വാരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം; 34 വർഷത്തെ വിവാദപരമായ സേവനത്തിനുശേഷമാണ് വിരമിക്കൽ
സ്വന്തം ലേഖകൻ
കോഴിക്കോട്: സിറ്റി പൊലീസ് മേധാവി എ.വി. ജോര്‍ജ് സര്‍വിസില്‍നിന്ന് വിരമിച്ചു. അബ്ദുൾ നാസർ മഅ്ദനിയുടെ അറസ്റ്റ്, അലനെയും താഹയെയും മാവോവാദി മുദ്രകുത്തി കോഴിക്കോട് യു,എ. പി. എ കേസിലുള്ള പങ്ക്, വാരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം എന്നിങ്ങനെയുള്ള 34 വർഷത്തെ വിവാദപരമായ സേവനത്തിനുശേഷമാണ് വിരമിക്കൽ.
കോളിളക്കമുണ്ടാക്കിയ പല കേസുകളും അന്വേഷിച്ച ഇദ്ദേഹം നിരവധി ആരോപണങ്ങള്‍ നേരിടുകയും വിവാദങ്ങളുടെ ഭാഗമാവുകയും ചെയ്തു. ആരോപണങ്ങള്‍ പലതും വിരമിക്കുംവരെ അദ്ദേഹത്തെ പിന്തുടരുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം മൂന്നിലവ് സ്വദേശിയാണ് എ.വി. ജോര്‍ജ്. 1988ല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി തലശ്ശേരിയിലായിരുന്നു ആദ്യ നിയമനം. പിന്നീട്, 1990ല്‍ കോഴിക്കോട്ടെത്തി ട്രാഫിക്, സ്പെഷല്‍ ബ്രാഞ്ച്, ടൗണ്‍ സര്‍ക്കിളുകളില്‍ സി.ഐ ആയും നോര്‍ത്ത് അസി. കമീഷണര്‍, വടകര ഡിവൈ.എസ്.പി, വിജിലന്‍സ് ഡിവൈ.എസ്.പി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. 2011ല്‍ ഐ.പി.എസ് ലഭിച്ചു.
2015ല്‍ കോഴിക്കോട് സിറ്റി പൊലീസ് മേധാവിയായി. ഇന്‍റേണല്‍ സെക്യൂരിറ്റി എസ്.പി, ആലുവ റൂറല്‍ എസ്.പി എന്നീ ചുമതലകളും വഹിച്ചു. 2019ലാണ് വീണ്ടും സിറ്റി പൊലീസ് മേധാവിയായി എത്തിയത്. 2020ല്‍ ഡി.ഐ.ജിയായും 2022ല്‍ ഐ.ജിയായും സ്ഥാനക്കയറ്റം ലഭിച്ചു.
വാരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിലടക്കം ജോര്‍ജിനെതിരെ നിരവധി ആരോപണങ്ങളാണുയര്‍ന്നത്. ഡി.ജി.പിയുടെ നിര്‍ദേശം ലംഘിച്ച് ആലുവ റൂറല്‍ എസ്.പിയായിരുന്ന ജോര്‍ജ് രൂപവത്കരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്സായിരുന്നു സംഭവത്തില്‍ പ്രതിക്കൂട്ടിലായത്. ഇതിന്‍റെ പേരില്‍ ജോര്‍ജ് സസ്പെന്‍ഷനിലുമായി. എന്നാല്‍, സസ്പെന്‍ഷന്‍ കാലാവധി തീരുംമുമ്പ് സര്‍വിസില്‍ തിരിച്ചെത്തി. പരിസ്ഥിതി പ്രവര്‍ത്തകന്‍ പുരുഷന്‍ ഏലൂരിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നതടക്കമുള്ള ആരോപണങ്ങളും ഉയര്‍ന്നു.
പന്തീരാങ്കാവ് പൊലീസ് അലനെയും താഹയെയും മാവോവാദി മുദ്രകുത്തി യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്തപ്പോള്‍ സിറ്റി പൊലീസ് മേധാവിയായ ജോര്‍ജിനെതിരെ സി.പി.എമ്മില്‍ നിന്നടക്കം വിമര്‍ശനങ്ങളുയര്‍ന്നു.