ദിലീപും ക്രൈംബ്രാഞ്ചും ഇന്ന് മുഖാമുഖം; ചോദ്യം ചെയ്യലിനായി ദിലീപ് ആലുവ പൊലീസ് ക്ലബില്‍ എത്തി; ഫോണുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് പരിശോധിക്കും; ഇരുകൂട്ടര്‍ക്കും ഇന്ന് നിര്‍ണായകം
സ്വന്തം ലേഖിക
കൊച്ചി: തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിനായി ദിലീപ് ആലുവ പൊലീസ് ക്ലബില്‍ എത്തി.
പതിനൊന്നരയോടെയാണ് ദിലീപ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടായിരുന്നോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
ഒന്നിലധികം ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, ഒരു ഡസനോളം മൊഴികള്‍, രണ്ട് മാസത്തെ കണ്ടെത്തലുകള്‍ ഇവയെല്ലാം ഒത്തുനോക്കി ക്രൈംബ്രാഞ്ച് തയ്യാറാക്കിയ ചോദ്യങ്ങളുടെ നടുവിലേക്കാണ് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടന് ദിലീപ് ഇന്നെത്തിയത്. കേസിന്റെ തുടരന്വേഷണത്തില്‍ ആദ്യമായാണ് ദിലീപും ക്രൈം ബ്രാഞ്ചും മുഖാമുഖം വരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചോദ്യങ്ങളെ സമര്‍ത്ഥമായി നേരിടുകയാകും ദിലീപിന് മുന്നിലെ വെല്ലുവിളി. തയ്യാറെടുപ്പുകളോടെ എത്തുന്ന ദിലീപിനെ സമ്മര്‍ദ്ദത്തിലാക്കിയുള്ള വിവരശേഖരണമാകും പ്രത്യേക അന്വേഷണസംഘം നടത്തുക.
63 ദിവസം മുൻപ് വധഗൂഢാലോചന കേസിലാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ഒടുവില്‍ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരിക്കും പുതിയ ചോദ്യംചെയ്യല്‍. ആലുവ പൊലീസ് ക്ലബ്ബില്‍ രാവിലെ പത്തിന് ഹാജരാകാനായിരുന്നു നിര്‍ദേശം. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്ന സംവിധായകന് ബാലചന്ദ്രകുമാറിന്റെ നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണ സംഘം തുടരന്വേഷണം ആരംഭിച്ചത്.
ഇതിനെതിരെ ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയിലും തെളിവ് നശിപ്പിച്ചതിലും ദിലീപിന്റെ പങ്കിന് അടിവരയിടുന്ന കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴത്തെ അന്വേഷണത്തില്‍ ലഭിച്ചിട്ടുണ്ടെന്നാണ് പ്രത്യേകസംഘം പറയുന്നത്.
ദിലീപിന്റെ ഫോണുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടും ചോദ്യംചെയ്യലില്‍ നിര്‍ണ്ണായകമാകും. ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നെന്ന ആരോപണത്തിലും ദിലീപില്‍ നിന്ന് വിവരങ്ങള്‍ തേടും. ഏപ്രില്‍ 15ന് മുന്‍പ് തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.