![‘സത്യം എന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ല’; ബലാല്‍സംഗക്കേസില്‍ പ്രതികരണവുമായി ശ്രീകാന്ത് വെട്ടിയാര്‍ ‘സത്യം എന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ല’; ബലാല്‍സംഗക്കേസില്‍ പ്രതികരണവുമായി ശ്രീകാന്ത് വെട്ടിയാര്‍](https://i0.wp.com/thirdeyenewslive.com/storage/2022/03/sreeekaa.jpg?fit=311%2C162&ssl=1)
‘സത്യം എന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ല’; ബലാല്‍സംഗക്കേസില്‍ പ്രതികരണവുമായി ശ്രീകാന്ത് വെട്ടിയാര്‍
സ്വന്തം ലേഖിക
കൊച്ചി :താന്‍ പ്രതിയായ ബലാല്സംഗക്കേസിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച് വീഡിയോ കണ്ടന്റ് ക്രിയേറ്റര്‍ ശ്രീകാന്ത് വെട്ടിയാര്‍ . സത്യം എന്താണെന്ന് ആര്‍ക്കും അറിയില്ലെന്നും തനിക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണെന്നും ശ്രീകാന്ത് പറയുന്നു.
ശ്രീകാന്ത് വെട്ടിയാറിന്റെ ഫേസ്ബുക്ക് കുറിപ്പ്
Whatsapp Group 1 | Whatsapp Group 2 |Telegram Group
“പെൺകുട്ടി എന്റെ പേരിൽ കുറ്റം ആരോപിച്ചു. അത് മാത്രമാണ് എല്ലാവർക്കും അറിയാവുന്നത്. ആ ആരോപണത്തെ ഏറ്റെടുത്ത് മാധ്യമങ്ങൾ ആഘോഷവുമാക്കി. സത്യം എന്താണെന്ന് നിങ്ങളിൽ ഒരാൾക്ക് പോലും അറിയില്ല. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്റെ ഭാഗം പറഞ്ഞാൽ ആരാണ് വിശ്വാസത്തിലെടുക്കുക.. അതുകൊണ്ട് എനിക്കുമേൽ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണ്. കോടതിയാണ് ശരിയും തെറ്റും വിധിക്കേണ്ടത്. കോടതി മുഖേന സത്യവും നിങ്ങൾ അറിയും. ഏതെങ്കിലും വിധേന കേസിൽ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ പിടിപാടോ എനിക്കില്ല. എതിർ കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ സപ്പോർട്ടും എനിക്കില്ല. അതിനാൽ ഞാൻ കേസ് അട്ടിമറിക്കും എന്നൊരു ചിന്തയും വേണ്ട. നിയമം സത്യസന്ധമായി തന്നെ മുന്നോട്ട് പോവും. നീതി ന്യായ വ്യവസ്ഥയിൽ എനിക്ക് വിശ്വാസമുണ്ട്. ബഹുമാനപ്പെട്ട കോടതിയുടെ വിധിക്ക് ശേഷം ഇതിനെപ്പറ്റി ഞാൻ സംസാരിക്കാം.. ആൾക്കൂട്ട ആക്രമണങ്ങളും തെറിവിളികളും തുടർന്നുകൊള്ളുക. കമന്റ് ബോക്സ് ഓഫ് ചെയ്തിടില്ല. ഓരോരുത്തർക്കും സംതൃപ്തി വരുംവരെ ആക്രമിച്ചുകൊള്ളുക..”
വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ജനുവരിയിലാണ് ശ്രീകാന്ത് വെട്ടിയാറിനെതിരെ മി ടു ആരോപണം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ യുവതി പൊലീസില്‍ പരാതിയും നല്കി. തുടര്‍ന്ന് ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാല്‍സംഗത്തിന് കേസെടുത്ത പൊലീസ് പരാതിക്കാരിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. ഒളിവില്‍ പോയതായ വാര്‍ത്തകള്‍ക്കു പിന്നാലെ ഫെബ്രുവരി 16ന് ശ്രീകാന്ത് വെട്ടിയാര്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
ആക്ഷേപഹാസ്യ സ്വഭാവമുള്ള വീഡിയോകളിലൂടെ വന്‍ ജനപ്രീതി നേടിയ കണ്ടന്റ് ക്രിയേറ്റര്‍ ആണ് ശ്രീകാന്ത് വെട്ടിയാര്‍. രാഷ്ട്രീയ ശരികളെക്കുറിച്ച് വീഡിയോകളിലൂടെ സംസാരിക്കാറുണ്ടായിരുന്ന ശ്രീകാന്ത് വെട്ടിയാറിനെതിരായ മി ടു ആരോപണം സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച ആയിരുന്നു