എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കോട്ടയം സ്വദേശി അറസ്റ്റില്‍
സ്വന്തം ലേഖിക
നെടുമ്പാശേരി: എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ കോട്ടയം സ്വദേശി അറസ്റ്റിൽ.
തിരുവാര്‍പ്പ് ചേറുവിള വീട്ടില്‍ ബിനുരാജി (39)നെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം സ്വദേശി അജിത് കുമാറിന് എയര്‍പോര്‍ട്ടില്‍ ഡ്രൈവറുടെ സ്ഥിരം ജോലി വാഗ്ദാനം ചെയ്ത് പല തവണയായി ഇരുപതിനായിരം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. ജോലി നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയവരെ എയര്‍പോര്‍ട്ടിന് സമീപമുള്ള ലോഡ്ജുകളില്‍ താമസിപ്പിക്കും.
എയര്‍പോര്‍ട്ടില്‍ ഉദ്യോഗസ്ഥനെ കണ്ടിട്ടു വരുമെന്ന് പറഞ്ഞ് പോകുന്ന ബിനുരാജ് പിന്നീട് ഉദ്യോഗസ്ഥന്‍ അവധിയിലാണെന്നും മറ്റും പറഞ്ഞ് തിരികെയെത്തും. ജോലി ലഭിക്കാതെ വന്നപ്പോള്‍ അജിത്കുമാര്‍ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് പരാതി നല്‍കുകയായിരുന്നു.
നിരവധി പേരുടെ പക്കല്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് ബിനുരാജ് പണം തട്ടിയിട്ടുണ്ടെന്നാണ് സൂചന.
ഇയാള്‍ കുറച്ച് കാലം എയര്‍പോര്‍ട്ടില്‍ ടാക്‌സി ഡ്രൈവര്‍ ആയിരുന്നു. ഇന്‍സ്‌പെക്ടര്‍ പി.എം. ബൈജു, എസ്.ഐ പി.പി. സണ്ണി, എസ്.സി.പി.ഒ നവീന്‍ ദാസ്, സി.പി. ഒ പി.ബി. കുഞ്ഞുമോന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.