യാത്രക്കാരനെ ഹെല്‍മെറ്റിന് അടിച്ചുവീഴ്ത്തി തട്ടിയെടുത്ത സ്കൂട്ടര്‍ വില്‍ക്കാനെത്തി; കറുകച്ചാലിൽ രണ്ടു പേര് അറസ്റ്റിൽ
സ്വന്തം ലേഖഖൻ
കറുകച്ചാല്‍: യാത്രക്കാരനെ ഹെല്‍മെറ്റിന് അടിച്ചുവീഴ്ത്തി തട്ടിയെടുത്ത സ്കൂട്ടര്‍ വില്‍ക്കാനെത്തിയ രണ്ടു പേര് അറസ്റ്റിൽ.
മണര്‍കാട് സ്വദേശി ആലപ്പാട് ഷിനു (30) തിരുവഞ്ചൂര്‍ സ്വദേശി മണിയാറ്റുങ്കല്‍ അനന്ദു (23) എന്നിവരാണ് പിടിയിലായത്. സ്കൂട്ടറുടമ അയര്‍ക്കുന്നം ഗൂര്‍ഖണ്ഡസാരി സന്തോഷ് ഭവനില്‍ ഡെന്നീസ് ജോസഫി (51) നു പരുക്കേറ്റിരുന്നു. ചൊവ്വാഴ്ച ഒന്നരയോടെ നീറിക്കാട്-ഗൂര്‍ഖണ്ഡസാരി റോഡിലായിരുന്നു സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂട്ടര്‍ നിര്‍ത്തി ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന ഡെന്നീസിനെ ഷിനുവും അനന്ദുവും ചേര്‍ന്ന് ഹെല്‍മറ്റുകൊണ്ട് ആക്രമിച്ച ശേഷം വാഹനവുമായി രക്ഷപെടുകയായിരുന്നു. അതിനുശേഷം വാഹനത്തിന്റെ നമ്പര്‍ മാറ്റുകയും കണ്ണാടികള്‍ ഇളക്കിമാറ്റുകയും ചെയ്തു. സ്കൂട്ടര്‍ കറുകച്ചാലിലെത്തിച്ച് വില്‍ക്കാനായിരുന്നു ഇവരുടെ ശ്രമം.
സ്കൂട്ടറുമായി കറുകച്ചാലിലെ ബിവറേജസിന് സമീപമെത്തിയ ഇവര്‍ ആളുകളോട് സ്കൂട്ടര്‍ വില്‍ക്കാനുണ്ടെന്നും ചെറിയ വിലയ്ക്ക് നല്‍കാമെന്നും പറഞ്ഞു. സംശയം തോന്നിയ ഒരാള്‍ വിവരം കറുകച്ചാല്‍ പോലീസില്‍ അറിയിച്ചു.
നേരത്തെ തന്നെ സ്കൂട്ടര്‍ നഷ്ടമായ വിവരം അയര്‍ക്കുന്നം പോലീസ് എല്ലാ സ്റ്റേഷനുകളിലും അറിയിച്ചിരുന്നു. തുടര്‍ന്ന് സ്കൂട്ടര്‍ വാങ്ങാമെന്ന് പറഞ്ഞ് പോലീസ് ഇവരോട് കറ്റുവെട്ടി ഭാഗത്തേക്ക് വരാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. അനന്ദുവിന്റെ പേരില്‍ മോഷണമടക്കം നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.