play-sharp-fill
കുരുമുളക് കിലോയ്ക്ക് അഞ്ഞൂറ് രൂപയിൽ താഴെ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കണം;  തോമസ് ചാഴികാടൻ എംപി

കുരുമുളക് കിലോയ്ക്ക് അഞ്ഞൂറ് രൂപയിൽ താഴെ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കണം; തോമസ് ചാഴികാടൻ എംപി

സ്വന്തം ലേഖിക

ന്യൂഡൽഹി: ഒരു കിലോ കുരുമുളക് അഞ്ഞൂറ് രൂപയിൽ താഴെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ട് ഡയറക്റ്റർ ജനറൽ ഓഫ് ഫോറിൻ ട്രെയിഡ് ഇറക്കിയ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ കേന്ദ്രസർക്കാർ തന്നെ ഉത്തരവ് ഇറക്കണമെന്നു തോമസ് ചാഴികാടൻ എംപി ലോക്സഭയിൽ ആവശ്യപെട്ടു.


കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംപി. റബ്ബർ കർഷകരുടെയും ഏലം, കാപ്പി, കുരുമുളക്, തേയില കർഷകരുടെയും ആവിശ്യത്തിനായി ബജറ്റിൽ മാറ്റിവച്ചിരിക്കുന്ന തുക തികച്ചും അപര്യാപ്തമാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റബ്ബറിന് ഒരു കിലോയ്ക്ക് 250 രൂപയെങ്കിലും അടിസ്ഥാന വില നിശ്ചയിച്ചു കൊണ്ട് കർഷകരെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. സ്വാഭാവിക റബ്ബറിനെ കാർഷിക ഉൽപ്പന്നമായി പ്രഖ്യാപിക്കണം. വിപണിയിൽ 170രൂപയിൽ താഴെയാണ് റബ്ബറിന് വില ലഭിക്കുന്നത്.

2018ൽ കേന്ദ്ര വാണിജ്യ മന്ത്രി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഒരു കിലോ റബ്ബർ കേരളത്തിൽ ഉല്പാദിപ്പിക്കാൻ 172രൂപയാണ്.
സ്വാമിനാഥൻ കമ്മീഷന്റെ നിർദേശം അനുസരിച്ച് ഉല്പാദനച്ചിലവിനേക്കാൾ ഒന്നര ഇരട്ടി വില ലഭിച്ചാലേ കൃഷി ലാഭകരമായി നടത്താൻ കഴിയൂ.

ഇതിന്റെ അടിസ്ഥാനത്തിൽ
250രൂപ വരെ കിട്ടിയാൽ മാത്രമേ കർഷകന് ലാഭകരമായി റബ്ബർ കൃഷി മുൻപോട്ട് കൊണ്ടുപോകാൻ കഴിയു. എന്നാൽ 2021 ഡിസംബറിൽ കേന്ദ്ര വാണിജ്യ മന്ത്രി എംപിയുടെ ചോദ്യത്തിന് ലോക്‌സഭയിൽ നൽകിയ മറുപടിയിൽ ഒരു കിലോ റബ്ബറിന് ഉല്പാദന ചിലവ് 99 രൂപ 46 പൈസയാണ്.

2018ൽ അന്നത്തെ വാണിജ്യ മന്ത്രി നൽകിയ കത്തിൽ ഒരുകിലോ റബ്ബറിന്റെ ഉല്പാദന ചിലവ് കേരളത്തിൽ 172 രൂപയായിരുന്നു. അന്ന് ഉല്പാദന ചിലവ് കണകാക്കാൻ റബർ കൃഷി ചെയ്യുന്ന ഭൂമിയുടെ വിലയും കൂടി ഉൾപ്പെടുത്തിയിരുന്നു. ഇപ്പോൾ ഉല്പാദന ചിലവ് കണകാക്കാൻ ഭൂമിയുടെ വില റബ്ബർ ബോർഡ് പരിഗണിക്കുന്നില്ല. ഈ സ്ഥിതിക്ക് മാറ്റം വരുത്തണമെന്ന് എംപി ആവശ്യപ്പെട്ടു.

അത്തരത്തിൽ ഉല്പാദന ചിലവ് കണക്കാക്കി റബ്ബറിന് 250രൂപ തറവില പ്രഖ്യാപിക്കണം.
പുതിയ റബ്ബർ ആക്റ്റ് കൊണ്ടുവരുമ്പോൾ റബ്ബറിന് താങ്ങുവില 250 രൂപയായി നിയമത്തിൽ ഉൾപ്പെടുത്തണം. പുതിയ നിയമത്തിൽ റബ്ബർ ബോർഡിന്റെ തീരുമാനങ്ങളെ റദ്ദാക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിന് നൽകുന്ന വകുപ്പുകൾ ഒഴിവാക്കണം.

റബ്ബറിന് കുറഞ്ഞ വിലയും കൂടിയ വിലയും നിശ്ചയിക്കുവാനും അതിൽ നിന്നും വ്യത്യസ്തമായ വിലക്ക് റബ്ബർ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നവരുടെ പേരിൽ തടവ് ശിക്ഷക്കും പിഴ ഈടാക്കാനും നിർദേശിക്കുന്ന വകുപ്പുകൾ പിൻവലിക്കണം.

ഏലത്തിന് കിലോയ്ക്ക്‌ 7000രൂപ വരെ വില ലഭിച്ചിരിന്നു. ഇന്നത് 800രൂപയായി കുറഞ്ഞിരിക്കുകയാണ്. ഏലത്തിന്റെ ഉല്പാദന ചിലവ് 1000രൂപയിൽ കൂടുതലാണ്. ഗ്വാട്ടിമാലായിൽ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ ഏലം വിലകുറച്ച് അനധികൃതമായി കുറഞ്ഞ വിലക്ക് ആസിയാൻ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് നിരോധിക്കണമെന്നും എംപി ആവിശ്യപെട്ടു.

കുരുമുളകിന് കിലോയിക്ക് 725 രൂപ വരെ വില ലഭിച്ചിരുന്നു പിന്നീട് 300രൂപ വരെയായി കുറഞ്ഞു. ഇപ്പോൾ 500രൂപ ലഭിക്കുന്ന സാഹചര്യത്തിലാണ്. ജനറൽ ഓഫ് ഫോറിൻ ട്രെയിഡ് 500 രൂപയിൽ താഴെ വിലക്ക് കുരുമുളക് ഇറക്കുമതി ചെയ്യാൻ പാടില്ല എന്ന ഉത്തരവ് ഇറക്കിയത് സ്റ്റേ ചെയ്ത കോടതി അത്തരം ഒരു ഉത്തരവ് ഇറക്കാൻ കേന്ദ്ര സർക്കാരിനെ അധികാരം ഉള്ളു എന്നാണ് പറഞ്ഞത്. ഈ സാഹചര്യത്തിൽ 500രൂപയിൽ കുറഞ്ഞവിലയ്ക്ക് കുരുമുളക് ഇറക്കുമതി ചെയ്യരുതെന്ന ഉത്തരവ് കേന്ദ്ര സർക്കാർ ഇറക്കി കുരുമുളക് കർഷകരെ രക്ഷിക്കണമെന്ന് എംപി ആവശ്യപെട്ടു.