സിൽവർലൈൻ പദ്ധതി നടപ്പായാൽ മാടപ്പള്ളി പഞ്ചായത്തിലെ മൂന്നിലൊന്നു പ്രദേശം കുടിയൊഴിപ്പിക്കപ്പെടും; രണ്ടു സെന്റ് മുതല്‍ രണ്ടേക്കര്‍ വരെ സ്ഥലം നഷ്ടപ്പെടുന്നവര്‍ ധാരാളം; മാടപ്പള്ളി മാഞ്ഞുപോകും; പ്രതിഷേധം ശക്തിപ്പെടുത്തി കല്ലിടൽ തടഞ്ഞതിനു പിന്നിലും കാരണങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: സിൽവർലൈൻ പദ്ധതി നടപ്പായാൽ മാടപ്പള്ളി പഞ്ചായത്തിലെ മൂന്നിലൊന്നു പ്രദേശം കുടിയൊഴിപ്പിക്കപ്പെടും. കല്ല് നാട്ടാനുള്ള ശ്രമം മാടപ്പള്ളിക്കാർ സർവശക്തിയുമെടുത്ത് തടഞ്ഞതിന് കാരണവും ഇതുതന്നെ.
ചങ്ങനാശേരിക്കു കിഴക്ക് കറുകച്ചാൽ റോഡിൽ 5 കിലോമീറ്റർ പിന്നിട്ടാൽ മാടപ്പള്ളി പഞ്ചായത്ത് അതിർത്തിയായി. പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്തിൽ നിന്ന് സിൽവർലൈൻ പാത പ്രവേശിക്കുന്നത് മാടപ്പള്ളി പഞ്ചായത്തിലേക്കാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാടപ്പളളി പഞ്ചായത്തിലെ 20 വാര്‍ഡുകളിലെ 7 വാര്‍ഡുകളിലൂടെയാണ് ഏഴര കീലോമീറ്റര്‍ പാത കടന്നുപോകുന്നത്. പദ്ധതിക്കായി ഏകദേശം 400 വീടുകള്‍ ഏറ്റെടുക്കേണ്ടി വരുമെന്നാണ് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി പറയുന്നത്.
പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്തില്‍ നിന്ന് കെ റെയില്‍ പാത പ്രവേശിക്കുന്നത് മാടപ്പളളി പഞ്ചായത്തിലേക്കാണ്. ഇവിടെ 50 സര്‍വേ നമ്ബറുകളിലെ ഭൂമിയിലാണ് ഇപ്പോള്‍ സര്‍വേ നടക്കുന്നത്. 10,000 കുടുംബങ്ങളിലായി 40,000 പേരാണ് മാടപ്പളളിയില്‍ താമസിക്കുന്നത്. ഏകദേശം 2500 പേരെയെങ്കിലും ഒഴിപ്പിക്കല്‍ ബാധിക്കും.
കെ റെയിലിനായി രണ്ട് കോളനികള്‍ ഒഴിപ്പിക്കേണ്ടി വരും. രണ്ടു സെന്റ് മുതല്‍ രണ്ടേക്കര്‍ വരെ സ്ഥലം നഷ്ടപ്പെടുന്നവര്‍ മാടപ്പളളിയിലുണ്ട്. കൂടുതലായി ഭൂമി ഉളളവരുടെ വീടിന്റെ മധ്യഭാഗത്തു കൂടിയാണ് കെ റെയില്‍ പാത കടന്നുപോകുന്നത്. പദ്ധതി വരുന്നതോടെ ഇവരുടെ ഭൂമിയുടെ വിലയും ഇടിയും. കാര്യമായ നഷ്ടപരിഹാരവും ലഭിക്കില്ല.
കെ റെയിലിനെതിരെ മാടപ്പളളിയില്‍ സമരം ചെയ്ത പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സ്ത്രീകള്‍ അടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴച്ചു നീക്കി അറസ്റ്റ് ചെയ്ത സംഭവം വിവാദമായിരുന്നു. പുരുഷ പൊലീസ് ഉള്‍പ്പെടെയാണ് വനിതാ പ്രതിഷേധക്കാരെ നീക്കിയത്.
ചങ്ങനാശ്ശേരി, വൈക്കം, കോട്ടയം, മീനച്ചില്‍ താലൂക്കുകളില്‍ നിന്നായി 272 ഏക്കറോളം ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്നത്. കോട്ടയത്തെ 14 വില്ലേജുകളെ പദ്ധതി ബാധിക്കും. ഈ മേഖലകളിലേയ്‌ക്കെല്ലാം സമരം വ്യാപിപ്പിക്കാനാണ് സമര സമിതിയുടെ നീക്കം.