play-sharp-fill
വീട് ഒഴിപ്പിക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഗൃഹനാഥനും നാട്ടുകാര്‍ക്കും നേരെ വെടിവയ്പ്

വീട് ഒഴിപ്പിക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഗൃഹനാഥനും നാട്ടുകാര്‍ക്കും നേരെ വെടിവയ്പ്

സ്വന്തം ലേഖിക

ബാലുശേരി: നന്മണ്ടയില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വീട് ഒഴിപ്പിക്കാനെത്തിയ ക്വട്ടേഷന്‍ സംഘം ഗൃഹനാഥനും നാട്ടുകാര്‍ക്കും നേരെ വെടിവച്ചു.


നന്മണ്ട ഹൈസ്‌കൂളിനു സമീപം താമസിക്കുന്ന മഠത്തില്‍ വില്‍സന്റിന്റെ വീട് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കവും വെടിവയ്പും. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുക്കം ചെറിവാടി സ്വദേശി മുനീര്‍ (35), ഓമശേരി സ്വദേശി ഷാഫി (32) എന്നിവരെ പിടികൂടി നാട്ടുകാര്‍ ബാലുശേരി പൊലീസില്‍ ഏല്‍പ്പിച്ചു. പനായി സ്വദേശി സത്യന്‍ എന്നയാള്‍ ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍ സംഘമാണിതെന്ന് സംശയമുണ്ട്.

സത്യനുമായുള്ള സാമ്പത്തിക ഇടപാടിനെച്ചൊല്ലി വില്‍സന്റിനെതിരെ ഹൈക്കോടതിയില്‍ കേസ് ഉണ്ടായിരുന്നു. വില്‍സന്റിന്റെ വീട് സത്യന് എഴുതി നല്‍കിയെങ്കിലും ഒഴിഞ്ഞുകൊടുത്തിരുന്നില്ല.

തുടര്‍ന്ന് സത്യന്‍ ഹൈക്കോടതിയെ സമീപിച്ച്‌ അനുകൂലവിധി നേടി.
ശനിയാഴ്ച ഉച്ചയോടെ പൊലീസും ഉദ്യോഗസ്ഥരുമെത്തി കോടതി ഉത്തരവു പ്രകാരം വീട് ഒഴിപ്പിച്ചു.

എന്നാല്‍ പോകാന്‍ ഇടമില്ലാത്തതിനാല്‍ വില്‍സന്റും ഭാര്യയും രണ്ട് മക്കളും സാധനങ്ങളുമായി വീട്ടുമുറ്റത്തുതന്നെ ഇരുന്നു. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ നാട്ടുകാരും അയല്‍വാസികളും വീട്ടില്‍ എത്തി.

അതിനിടെയാണ് രാത്രി മൂന്നംഗസംഘം വീട്ടിലേക്ക് അതിക്രമിച്ചുകയറി വെടിയുതിര്‍ത്തത്. ആറ് റൗണ്ട് വെടിവച്ചെങ്കിലും ആര്‍ക്കും പരിക്കില്ല.

അക്രമി സംഘത്തിലെ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ബാലുശേരി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.