ക്രമിനല്‍ കേസ് പ്രതിയെ പിടികൂടാന്‍ പോയ എസ്ഐയ്ക്കും സംഘത്തിന് നേരെ ആക്രമണം; പ്രതി പൊലീസുകാരില്‍ ഒരാളുടെ കഴുത്തില്‍ കത്തി വെച്ചതോടെ എസ്ഐ തോക്ക് പുറത്തെടുത്തു; റിവോള്‍വര്‍ കൈക്കലാക്കാനുള്ള പ്രതിയുടെ ശ്രമത്തിനിടെ വെടിപൊട്ടി; രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പൊക്കിയപ്പോള്‍ പരിക്കേറ്റത് നാല് പൊലീസുകാര്‍ക്ക്
സ്വന്തം ലേഖിക
കൊല്ലം: പുന്നലയില്‍ ക്രമിനല്‍ കേസ് പ്രതിയെ
പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അക്രമം അഴിച്ചുവിട്ട പ്രതിക്ക് പൊലീസ് തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു.
പ്രതിയുടെ ആക്രമണത്തില്‍ എസ്ഐ അടക്കം നാല് പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. കൊല്ലം പത്തനാപുരത്താണ് സാഹസികമായി പൊലീസ് പ്രതിയെ കീഴ്പ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റ പ്രതിയും പൊലീസുകാരും പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. നിരവധി കേസുകളിലെ പ്രതിയായ പുനലൂര്‍ മണിയാര്‍ ചരുവിള വീട്ടില്‍ മുകേഷിനെ ഭാര്യവീടായ പുന്നലയില്‍ നിന്ന് പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പ്രതിക്കും പൊലീസുകാര്‍ക്കും പരിക്കേറ്റത്.
മുകേഷ് വീട്ടിലുണ്ടെന്ന് അറിഞ്ഞാണ് പൊലീസ് എത്തിയത്. സ്ഥലത്ത് പൊലീസ് എത്തിയത് അറിഞ്ഞ് മുകേഷ് രക്ഷപെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസുകാരെ ആക്രമിക്കാനും തുനിഞ്ഞു.
മുകേഷ് പൊലീസുകാരില്‍ ഒരാളായ വിഷ്ണുവിന്റെ കഴുത്തില്‍ കത്തി വച്ചതോടെ എസ്ഐ തോക്കെടുത്തു. ഇതിനിടെ റിവോള്‍വര്‍ കൈക്കലാക്കി രക്ഷപെടാനായി പ്രതിയുടെ ശ്രമം. ഇതിനായി പരിശ്രമം നടത്തവേയാണ് തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടിയത്.
മുകേഷിന്റെ മുഖത്ത് ഉരസിയാണ് വെടിയുണ്ട കടന്നുപോയത്. നാട്ടുകാരുടെ സഹായത്തോടെ ഏറെ സാഹസികമായാണ് പ്രതിയെ പിന്നീട് പൊലീസ് കീഴ്പ്പെടുത്തിയത്.
പ്രതിയുടെ ആക്രമണത്തില്‍ എസ്ഐ അരുണ്‍കുമാർ, വിഷ്ണു, സാബു ലൂക്കോസ്, വിനീത് എന്നീ പൊലീസുകാര്‍ക്കും പരിക്കേറ്റു. കഴിഞ്ഞദിവസം പുന്നലയിലെ ക്ഷേത്രത്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് മുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 25ലേറെ കേസുകളിലെ പ്രതിയാണ് മുകേഷെന്ന് പൊലീസ് പറഞ്ഞു.