ചേവായൂർ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയതിൽ വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്; രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ
സ്വന്തം ലേഖകൻ
കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ചേവായൂർ പോലീസ് സ്‌റ്റേഷനിൽ നിന്ന് ചാടിപ്പോയതിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ.
പോലീസുകാർക്ക് വീഴ്‌ച സംഭവിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട് സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌പി സിറ്റി പോലീസ് കമ്മീഷണർക്ക് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എ എസ് ഐ സജി,സി പി ഒ ദിലീഷ് എന്നിവരെ സസ്‌പെൻഡ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചേവായൂർ സ്‌റ്റേഷൻ ചുമതലയുള്ള രണ്ട് പോലീസുകാർക്ക് വീഴ്‌ച സംഭവിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികൾ ചാടിപ്പോയ സംഭവത്തിൽ അറസ്‌റ്റിലായ കൊടുങ്ങല്ലൂർ സ്വദേശി റാഫി ഫെബിൻ ആണ് കഴിഞ്ഞ ദിവസം വൈകിട്ട് പോലീസ് സ്‌റ്റേഷനിൽ നിന്ന് ഇറങ്ങി ഓടിയത്.
പ്രതിയെ ഉടൻ തന്നെ പിടികൂടിയിരുന്നു. പോലീസ് സ്‌റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയ റാഫി ലോ കോളേജ് പരിസരത്ത് ഒളിച്ചിരിക്കുകയായിരുന്നു.
പ്രതികളെ വൈദ്യ പരിശോധനകള്‍ക്ക് കൊണ്ടുപോകുന്നതിനും തിരിച്ച് കൊണ്ടുവരുന്നതിനും രണ്ട് പോലീസ് ഉദ്യോഗസ്‌ഥരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇവര്‍ക്ക് വീഴ്‌ച സംഭവിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
അതേസമയം, ശനിയാഴ്‌ച രാത്രി കോടതിയില്‍ ഹാജരാക്കിയ രണ്ട് പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. ഇവരെ കസ്‌റ്റഡിയില്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉടൻ പോലീസ് തീരുമാനമെടുക്കും.