ദിലീപ് അകത്തേക്കോ? അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി; മൊബൈല്‍ ഫോണുകൾ തിങ്കളാഴ്ച രാവിലെ 10.15ന് മുദ്രവെച്ച കവറിൽ ഹാജരാക്കണം ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി. ദിലീപിന്റെ കൈവശമുള്ള എല്ലാ മൊബൈല്‍ ഫോണുകളും തിങ്കളാഴ്ച രാവിലെ 10.15ന് മുമ്പ് കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനാണ് ഫോണ്‍ കൈമാറേണ്ടത്, സഹകരിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം ഞാന്‍ പിന്‍വലിക്കുമെന്നും ജസ്റ്റിസ് ഗോപിനാഥ് ഉത്തരവില്‍ പറഞ്ഞു.
പ്രോസിക്യൂഷന്റെ ഉപഹർജികളിലാണ് കോടതി ഉത്തരവ്. ഫോണ്‍ അന്യസംസ്ഥാനത്ത് ഫോറന്‍സിക് പരിശോധനക്ക് അയച്ചതാണെന്നും ഇത് ലഭിക്കാന്‍ വൈകുമെന്നും ഇതിനാല്‍ ചൊവ്വാഴ്ച ഹാജരാക്കാമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും അംഗീകരിക്കാന്‍ തയ്യാറായില്ല.
ദിലീപിന്റെ പക്കല്‍ ഏഴ് ഫോണുകള്‍ ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ നാല് ഫോണുകള്‍ ദിലീപിന്റെ പക്കലുണ്ടെന്നും രണ്ട് ഫോണുകള്‍ മുംബൈയിലാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ഏഴ് ഫോണുകളുണ്ടെന്ന് അന്വേഷണ സംഘം പറയുമ്പോള്‍ ആറ് ഫോണുകളുടെ കാര്യം മാത്രമാണ് ദിലീപിന്റെ അഭിഭാഷകന്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികളെ വിശ്വാസമില്ലെന്നും ഫോണ്‍ കൈമാറാനാകില്ലെന്നുമുള്ള ദിലീപിന്റെ അഭിഭാഷകന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. ദിലീപ് സ്വന്തം നിലക്ക് ഫോണ്‍ പരിശോധനക്ക് അയച്ചത് ശരിയായ നടപടിയല്ലെന്ന് കോടതി പറഞ്ഞു. ഫോണ്‍ കോടതിക്ക് കൈമാറണം. ഐ ടി ആക്ട് പ്രകാരം സ്വന്തം നിലയില്‍ പ്രതിക്ക് ഫോണ്‍ പരിശോധനക്ക് അയക്കാന്‍ സാധിക്കില്ല. ഫോണിന്റെ കാര്യത്തില്‍ തീരുമാനമായിട്ട് മുന്‍കൂര്‍ ജാമ്യാപേക്ഷ കേള്‍ക്കാം.
ഫോണ്‍ പരിശോധിക്കേണ്ടത് ഉത്തരവാദിത്തപ്പെട്ട ഏജന്‍സികളാണ്. ഫോണ്‍ കൈമാറിയില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ കോടതിക്ക് മാറി ചിന്തിക്കേണ്ടി വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അഞ്ച് ഏജന്‍സികള്‍ ഫോണ്‍ പരിശോധനക്കായി ദിലീപിന്റെ മുമ്പില്‍വെച്ച കോടതി ഇതില്‍ ഏത് വേണമെന്ന് ദിലീപിന് തരിഞ്ഞെടുക്കാമെന്നും അറിയിച്ചു.