വീട്ടുകാരോട് പിണങ്ങി നാടുവിട്ട പതിനാലുകാരി എത്തിയത് ചെന്നൈയില്‍; സഹായത്തിനായി ട്രാവല്‍ ഏജന്റിനെ സമീപിച്ച പെൺകുട്ടിയെ തിരികെ നാട്ടിലെത്തിച്ചത് തന്ത്രപൂർവ്വം
സ്വന്തം ലേഖിക
വിഴിഞ്ഞം: വീട്ടുകാരോട് പിണങ്ങി നാടുവിട്ട 14കാരിയെ മണിക്കൂറുകള്‍ക്കുശേഷം ചെന്നൈയില്‍ നിന്ന് കണ്ടെത്തി.
വിഴിഞ്ഞം സ്വദേശിയായ പെണ്‍കുട്ടിയെ
കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതി ലഭിച്ച ഉടന്‍ വിഴിഞ്ഞം പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായി പ്രത്യേക ടീം രൂപീകരിച്ചു. തമിഴ്നാട്ടിലെ ഏര്‍വാടി, ആറ്റിന്‍കര പള്ളി എന്നിങ്ങനെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ മുൻപ് പോയിട്ടുള്ളതിനാല്‍ പെണ്‍കുട്ടി അങ്ങോട്ട് പോയിരിക്കാമെന്ന വീട്ടുകാരുടെ സംശയത്തിന്റെ ഭാഗമായി വിഴിഞ്ഞം പൊലീസിന്റെ രണ്ട് ടീമുകള്‍ ഈ സ്ഥലങ്ങളിലേക്ക് തിരിച്ചു.
വിഴിഞ്ഞത്തു നിന്ന് ബസില്‍ കളിയിക്കാവിളയിലെത്തി അവിടെ നിന്ന് നാഗര്‍കോവില്‍ വഴി ചെന്നൈ ഭാഗത്തേക്കുള്ള ബസില്‍ കയറിയ പെണ്‍കുട്ടി വൈകിട്ടോടെ ചെന്നൈ ബസ് സ്റ്റാന്‍ഡിലെത്തി. അവിടെ നിന്ന് എങ്ങോട്ട് പോകണമെന്നറിയാതെ വലഞ്ഞ പെണ്‍കുട്ടി സഹായത്തിനായി ട്രാവല്‍ ഏജന്റിനെ സമീപിച്ചു.
കാര്യങ്ങള്‍ തിരക്കിയ ഏജന്‍സി അധികൃതര്‍ വൈകിട്ടോടെ വിഴിഞ്ഞം പൊലീസില്‍ വിവരമറിയിച്ചു. വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി വീഡിയോ കാേള്‍ വഴി കാണാതായ പെണ്‍കുട്ടിയാണെന്ന് ഉറപ്പുവരുത്തി.
നേരത്തെ ഏര്‍വാടിയിലെത്തിയ പൊലീസ് സംഘം ചെന്നൈയിലെത്തി കുട്ടിയെ വിഴിഞ്ഞത്തെത്തിക്കുകയായിരുന്നു.