മുണ്ടക്കയത്തിന് സമീപം കൊമ്പുകുത്തിയിലും ചെന്നാപ്പാറയിലും പുലി ശല്യം; അജ്ഞാത ജീവി കടിച്ചുകൊന്നത് മുപ്പതോളം നായ്ക്കളെ
സ്വന്തം ലേഖിക
മുണ്ടക്കയം ഈസ്റ്റ്: വന്യമൃഗശല്യം രൂക്ഷമായ ചെന്നാപ്പാറ, കൊമ്പുകുത്തി മേഖലയിലെ ജനങ്ങൾ ഇപ്പോള്‍ പുലിപ്പേടിയിലാണ്.
മൂന്നു മാസത്തിനിടെ കൊമ്പുകുത്തി മേഖലയില്‍ മാത്രം അജ്ഞാത ജീവി കടിച്ചു കൊന്നത് 30ഓളം നായ്ക്കളെയാണ്.ബുധനാഴ്ചയും ഒരു നായയെക്കൂടി കൊന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊമ്പുകുത്തി കണ്ണാട്ടുകവലയില്‍ കാഞ്ഞിരത്തിന്‍മുകളേല്‍ ശ്രീനിവാസന്റെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന നായയെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ശരീരഭാഗങ്ങള്‍ ഭാഗികമായി ഭക്ഷിച്ച നിലയിലാണ്.
പുലി തന്നെയാണ് നായ്ക്കളെ കൊല്ലുന്നതെന്ന് ഉറപ്പിച്ചു പറയുകയാണ് കൊമ്പുകുത്തി നിവാസികള്‍. കഴിഞ്ഞ ദിവസം ചെന്നാപ്പാറ ഭാഗത്ത് പശുവിനെയും ഇത്തരത്തില്‍ അക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.
ചെന്നാപ്പാറയില്‍ ടാപ്പിംഗ് തൊഴിലാളികളാണ് പുലിയെ കണ്ടതായി ആദ്യം പറഞ്ഞത്. പിന്നീട് പലരും പുലിയെ കണ്ടതായി പറയുന്നു. കാല്‍പ്പാടുകള്‍ അടക്കം പരിശോധിച്ച് വനംവകുപ്പും പുലിതന്നെയാണ് ഇതെന്ന് ഉറപ്പിച്ച സ്ഥിതിയാണ്.
ശബരിമല വനത്തോടു ചേര്‍ന്നുകിടക്കുന്ന പ്രദേശത്ത് വനത്തില്‍ നിന്നാവും പുലിയെത്തിയതെന്നാണു കരുതുന്നത്. വന്യമൃഗശല്യത്താല്‍ പുറത്തിറങ്ങാന്‍ തന്നെ ഭയന്നു കഴിയുകയാണ് ചെന്നാപ്പാറ, കൊമ്പുകുത്തി നിവാസികള്‍.
കൊമ്പുകുത്തിയില്‍ ചൊവ്വാഴ്ച രാത്രി കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. കൊമ്പുകുത്തി പുത്തന്‍വീട്ടില്‍ വത്സല ചെല്ലപ്പന്റെ കൃഷിയിടത്തിലും പരിസരത്തുമാണ് കാട്ടാനകളുടെ ശല്യമുണ്ടായത്. ചൊവ്വാഴ്ച രാത്രി 11 ഓടെ കാട്ടാനകള്‍ കൂട്ടമായി എത്തുകയും വീടിനോടു ചേര്‍ന്നുള്ള പുരയിടത്തിലെ തെങ്ങ്, കമുക്, വാഴ അടക്കമുള്ള കൃഷികള്‍ നശിപ്പിക്കുകയുമായിരുന്നു.
സ്വകാര്യ റബര്‍തോട്ടവും ശബരിമല വനവും അതിരു പങ്കിടുന്ന പ്രദേശമാണിത്. മേഖലയില്‍ വനത്തില്‍ നിന്നും കാട്ടാന കൂട്ടമായി ഇറങ്ങുന്നത് നിത്യസംഭവമാണ്. കഴിഞ്ഞ ദിവസം മടുക്ക-കൊമ്പുകുത്തി റോഡ് സൈഡില്‍ കാട്ടുപോത്തിനെ കണ്ടിരുന്നു. കൂടാതെ ചെന്നാപ്പാറ ഭാഗത്ത് നിന്ന് രാജവെമ്പാലയെയും പിടികൂടിയിരുന്നു.
വന്യമൃഗങ്ങളുടെ ശല്യം ഇല്ലാതാക്കാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.