കോട്ടയം ഈരാറ്റുപേട്ടയിൽ സ്കൂൾ വിദ്യാർത്ഥിനിയെ ലോഡ്ജ്മുറിയില്‍ എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ച സംഭവം; പ്രതിയെ കണ്ണൂരിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ സ്കൂൾ വിദ്യാർത്ഥിനിയെ ലോഡ്ജ്മുറിയില്‍ എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസ്(35) എന്നയാളെ ഈരാറ്റുപേട്ട പോലീസ് ആണ് കസ്റ്റഡിയിലെടുത്തത്. കണ്ണൂരില്‍ നിന്നാണ് പ്രതിയായ റിയാസിനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് ഈരാറ്റുപേട്ട പോലീസ് വ്യക്തമാക്കി.
15 വയസുകാരി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റാഗ്രാം വഴി വശീകരിച്ച് ലോഡ്ജ്മുറിയില്‍ എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്.
ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ എത്താന്‍ വൈകിയത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് പീഡന വിവരം പുറത്തുവന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി ആ വിവരം മറച്ചുവച്ചാണ് കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് പാലക്കാടുനിന്നും ഈരാറ്റുപേട്ടയില്‍ എത്തിയ ഇയാള്‍ ലോഡ്ജില്‍ മുറി എടുത്തശേഷം സ്‌കൂളിനു സമീപമെത്തി കുട്ടിയെ നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റി ലോഡ്ജില്‍ എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തശേഷം സ്‌കൂളിനു സമീപം ഇറക്കിവിട്ട് കടന്നുകളഞ്ഞു. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നുംതന്നെ ഇല്ലാതിരുന്ന കേസില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു ദിവസത്തിനുള്ളില്‍ പ്രതി കണ്ണൂരില്‍നിന്നും വലയിലായത്.പോക്സേ കേസ് ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
പാലാ ഡിവൈ.എസ്.പി. ഷാജു ജോസിന്റെ മേല്‍നോട്ടത്തില്‍ കോട്ടയം സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. ഇയാളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ അടക്കം പരിശോധിച്ചു കൊണ്ടായിരുന്നു അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്. സൈബര്‍ സെല്‍ ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കണ്ടെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയായിരുന്നു.
ഈരാറ്റുപേട്ട എസ്.എച്ച്.ഒ. പ്രസാദ് ഏബ്രഹാം വര്‍ഗീസിന്റെ നേതൃത്വത്തില്‍ എസ്‌ഐ. തോമസ് സേവ്യര്‍, എഎസ്‌ഐ ഏലിയാമ്മ ആന്‍റണി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിനു കെ.ആര്‍, സിവില്‍ പോലീസ് ഓഫീസര്‍ ശരത് കൃഷ്ണദേവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് ജയിലിലാക്കി.
സംഭവത്തില്‍ പെണ്‍കുട്ടിയെ പോലീസ് കൗണ്‍സിലിംഗിന് വിധേയമാക്കി. പെണ്‍കുട്ടിയുടെ വിശദമായ ചോദ്യം ചെയ്യലില്‍ പീഡനം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പോലീസിന് ലഭിക്കുകയായിരുന്നു. പട്ടാപ്പകൽ ലോഡ്ജില്‍ നടന്ന പീഡനത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ച് വരികയാണ്.