വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത മത്തായി മരിച്ച കേസ്; മത്തായിയെ കസ്റ്റഡിയിലെടുത്തത് അന്യായമായി; ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു
സ്വന്തം ലേഖിക
പത്തനംതിട്ട: ചിറ്റാറില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത മത്തായി മരിച്ച കേസില്‍ ഏഴ് വനം വകുപ്പ് ഉദ്യേഗസ്ഥര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
അന്യായമായാണ് മത്തായിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2020 ജൂണ്‍ 28 വൈകിട്ട് നാല് മണിക്ക് കൊടപ്പനക്കുളത്തെ പടിഞ്ഞാറെ ചരുവില്‍ വീട്ടില്‍ യൂണിഫോം ധരിച്ച ഏഴ് വനപാലകരെത്തി പി പി മത്തായിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അഞ്ചര മണിക്കുറിന് ശേഷം വീട്ടുകാരെ തേടിയെത്തിയത് കുടുംബവീട്ടിലെ കിണറ്റില്‍ മത്തായിയുടെ മൃതദേഹം കണ്ടെടുത്തെന്ന വാര്‍ത്തയായിരുന്നു.
വനം വകുപ്പിന്റെ ക്യാമറ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥര്‍ മത്തായിയെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അങ്ങനെയൊരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
തെളിവെടുപ്പിനിടെ മത്തായി കിണറ്റില്‍ വീണപ്പോള്‍ ഉദ്യോഗസ്ഥര്‍ രക്ഷിച്ചതുമില്ല.
സംഭവം വിവാദമായതോടെ അന്വേഷണ വിധേയമായി ഒരു ഡെപ്യൂട്ടി റെയ്ഞ്ചറെയും സ്റ്റേഷന്‍ ഫോറസ്റ്റ് ഓഫീസറെയും സസ്പെന്റ് ചെയ്തെങ്കിലും പിന്നീട് തിരിച്ചെടുത്തു.
മത്തായി മരിച്ച ശേഷം മൃതദേഹം സംസ്ക്കരിക്കാതെ 40 ദിവസം ഭാര്യ ഷീബ നിശ്ചയദാര്‍ഢ്യത്തോടെ നടത്തിയ സമരത്തിനൊടുവിലാണ് സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടത്.