മാവേലി എക്സ്‍പ്രസിലെ പൊലീസ് അതിക്രമം; കടുത്ത നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് കമ്മീഷണര്‍
സ്വന്തം ലേഖിക
കണ്ണൂര്‍: മാവേലി എക്സ്പ്രസില്‍ വച്ച് പൊലീസുകാരന്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ ലംഘനം നടന്നതായി സിറ്റി പൊലീസ് കമ്മീഷണറുടെ പ്രാഥമിക കണ്ടെത്തല്‍.
പൊലീസുകാരനെതിരെ കടുത്ത നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് കമ്മീഷണര്‍ ആര്‍ ഇളങ്കൊ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസുകാരന്‍റെ ആദ്യത്തെ ഇടപെടലില്‍ തെറ്റില്ലെന്ന് പറഞ്ഞ സിറ്റി പൊലീസ് കമ്മീഷണര്‍ യാത്രക്കാരനെ ചവിട്ടിയത് തെറ്റ് തന്നെയാണെന്ന് വ്യക്തമാക്കി.
യാത്രക്കാരന്‍ മദ്യപിച്ചിരുന്നോ എന്നും മറ്റ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയോ എന്നും പരിശോധിക്കും. അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നേരത്തിനകം ലഭിക്കുമെന്നാണ് ആര്‍ ഇളങ്കൊ അറിയിക്കുന്നത്.
സംഭവത്തില്‍ കടുത്ത നടപടി തന്നെ ശുപാര്‍ശ ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറയുമ്പോഴും യാത്രക്കാരനെക്കുറിച്ച് ഇത് വരെയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ എഎസ്ഐ പ്രമോദ് ക്രൂരമായി മര്‍ദ്ദിച്ചത്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണെന്നിരിക്കെയാണ് പൊലീസുകാരന്‍ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ കൈയ്യേറ്റം ചെയ്തത്.
പാലക്കാട് റെയില്‍വേ ഡിവൈഎസ്പി സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതില്‍ പറയുന്നത് ഇങ്ങനെ: മദ്യപിച്ച് രണ്ട് പേര്‍ പ്രശ്നമുണ്ടാക്കുന്നതായി യാത്രക്കാര്‍ അറിയിച്ചു. ഒരു യാത്രക്കാരന്‍ തീര്‍ത്തും മോശം അവസ്ഥയിലായിരുന്നു. യാത്രക്കാരന്‍ രണ്ട് പെണ്‍കുട്ടികള്‍ ഇരുന്ന സ്ഥലത്തിരുന്നു. ഇയാളെ മാറ്റുന്നതിനിടയില്‍ നിലത്ത് വീണു. അതിനിടയിലാണ് ഷൂസുകൊണ്ട് എഎസ്‌ഐ ചവിട്ടിയത്.
മാവേലി എക്സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സമയത്താണ് മര്‍ദ്ദനമുണ്ടായത്. സ്ലീപ്പര്‍ കംമ്പാര്‍ട്ട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരന്‍ മറുപടി നല്‍കി.
കയ്യിലുള്ള ടിക്കറ്റ് എടുക്കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാള്‍ ബാഗില്‍ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസുകാരന്‍ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരന്‍ പറയുന്നത്.