play-sharp-fill
കുഞ്ഞിനെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ല, സുരക്ഷിതമായി വളർത്താനാണ് കൈമാറിയതെന്ന്  അനുപമയുടെ മാതാപിതാക്കൾ ; പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ

കുഞ്ഞിനെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ല, സുരക്ഷിതമായി വളർത്താനാണ് കൈമാറിയതെന്ന് അനുപമയുടെ മാതാപിതാക്കൾ ; പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ


സ്വന്തം ലേഖകൻ

തിരുവനന്തപുരം: അനുപമ എസ്‌ ചന്ദ്രന്റെ കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നൽകിയ കേസിലെ പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ. അനുപമയുടെ മാതാപിതാക്കൾ അടക്കമുള്ള പ്രതികൾ സമർപ്പിച്ച മുൻ‌കൂർ ജാമ്യഹർജിയിലാണ് പ്രോസിക്യൂഷൻ എതിർപ്പ് അറിയിച്ചത്. കേസിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതികളുടെ ജാമ്യഹർജിയിൽ നവംബർ രണ്ടിനാണ് കോടതി വിധി.


ഇന്ന് ജാമ്യഹർജി പരിഗണിച്ച തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ ശക്‌തമായ വാദപ്രതിവാദമാണ് നടന്നത്. ഒരമ്മ കുഞ്ഞിനെ തേടി നാടുമുഴുവൻ അലയുകയാണെന്നും പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗർഭിണിയായ അനുപമയെ കട്ടപ്പനയിലാണ് പ്രതികൾ പാർപ്പിച്ചിരുന്നത്. തെറ്റിദ്ധരിപ്പിച്ച് സമ്മതപത്രവും ഒപ്പിട്ട് വാങ്ങിയിരുന്നു. ഇത് സംബന്ധിച്ചെല്ലാം വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. അതിനാൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യണമെന്നും മുൻ‌കൂർ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ, കേസ് നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അനുപമയുടെ മാതാപിതാക്കൾ കുഞ്ഞിനെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ല. സുരക്ഷിതമായി വളർത്താനാണ് കൈമാറിയത്. ഇതെല്ലാം അനുപമയുടെ സത്യവാങ് മൂലത്തിലുണ്ട്. പഠിക്കാൻ വിട്ട മകൾ തിരികെ വന്നത് ഗർഭിണിയായിട്ടാണ്.

ഈ സാഹചര്യത്തിൽ ഏതൊരു മാതാപിതാക്കളും ചെയ്യുന്നത് മാത്രമേ അവരും ചെയ്‌തിട്ടുള്ളൂ. അമിതമായ വാർത്താപ്രാധാന്യം കണക്കിലെടുത്ത് ഹരജിയിൽ വിധി പറയരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

പേരൂർക്കട പോലീസാണ് അനുപമയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്‌മിത, സഹോദരി, സഹോദരി ഭർത്താവ് എന്നിവരടക്കം ആറ് പേരാണ് കേസിലെ പ്രതികൾ. കേസിൽ പോലീസ് നടപടി ശക്‌തമാക്കിയതോടെയാണ് പ്രതികൾ മുൻ‌കൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.