play-sharp-fill
മൊബൈല്‍ ഫോണ്‍ വഴി സ്‌നേഹം നടിച്ച്‌ 12 കാരിയെ തട്ടികൊണ്ടുപോയി; പെൺകുട്ടി പിതാവിനെ ഫോണില്‍ വിളിച്ചതോടെ ടവര്‍ ലൊക്കേഷന്‍ മനസിലാക്കി പൊലീസ് സംഘം സ്ഥലത്തെത്തി; മൂന്ന് രാവും പകലും നീണ്ട തിരച്ചിലിനൊടുവില്‍ രണ്ടുപേര്‍ പോലീസിൻ്റെ വലയില്‍

മൊബൈല്‍ ഫോണ്‍ വഴി സ്‌നേഹം നടിച്ച്‌ 12 കാരിയെ തട്ടികൊണ്ടുപോയി; പെൺകുട്ടി പിതാവിനെ ഫോണില്‍ വിളിച്ചതോടെ ടവര്‍ ലൊക്കേഷന്‍ മനസിലാക്കി പൊലീസ് സംഘം സ്ഥലത്തെത്തി; മൂന്ന് രാവും പകലും നീണ്ട തിരച്ചിലിനൊടുവില്‍ രണ്ടുപേര്‍ പോലീസിൻ്റെ വലയില്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: മൂന്ന് രാവും പകലും നീണ്ട തിരച്ചിലിനൊടുവില്‍ പന്ത്രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ പിടിയില്‍.


മേല്‍പ്പാലത്ത് നിലാവണിവിളയില്‍ പ്രദീപ്(25), വിളവന്‍കോട് അയന്തിവിള വീട്ടില്‍ മെര്‍ളിന്‍(29) എന്നിവരെയാണ് പൂവാര്‍ പൊലീസ് പിടികൂടിയത്. രണ്ട് സംഘങ്ങളായി തിരിഞ്ഞുള്ള തിരച്ചിലിനൊടുവിലാണ് കുട്ടിയെയും പ്രതികളെയും പോലീസ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈല്‍ ഫോണ്‍ വഴി സ്‌നേഹം നടിച്ചാണ് പ്രതികള്‍ പെൺകുട്ടിയുമായി അടുപ്പത്തിലായത്. ഇക്കഴിഞ്ഞ 21ന് ഉച്ചയോടെ അരുമാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയത്. വൈകുന്നേരത്തോടെ കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ച പൂവാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല.

തുടര്‍ന്ന് കുട്ടിയുടെ ഫോണ്‍ നമ്പര്‍ സൈബര്‍ സെല്ലിൻ്റെ സഹായത്തോടെ പരിശോധിച്ചതിലൂടെ സംഭവ ദിവസം കുട്ടിയെ നിരന്തരം വിളിച്ചത് തമിഴ്‌നാട്ടുകാരനെന്ന് കണ്ടെത്തി. ഇതോടെ അന്വേഷണം അങ്ങോട്ട് വ്യാപിപ്പിച്ചു. ഇതിനിടയില്‍ തട്ടിക്കൊണ്ടുപോയവര്‍ മൊബൈല്‍ ഓണ്‍ ചെയ്ത് സുഹൃത്തിനെ വിളിച്ചു.

ഫോണ്‍ തമിഴ്‌നാട് രാമനാഥപുരത്താണെന്ന് ടവര്‍ ലൊക്കേഷന്‍ വഴി മനസിലാക്കിയ പോലീസിലെ ഒരു സംഘം ഉടന്‍ തന്നെ അങ്ങോട്ട് തിരിച്ചു. പ്രതികളിലൊരാളായ പ്രദീപിൻ്റെ ബന്ധുവീട്ടില്‍ രാമനാഥപുരം പോലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും പോലീസ് എത്തുന്നതിന് മുന്‍പ് കുട്ടിയുമായി സംഘം കടന്നു കളഞ്ഞു. ഇതിനിടെ മൊബൈല്‍ വീണ്ടും സ്വിച്ച്‌ ഓഫാക്കിയത് അന്വേഷണത്തെ ബാധിച്ചു.

തുടര്‍ന്ന് രാമനാഥപുരം, മാര്‍ത്താണ്ഡം, രാമേശ്വരം, ധനുഷ്‌ക്കോടി, കുലശേഖരം എന്നിവിടങ്ങളില്‍ അന്വേഷണം സംഘം തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. 23ന് വൈകിട്ട് കുട്ടി പിതാവിനെ ഫോണില്‍ വിളിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ടവര്‍ ലൊക്കേഷന്‍ മനസിലാക്കിയ സിഐയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സംഘം അങ്ങോട്ട് തിരിച്ചു.

രാത്രിയോടെ പേച്ചിപ്പാറയില്‍ എത്തിയ സംഘം തമിഴ്‌നാട് പോലീസിൻ്റെ സഹായത്തോടെ പ്രദേശത്ത് നടത്തിയ വ്യാപക തെരച്ചിലിനൊടുവില്‍ രാത്രി രണ്ടരയോടെ കുട്ടിയെയും തട്ടിക്കൊണ്ടു പോയവരെയും സാഹസികമായി പിടികൂടി. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. കുട്ടിയെ അമ്മയ്ക്കൊപ്പം വിട്ടയച്ചു.