കിരണും വിസ്മയയും പരിചയപ്പെട്ടത് നായർ മാട്രിമൊണി വഴി: ആറ് മാസത്തെ പരിചയത്തിന് ശേഷം ആഘോഷമായി വിവാഹം; രണ്ട് മാസം കഴിഞ്ഞതോടെ കിരണിൻ്റെ വരവ് അടിച്ച് മൂത്ത് നാല് കാലിൽ; പിന്നെ സ്ത്രീധനം ചോദിക്കലും മർദ്ദനവും
തേർഡ് ഐ ബ്യൂറോ
കൊല്ലം: ഭർത്താവിൻ്റെ വീട്ടിൽ അതിക്രൂരമായി കൊല്ലപ്പെട്ട വിസ്മയയെ കിരൺ പരിചയപ്പെട്ടത് നായർ മാട്രിമോണി വഴി. നായർ മാട്രിമോണിയിലെ പ്രൊഫൈൽ വഴി പരിചയപ്പെട്ട് ആറുമാസത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
വിവാഹത്തിന് മുന്‍പ് വിസ്മയയെ നിരവധി തവണ ഇയാള്‍ നേരില്‍ കാണുകയും ചെയ്തു. പിന്നീട് 2020 മെയ് 31 ന് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. കൊവിഡ് കാലമായിരുന്നതിനാല്‍ അധികം ആളുകളും പങ്കെടുത്തിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹ ശേഷം വലിയ സന്തോഷത്തിലായിരുന്നു ഇവര്‍. സ്വന്തം വീട്ടിലേക്കും മറ്റും പോകുമ്പോള്‍ ഇവരുടെ സ്നേഹം കണ്ട് ബന്ധുക്കള്‍ പോലും അസൂയപെട്ടിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കകമാണ് വീട്ടുകാര്‍ മരുമകന്റെ തനി നിറം നേരില്‍ കാണുന്നത്. അതുവരെ ചില്ലുകൂട്ടില്‍ പ്രതിഷ്ഠിച്ചിരുന്ന തങ്കവിഗ്രഹമായിരുന്നു കിരണ്‍. ജനുവരിയില്‍ മദ്യപിച്ച് കാലു നിലത്തുകുത്താന്‍ കഴിയാതെ എത്തിയ ഇയാള്‍ വിസ്മയയെ നിലമേലിലെ വീട്ടില്‍ കൊണ്ടു വന്ന് തല്ലുകയായിരുന്നു.
പിടിച്ചുമാറ്റാന്‍ ശ്രമിച്ച സഹോദരന്‍ വിജിത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയും കൈ തിരിച്ച് തോളെല്ല് ഒടിക്കുകയും ചെയ്തു. അന്നുവരെ കണ്ട കിരണല്ലായിരുന്നു അതെന്നാണ് പിതാവ് ത്രിവിക്രമന്‍നായര്‍ പറയുന്നത്.
വിവാഹത്തിന് മുന്‍പ് ശാസ്താംനടയിലും പരിസരപ്രദേശങ്ങളിലും ഇയാളെ പറ്റി അന്വേഷിച്ചപ്പോള്‍ മോശം അഭിപ്രായം ഒന്നും തന്നെ ലഭിച്ചിരുന്നില്ലെന്ന് ത്രിവിക്രമന്‍ നായര്‍ പറയുന്നു.
സ്വന്തം നാട്ടില്‍ ആരോടും വലിയ അടുപ്പമില്ലാത്തയാളായിരുന്നു കിരണ്‍. പ്ലസ്ടു വിദ്യാഭ്യാസം കഴിഞ്ഞ് കോഴിക്കോട് കെ.എം.സി.ടി എഞ്ചിനീയറിങ് കോളേജില്‍ ബിടെക്ക് പഠിക്കാനായി പോയി. ഓട്ടോമൊബൈലില്‍ ബിടെക്ക് എടുത്തശേഷം കെ.എസ്.ആര്‍.ടി.സി യില്‍ താല്‍ക്കാലിക ജീവനക്കാരാനായി ജോലിയില്‍ കയറി.
പിന്നീട് വിവിധ വര്‍ക്ക്ഷോപ്പുകളിലും ജോലി ചെയ്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാകണമെന്ന അതിയായ ആഗ്രഹംമൂലമാണ് എ.എം വിഐ പരീക്ഷ എഴുതിയത്.
ഇതില്‍ സെലക്ടാവുകയും ആദ്യ പോസ്റ്റിങ് കോഴിക്കോട് ആര്‍.ടി.ഓഫീസിലുമായിരുന്നു. ഒരു വര്‍ഷത്തോളം അവിടെ ജോലി ചെയ്ത ശേഷം കൊല്ലത്തേക്ക് വരികയും വീടിന് സമീപത്ത് തന്നെയുള്ള കുന്നത്തൂര്‍ സബ് ആര്‍.ടി.ഓഫീസില്‍ എ.എം വിഐ ആയി എത്തുകയായിരുന്നു.
നിയമലംഘകരോട് യാതൊരു വിട്ടു വീഴ്ചയും ചെയ്യാതെ കടുത്ത പിഴയാണ് ഈടാക്കിയിരുന്നത്. കുന്നത്തൂരില്‍ നിന്നും ഇയാള്‍ പിന്നീട് കൊല്ലം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒയിലേക്ക് പോകുകയായിരുന്നു.
ഇവിടെ ജോലിചെയ്യുന്ന സമയമാണ് ജനുവരിയില്‍ വിസ്മയയെ നിലമേലിലെ വീട്ടില്‍ കൊണ്ടു പോയി തല്ലുകയും മര്‍ച്ചന്റ് നേവിക്കാരനായ സഹോദരന്റെ തോളെല്ല് ഇടിച്ച് തകര്‍ക്കുകയും ചെയ്തത്. ഈ സംഭവത്തില്‍ ചടയമംഗലം പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യാനൊരുങ്ങിയപ്പോള്‍ സഹപ്രവര്‍ത്തകരും ബന്ധുക്കളും എത്തി വിസ്മയയുടെ പിതാവിനോടും സഹോദരനോടും സംസാരിച്ച് കേസ് പിന്‍വലിപ്പിക്കുകയായിരുന്നു.
ഈ പ്രായത്തില്‍ ജോലി പോയാല്‍ പിന്നീട് ഒരിക്കലും കിട്ടില്ല അതിനാല്‍ ക്ഷമിക്കണമെന്നായിരുന്നു അവരുടെ അപേക്ഷ. ഈ സംഭവത്തിന് ശേഷം കൊല്ലം ആര്‍.ടി.ഫീസില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ഇയാളെ പലതവണ ഉപദേശിച്ചു. എന്നാല്‍ വീണ്ടും പഴയപടിതുടരുകയായിരുന്നു. പാവത്തെപോലെ നടിച്ചിരുന്ന കിരണ്‍ ഇത്രയും ക്രൂര സ്വഭാവമുള്ള ആളാണെന്നറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാര്‍. ഇയാള്‍ക്കെതിരെ ജനരോഷം ശക്തമാണ്. കയ്യില്‍കിട്ടിയാല്‍ തല്ലുമെന്നുവരെ നാട്ടുകാര്‍ പറയുന്നു.