അടച്ചുപൂട്ടിയ ക്വാറി തുറക്കണെമെന്നാവശ്യപ്പെട്ട് മുൻ എംഎല്‍എയുടെ നേതൃത്വത്തില്‍ കോന്നിയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു ; സിപിഎമ്മില്‍ പൊട്ടിത്തെറി ; നേതൃത്വത്തിന് രാജി കത്തുനല്‍കി നാല് ബ്രാഞ്ച് സെക്രട്ടറിമാരുള്‍പ്പെടെ 46 പേർ
പത്തനംതിട്ട : ഹൈക്കോടതി നിർദേശത്തെ തുടർന്ന് അടച്ചുപൂട്ടിയ പ്രമാടം ക്വാറി വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎല്‍എ രാജു എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചതില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി.
നാല് ബ്രാഞ്ച് സെക്രട്ടറിമാരുള്‍പ്പെടെ 46 പേർ നേതൃത്വത്തിന് രാജി കത്തുനല്‍കി. വയനാട് ദുരന്തം കണ്മുന്നിലുള്ളപ്പോള് എന്തുവിലകൊടുത്തും ക്വാറി തുറക്കാനുള്ള നീക്കം ചെറുക്കുമെന്ന നിലപാടിലാണ് നാട്ടുകാർ.
ക്വാറി തുറക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ഉള്‍പ്പെടെ സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ പ്രതിഷേധ യോഗമാണ് മുൻ എംഎല്‍എ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തത്. പ്രമാടം പഞ്ചായത്തിലെ ആമ്ബാടിയിയില് ഗ്രാനൈറ്റ്സ് എന്ന ക്വാറി വീണ്ടും തുറക്കണമെന്നും ടിപ്പർ, ടോറസ് തൊഴിലാളികളുടെ തൊഴില്‍സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യോഗം. എന്നാല്‍ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കി ക്വോറി വീണ്ടും തുറക്കരുതെന്ന് നാട്ടുകാർ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്വാറി തുറക്കുന്നതിനെതിരെ നാട്ടുകാരുടെ വലിയ പ്രതിഷേധമുള്ളപ്പോഴാണ് മുൻ എംഎല്‍എ ക്വാറിക്കായി രംഗത്തെത്തിയത്. രാജു എബ്രഹാം ഉദ്ഘാടകനായി പങ്കെടുത്ത് പരിപാടി നടത്തരുതെന്ന് സിപിഎം പ്രാദേശിക ഘടകങ്ങള്‍ മുൻകൂട്ടി ആവശ്യപ്പെട്ടിരുന്നു. നാട്ടുകാരുടെ എതിർപ്പ് കോന്നി ഏരിയ നേതൃത്വത്തെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. രാജു എബ്രഹാം പങ്കെടുത്ത് പ്രതിഷേധ യോഗം നടന്നു. ഇതോടെയാണ് ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 46 പെർ രാജി കത്തുനല്‍കിയത്.
പാർട്ടി നേതൃത്വത്തെ ജനങ്ങളുടെ പ്രതിഷേധം നേരത്തെ അറിയിച്ചതാണ്. ജനങ്ങളുടെ എതിർപ്പ് അവഗണിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി ബിബിയാൻസ് പറഞ്ഞു. ക്വാറി തുറക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഗ്രാമരക്ഷാസമിതിയും അറിയിച്ചു. ഗ്രീൻ ട്രൈബ്യൂണലിനെ സമീപിക്കാനുള്ള നീക്കത്തിലാണ് സമിതിയെന്ന് ഗ്രാമരക്ഷാസമിതിയെന്ന് നേതൃത്വ രംഗത്തുള്ള സുജിത്ത് പറഞ്ഞു.
200 ലധികം ടിപ്പർ ടോറസ് തൊഴിലാളികളുടെ കുടുംബം പട്ടിണിയിലാണെന്നും അതുകൊണ്ടാണ് സിഐടിയുവിന്റെ ചുമതലക്കാരനെന്ന് നിലയില്‍ പരിപാടിയില്‍ പങ്കെടുത്തതെന്ന് രാജു എബ്രാഹം പറഞ്ഞു. ക്വാറി വീണ്ടും തുറക്കാനുള്ള നിയമപരമായ നടപടികള്‍ കോടതിയും വ്യവസായ വകുപ്പിലും പൂർത്തിയായെന്നും ഒരു മാസത്തിനുള്ളില്‍ സർക്കാരില്‍ നിന്ന് അനുമതി ലഭിക്കുമെന്നും ആമ്ബാടിയിയില് ഗ്രാനൈറ്റ്സ് കമ്ബനി അറിയിച്ചു.