അവധി ലഭിക്കാനായി കോവിഡ് രോഗിയുടെ സ്വാബ് സ്വന്തം പേരെഴുതി പരിശോധനയ്ക്ക് അയച്ച കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർ സമൂഹത്തിന് ഭീഷണി; ഡോക്ടർക്കെതിരെ കൈക്കൂലിയടക്കം നിരവധി ആരോപണങ്ങൾ; തട്ടിപ്പുകാരനായ ഡോക്ടർക്കെതിരെ ആരോഗ്യമന്ത്രിക്ക് പരാതി
സ്വന്തം ലേഖകൻ
ഗാന്ധിനഗര്‍: അവധി ലഭിക്കാനായി കോവിഡ് രോഗിയുടെ സ്വാബ് സ്വന്തം പേരെഴുതി പരിശോധനയ്ക്ക് അയച്ച കോട്ടയം മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ സമൂഹത്തിന് ഭീഷണിയാണെന്നും ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി.
മാധ്യമ പ്രവർത്തകനായ ഏ.കെ. ശ്രീകുമാറാണ് ആരോഗ്യമന്ത്രിക്ക് പരാതി നല്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം ശസ്ത്രക്രിയ ഉപകരണങ്ങൾ കൂടിയ വിലയ്ക്ക് വാങ്ങിപ്പിച്ച് കമ്മീഷനടിച്ച കേസിൽ ആരോപണ വിധേയനും അന്വേഷണ കമ്മീഷൻ കുറ്റക്കാരനെന്ന് കണ്ടെത്തിയതുമായ പി.ജി ഡോക്ടറാണ് കോവിഡ് രോഗിയുടെ സ്വാബ് സ്വന്തം പേരെഴുതി പരിശോധനയ്ക്ക് വിട്ടത്.
രോഗിക്ക് ശസ്ത്രക്രിയ ഉപകരണങ്ങള്‍ കൂടിയ വിലയ്ക്കു നല്കാന് സ്വകാര്യ കമ്പനി ഏജന്റിന് ഇടനിലനിന്ന സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ രണ്ടു യുവ ഡോക്ടര്‍മാര്‍ (പിജി വിദ്യാര്‍ഥികള്‍) കുറ്റക്കാരാണെന്നും ഇവര്‍ക്കെതിരേ നടപടി വേണമെന്നും അന്വേഷണ കമ്മീഷന് കഴിഞ്ഞ ദിവസം റിപ്പോർട്ട് നല്കിയിരുന്നു.
സ്വാബ് മാറ്റിയതും, ശസ്ത്രക്രീയ ഉപകരണങ്ങൾ കൂടിയ വിലയ്ക്ക് വാങ്ങിപ്പിച്ച് കമ്മീഷനടിച്ചതുമടക്കം നിരവധി ആരോപണങ്ങളാണ് യുവഡോക്ടറുടെ പേരിലുള്ളത്. ഡോക്ടർ സമൂഹത്തിന് ഭീഷണിയാണെന്നും ഇയാൾക്കെതിരെ അന്വേഷണം നടത്തി കർശന നടപടി എടുക്കണമെന്നുമാവശ്യപ്പെട്ടാണ് പരാതി നല്കിയത്.