കരുവന്നൂർ സഹകരണബാങ്കിലെ കോടികളുടെ തട്ടിപ്പ് പുറംലോകത്തെ അറിയിച്ചത് മുൻ സഖാവ്: അഴിമതി അറിഞ്ഞ് നേതൃത്വത്തോട് പരാതിപ്പെട്ടങ്കിലും പരാതിക്കാരനായ തന്നെ കള്ളനാക്കിയത് പാർട്ടി തന്നെയെന്ന് എം. വി സുരേഷ്
സ്വന്തം ലേഖകൻ
തൃശ്ശൂർ: കരുവന്നൂർ സഹകരണബാങ്കിലെ കോടികളുടെ തിരിമറിയെ കുറിച്ച് ആദ്യം അറിഞ്ഞതും അത് പുറം ലോകത്ത് എത്തിക്കാൻ പ്രയത്നിച്ചതും ഒരു സഖാവാണ്. സഖാവ് എം. വി സുരേഷ്.
ബാങ്കിലെ തട്ടിപ്പുമായ് ബന്ധപ്പെട്ട് 2019 ജനുവരി 16-നാണ് സിപിഎമ്മുകാരനായിരുന്ന സുരേഷ് നേതൃത്വത്തെ വിവരം അറിയിച്ചത്. എന്നാൽ തട്ടിപ്പു കണ്ടെത്തിയതോടെ പാർട്ടിക്ക് പുറത്തായി. തട്ടിപ്പ് സിപിഎമ്മിനെ അറിയിച്ച ജീവനക്കാരന് ആദ്യം ജോലിയും പിന്നെ പാർട്ടിയിലെ സ്ഥാനവും നഷ്ടമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാങ്കിന്റെ സിവിൽ സ്റ്റേഷൻ എക്‌സ്റ്റൻഷൻ ബ്രാഞ്ചിന്റെ മാനേജറായിരുന്നു എം വി സുരേഷ്. 15 വർഷം സിപിഎമ്മിന്റെ തണ്ടാരത്തറ ബ്രാഞ്ച് സെക്രട്ടറിയും ഒൻപതുവർഷം ലോക്കൽ കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന ബേബി ജോണിനാണ് പരാതി അയച്ചത്. സത്യസന്ധമായ അന്വേഷണം നടത്താൻ ബേബി ജോൺ നിർദ്ദേശം നൽകി.
പരാതി നൽകിയശേഷം തന്നെ കള്ളക്കേസിൽ കുടുക്കി പുറത്താക്കുകയായിരുന്നുവെന്ന് സുരേഷ് പറയുന്നു. ഇതിനെതിരേ സുരേഷ് നൽകിയ കേസ് കോടതിയിലാണ്. പുറത്താക്കിയതിനു പിന്നാലെ അധിക്ഷേപവും തുടങ്ങി.
സുരേഷ് സഹകരണവകുപ്പിന്റെ ഇൻസ്‌പെക്ടർ റാങ്ക് പട്ടികയിൽ മുന്നിലുണ്ടായിരുന്ന സുരേഷിനെതിരേ മൂന്ന് കള്ളക്കേസുകൾ കൊടുക്കുകയും സസ്പെൻഷനാവുകയും ചെയ്തതു. ഇതോടെ ഈ ജോലിയും നഷ്ടമായി. എങ്കിലും പരാതിയിലെ സത്യം പുറത്തു കൊണ്ടു വരാൻ നടത്തിയ പ്രയത്‌നമാണ് ബാങ്കിൽ നടത്തിയ കോടികളുടെ അഴിമതി പുറത്തെത്തിച്ചത്.
അതേസമയം സഹകരണ നിയമം സെക്ഷൻ 65 പ്രകാരം നടത്തിയ പരിശോധനയിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ടേക്കും. 46 പേരുടെ വായ്പാ തുക ഒരാളുടെ അക്കൗണ്ടിലേയ്ക്കാണ് പോയിരിക്കുന്നതെന്നും, ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് നടന്നതായും വിവരം ലഭിക്കുന്നത്.
സാമ്പത്തിക അഴിമതിയെ തുടർന്ന് ബാങ്ക് മുൻ സെക്രട്ടറി ടി.ആർ സുനിൽകുമാർ , മുൻ ബ്രാഞ്ച് മാനേജർ എം.കെ ബിജു ,മുൻ സീനിയർ അക്കൗണ്ടന്റ് സി.കെ ജിൽസ്, കമ്മിഷൻ ഏജന്റ് എ.കെ ബിജോയ്, സൂപ്പർ മാർക്കറ്റ് അക്കൗണ്ടന്റ് റജി അനിൽ, ഇടനിലക്കാരൻ കിരൺ എന്നിവർക്കെതിരെ ഇരിങ്ങാലക്കുട പൊലീസ്, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ബിജെപി.യുെട പോഷകസംഘടനയായ കർഷകമോർച്ചയുടെ ഇരിങ്ങാലക്കുട മുനിസിപ്പൽ ജനറൽ സെക്രട്ടറിയാണ് ഇപ്പോൾ സുരേഷ്.