പൗരത്വ നിയമ ഭേദഗതി അനുകൂല പരിപാടിക്കിടെ വിമർശനവുമായി എത്തിയ യുവതിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ അഞ്ചു സ്ത്രീകൾ അറസ്റ്റിൽ

പൗരത്വ നിയമ ഭേദഗതി അനുകൂല പരിപാടിക്കിടെ വിമർശനവുമായി എത്തിയ യുവതിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ അഞ്ചു സ്ത്രീകൾ അറസ്റ്റിൽ

 

സ്വന്തം ലേഖകൻ

കൊച്ചി: പൗരത്വ നിയമ ഭേദഗതി അനുകൂല പരിപാടിക്കിടെ വിമർശനവുമയി എത്തിയ യുവതിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി ഇരുപത്തൊന്നിന് കലൂർ പാവക്കുളം ക്ഷേത്രത്തിൽ സംഘടിപ്പിച്ച പരിപാടിക്കിടയിലായിരുന്നു സംഭവം. സരള പണിക്കർ, പ്രസന്ന ബാഹുലേയൻ, സി.വി. സജിനി, ബിനി സുരേഷ്, ഡോക്ടർ മല്ലിക എന്നിവരെയാണ് എറണാകുളം നോർത്ത് വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

തിരുവനന്തപുരം പേയാട് സ്വദേശിനി ആതിരയുടെ പരാതിയിലാണ് എറണാകുളം നോർത്ത് പോലീസ് കേസെടുത്തത്. 29 ബിജെപി പ്രവർത്തകർക്കെതിരേയാണു കേസ്. സംഘം ചേർന്ന് ആക്രമിക്കൽ, ഭീഷണിപ്പെടുത്തൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ എട്ടോളം വകുപ്പുകൾ ചുമത്തിയാണു കേസ്.

മാതൃസംഗമം എന്ന പേരിൽ പൗരത്വ ഭേദഗതിക്ക് അനുകൂലമായി സംഘടിപ്പിച്ച പരിപാടിയിൽ വിയോജിപ്പ് രേഖപ്പെടുത്തയ യുവതിക്കെതിരെ ഒരു സംഘം തിരിയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇതിൻറെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ബിജെപി ജനജാഗ്രത സമിതി പ്രോഗ്രാം കോ ഓർഡിനേറ്റർ സജിനിയുടെ പരാതിയിൽ ആതിരയ്‌ക്കെതിരേയും കേസടുത്തിട്ടുണ്ട്.