
വയനാട്: വയനാട് കുടുംബശ്രീയിൽ 36 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ.
ആദിവാസി ഉത്പന്നങ്ങൾ വിൽക്കുന്ന എട്ട് കേന്ദ്രങ്ങളിലായാണ് തട്ടിപ്പ് നടന്നത്. സിപിഎം നേതാക്കൾ ഉൾപ്പെടെ മൂന്ന് കുടുംബശ്രീ ജീവനക്കാരെയാണ് അഴിമതിയെ തുടർന്ന് പിരിച്ചുവിട്ടിരിക്കുന്നത്.
വയനാട്ടിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളിലായി നടത്തിവന്നിരുന്ന വൻ ധൻ വികാസ് കേന്ദ്ര എന്ന കേന്ദ്രസർക്കാർ പദ്ധതിയുടെ മറവിലാണ് തട്ടിപ്പ് നടന്നത്. ആദിവാസികളിൽനിന്ന് വനവിഭവങ്ങൾ ശേഖരിക്കുകയും ഇതിന്റെ വിൽപന നടത്തുകയും ചെയ്യുന്ന പദ്ധതിയാണ് വിഡിവികെ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതിയുടെ ഭാഗമായി വിഭവശേഖരണത്തിനും ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനും അതിനുവേണ്ട യന്ത്രസാമഗ്രികൾ വാങ്ങുകയും മറ്റുംചെയ്യുന്നതിനായി ആദിവാസികൾക്ക് നൽകേണ്ടിയിരുന്ന പണമാണ് തട്ടിയെടുത്തിരിക്കുന്നത്. മാത്രമല്ല, പദ്ധതിയുടെ പേരുംപറഞ്ഞ് ആളുകളിൽനിന്നും ഇവർ പണം പിരിച്ചിരുന്നതായി വിവരമുണ്ട്.
2023 വരെ ഗുരുതരമായ അഴിമതിയാണ് നടന്നിരിക്കുന്നത് എന്നാണ് കുടുംബശ്രീ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. വിഡിവികെ കേന്ദ്രംപോലും ഇല്ലാത്ത പൊഴുതന, തൊണ്ടർനാട്, മേപ്പാടി തുടങ്ങിയ പഞ്ചായത്തുകളുടെ പേരിൽപോലും അഴിമതി നടത്തി വൻതുക തട്ടിയെടുത്തതായാണ് കണ്ടെത്തൽ. കുടുംബശ്രീ മിഷൻ ജീവനക്കാർ നടത്തിയ ഈ അഴിമതി കാരണം, വിഡിവികെ കേന്ദ്രങ്ങളുടെ ചുമതലയുണ്ടായിരുന്ന ആദിവാസി വിഭാഗത്തിൽപെട്ട ആളുകൾ പോലും പ്രതിസ്ഥാനത്ത് നിൽക്കേണ്ടിവരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇക്കാര്യവും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.







