
ആലപ്പുഴ: വിഷു ദിനത്തിലെ വിവാദ പോസ്റ്ററില്‍ വിശദീകരണവുമായി മെഹര്‍ മന്തി റസ്‌റ്റോറന്റ്.
വളരെ വേദനാജനകമായ നിമിഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മെഹര്‍ മന്തി റസ്‌റ്റോറന്റ് മാനേജിങ് പാര്‍ട്ണര്‍മാരില്‍ ഒരാളായ ഷെമീർ. വിഷുവിന് ആശംസാ പോസ്റ്റര്‍ നിര്‍മിച്ചു. പക്ഷേ ആ പോസ്റ്റര്‍ സമൂഹത്തില്‍ ഇറക്കിവിടാന്‍ പറ്റില്ലെന്ന് മനസിലാക്കി പിന്‍വലിച്ച് പകരം ഏറ്റവും നല്ല പോസ്റ്റര്‍ നിര്‍മിച്ച് സോഷ്യല്‍ മീഡിയ വഴി എല്ലാവരിലേക്കും എത്തിച്ചു.
എന്നാൽ നിര്‍ഭാഗ്യവശാല്‍ രണ്ട് പോസ്റ്ററും വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് അറിയാതെ ഒരാള്‍ വാട്‌സ്‌ആപ്പില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. അത് താമസിയാതെ പിന്‍വലിച്ചു. എന്നാല്‍ ആ പോസ്റ്ററിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിക്കപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രചരിക്കുന്നത് പിന്‍വലിച്ച പോസ്റ്ററാണെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും റസ്റ്റോറന്റിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയില്‍ ഷമീര്‍ വ്യക്തമാക്കി. ബുദ്ധിമുട്ട് നേരിട്ടവരോട് മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ഈ സ്‌ക്രീന്‍ ഷോട്ട് ഇന്ത്യ മുഴുവനും എത്തിയെന്ന് ഷമീര്‍ പറഞ്ഞു. സമൂഹത്തില്‍ പ്രശ്‌നം ഉണ്ടാക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും അതില്‍ മാനസികമായ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ ചേര്‍ത്തല പൊലീസ് കേസെടുത്തു. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനം എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒരു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ചുമത്തിയത്. റസ്റ്റോറന്റ് ഉടമ അര്‍ഷാദ്, ഷംനാസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.



