
തിരുവനന്തപുരം: 12 കോടി രൂപയുടെ പൈക്ക അഴിമതിയിൽ കായികമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ, കേരള സ്പോർട്സ് കൗൺസിലിൽ കൂട്ടരാജി.
ആരോപണ വിധേയനായ വൈസ് പ്രസിഡന്റ് എം.ആർ.രഞ്ജിത്തിനൊപ്പം 7 സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും രാജി വയ്ക്കുന്നതായി അറിയിച്ച് കായികവകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു. സ്പോർട്സ് കൗൺസിൽ ഭരണസമിതിയിലേക്കു കഴിഞ്ഞ എൽഡിഎഫ് സർക്കാർ നാമനിർദേശം ചെയ്തവരാണിവർ.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ കൗൺസിൽ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ വി.പി.സാനു രാജിവച്ചെങ്കിലും മറ്റു ഭാരവാഹികൾ തുടരുകയായിരുന്നു. കായിക വികസനത്തിനുള്ള മുൻ കേന്ദ്ര പദ്ധതിയായ പൈക്ക (പഞ്ചായത്ത് യുവക്രീഡ ഔർ ഖേൽ അഭിയാൻ) വഴി കേരളത്തിന് അനുവദിച്ച തുകയിൽ 12 കോടി രൂപ കാണാതായ സംഭവത്തിൽ മന്ത്രി ഒ.ജെ.ജനീഷ് കഴിഞ്ഞദിവസം വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കായികവകുപ്പ് സെക്രട്ടറി അന്വേഷണം തുടങ്ങാനിരിക്കെയാണ് കൂട്ടരാജി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൗൺസിൽ വൈസ് പ്രസിഡന്റ് എം.ആർ.രഞ്ജിത്തായിരുന്നു മുൻപ് പൈക്ക പദ്ധതിയുടെ സംസ്ഥാന കോ–ഓർഡിനേറ്റർ. കേരള സ്പോർട്സ് കൗൺസിലായിരുന്നു പദ്ധതിയുടെ സംസ്ഥാനത്തെ നോഡൽ ഏജൻസി. എം.ആർ.രഞ്ജിത്തിന്റെ രാജി, അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതുവരെ സ്വീകരിക്കേണ്ടെന്നാണു മന്ത്രിയുടെ നിലപാട്. രഞ്ജിത്തിനെതിരായ ഒരു കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇതും രാജിക്കു കാരണമായെന്നാണ് സൂചന.







