വെള്ളാപ്പള്ളിയ്ക്കു പുല്ലു വില നൽകി സംസ്ഥാന സർക്കാർ; വെള്ളാപ്പള്ളിയുടെയും ബിജെപിയുടെയും പ്രതിഷേധത്തിനിടയിലും ശ്രീനാരായണ ഗുരു സർവകലാശാല ചെയർമാനായി മുബാറക് പാഷായ്ക്ക് അംഗീകാരം; സർക്കാർ തീരുമാനം അംഗീകരിച്ച് ഗവർണ്ണർ

വെള്ളാപ്പള്ളിയ്ക്കു പുല്ലു വില നൽകി സംസ്ഥാന സർക്കാർ; വെള്ളാപ്പള്ളിയുടെയും ബിജെപിയുടെയും പ്രതിഷേധത്തിനിടയിലും ശ്രീനാരായണ ഗുരു സർവകലാശാല ചെയർമാനായി മുബാറക് പാഷായ്ക്ക് അംഗീകാരം; സർക്കാർ തീരുമാനം അംഗീകരിച്ച് ഗവർണ്ണർ

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: മൂന്നു വർഷത്തിനു ശേഷം സംസ്ഥാന സർക്കാരിനെതിരെ പൊട്ടിത്തെറിച്ച വെള്ളാപ്പള്ളി നടേശന് പുല്ലുവില പോലും നൽകാതെ സംസ്ഥാന സർക്കാർ. ശ്രീനാരായണ ഗുരുദേവന്റെ സർവകലാശാലയുടെ പേരിൽ വെള്ളാപ്പള്ളി ഉയർത്തിയ വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെ തന്നെ മുബാറക് പാഷായെ തന്നെ വി.സിയായി നിയമിച്ചുള്ള സർക്കാർ തീരുമാനം ഗവർണ്ണർ അംഗീകരിച്ചു. വെള്ളാപ്പള്ളി നടേശന്റെയും ബി.ജെ.പിയുടെയും എതിർപ്പിനെ അംഗീകരിക്കാതെയാണ് ഇപ്പോൾ സർക്കാർ തീരുമാനവുമായി മുന്നോട്ടു പോകുന്നത്.

നാല് വർഷക്കാലത്തേക്കാണ് നിയമനം. നിലവിൽ ഒമാനിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഹെഡ് ഓഫ് ഗവർണൻസ് ആൻഡ് സ്ട്രാറ്റജിക് പ്ലാനിങ് ആയി സേവനം അനുഷ്ഠിക്കുകയാണ് ഡോ. പാഷ. ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള വൈവിധ്യമാർന്ന അദ്ദേഹത്തിന്റെ പ്രവർത്തന പരിചയം, മികവ് എന്നിവ പരിഗണിച്ചാണ് ആണ് സർക്കാരിന്റെ ഈ നിയമനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീനാരായണ ഓപ്പൺ സർവ്വകലാശാലയുടെ പ്രഥമ വിസിയായി മുബാറക് പാഷയെ നിശ്ചയിച്ചതിനെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം രംഗത്തെത്തിയിരുന്നു. മന്ത്രി കെടി ജലീലിന്റെ നീക്കങ്ങളുടെ ഭാഗമായാണ് മുബാറക് പാഷയെ നിയമിച്ചതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം.

ഇതിനിടെ മുബാറക് പാഷായുടെ നിയമത്തെ പിൻതുണച്ച് മുസ്ലീം ലീഗും രംഗത്ത് എത്തി.
ലീഗ് മുഖപത്രമായ ‘ചന്ദ്രിക’യിലാണ് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ വിസിയായ മുബാറക് പാഷയെ എതിർത്ത വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമർശനം ഉയർന്നത്. വെള്ളാപ്പള്ളിക്കെതിരെ ലീഗ് നേരിട്ട് രംഗത്തെത്തുമ്പോൾ, ഇത് രാഷ്ട്രീയപ്പോരായിക്കൂടി മാറുന്നു. ഇടത് അധ്യാപകസംഘടനകളുടെയടക്കം എതിർപ്പ് മറികടന്നും, മുബാറക് പാഷയെ ശ്രീനാരായണഗുരു സർവകലാശാല വിസിയാക്കിയത് മന്ത്രി കെ ടി ജലീലുമായുള്ള അടുത്ത ബന്ധത്തെത്തുടർന്നാണ് എന്നത് കൂടി പരിഗണിക്കുമ്പോഴാണ് മുസ്ലിം ലീഗിൻറെ നിലപാട് ശ്രദ്ധേയമാകുന്നത്.

ചന്ദ്രികയുടെ മുഖപത്രത്തിലെ എഡിറ്റോറിയലിന്റെ തലക്കെട്ട് തന്നെ ‘മുസ്ലിം പേരിനോട് ഓക്കാനമോ?’ എന്നതാണ്. മുബാറക് പാഷയെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ എന്നാണ് ചന്ദ്രിക വിശേഷിപ്പിക്കുന്നത്. ഗുരുവിന്റെ പേരിലുള്ള സർവകലാശാലയിൽ മുസ്ലിമിനെ വിസിയായി നിയമിച്ചതിൽ വെള്ളാപ്പള്ളി ഉയർത്തിയ എതിർപ്പിനെ മുഖപത്രം രൂക്ഷമായി വിമർശിക്കുന്നു. ‘ശ്രീനാരായണ ആദർശങ്ങളെക്കുറിച്ച് സാമാന്യജ്ഞാനമുള്ളവരെല്ലാം തന്നെ ഇത് കേട്ട് മൂക്കത്ത് വിരൽ വച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്നും ‘ജാതി ചോദിക്കരുത്, പറയരുത്’ എന്നും മനുഷ്യരായ സർവരോടും കൽപിക്കുകയും ഉപദേശിക്കുകയും ചെയ്ത കേരളത്തിൻറെയും മലയാളിയുടെയും അഭിമാനപുരുഷനായ നാരായണഗുരുവിൻറെ പേരുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിൻറെ ആശയാദർശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിൻറെ സാരഥി ഇത്തരമൊരു ആക്ഷേപം ചൊരിഞ്ഞതെന്നതിനെ തികഞ്ഞ ഗുരുനിഷേധമെന്നേ വിശേഷിപ്പിക്കേണ്ടതുള്ളൂ’ – എന്നാണ് ചന്ദ്രിക പറയുന്നത്.

ഗുരുവിൻറെ ആശയങ്ങളെ സ്വന്തം താത്പര്യത്തിന് വക്രീകരിച്ച ആളാണ് വെള്ളാപ്പള്ളിയെന്ന് വിമർശിക്കുന്ന ചന്ദ്രിക, ഇവ പലതും സ്വന്തം സ്വാർത്ഥ രാഷ്ട്രീയ സാമ്ബത്തികമോഹത്തിന് ഉപയോഗിച്ചെന്നും പറയുന്നു. അവജ്ഞയോടെ തള്ളിക്കളയാവുന്ന വാക്കുകളാണ് വെള്ളാപ്പള്ളിയുടേതെന്നും ചന്ദ്രിക ആഞ്ഞടിക്കുന്നു.

മുബാറക് പാഷയെ ശ്രീനാരായണ സർവകലാശാല വിസി ആയി നിയമിച്ചതിനെച്ചൊല്ലി ഇടത് അധ്യാപക സംഘടനകൾക്കിടയിലും മുറുമുറുപ്പ് ഉയർന്നിരുന്നു. കെ.ടി.ജലീലിൻറെ മാത്രമല്ല, രണ്ട് വ്യവസായ പ്രമുഖരുടെയും ശുപാർശകൾ പാഷയ്ക്ക് തുണയായി എന്നാണ് സൂചന. വിസി ആയിരിക്കാൻ വേണ്ട അവശ്യ യോഗ്യതകളിലൊന്നായ 10 വർഷം പ്രൊഫസറായിരിക്കണമെന്ന നിബന്ധനയും പാലിക്കപ്പെട്ടില്ല.

കോഴിക്കോട് ഫറൂക്ക് കോളജ് പ്രിൻസിപ്പലായിരിക്കെ എസ്എഫ്ഐയുടെയും ഇടത് അധ്യാപകസംഘടനകളുടെയും ശത്രുപക്ഷത്തായിരുന്നു മുബാറക് പാഷ. പിന്നീട് യുഡിഎഫ് നോമിനിയായാണ് സർവ്വകലാശാലയിലെ കോളേജ് ഡെവലപ്‌മെൻറ് കൗൺസിൽ ഡയറക്ടറായത്. അവിടെ നിന്നും ഒമാനിലേക്ക് പോയി ഗൾഫാർ മുഹമ്മദിൻറെ വിദ്യാഭ്യാസ സ്ഥാപനത്തിലും പിന്നീട് ഒമാൻ നാഷണൽ യൂണിവേഴ്‌സിറ്റിയിലും ജോലി ചെയ്തു വരികയായിരുന്നു പാഷ. ഗൾഫാറിനൊപ്പം മറ്റൊരു പ്രമുഖ പ്രവാസി വ്യവസായിയുടെയും പിന്തുണ ശ്രീനാരായണ ഓപ്പൺ സർവകലാശാലാ വിസി ആകാൻ പാഷയ്ക്ക് തുണയായി. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലുമായുള്ള വ്യക്തി ബന്ധമായിരുന്നു മറ്റൊരു പ്രധാന ഘടകം.