വനിതാ മതിൽ: സർക്കാർ മതിലും, പാർട്ടി മതിലുമായി മാറി: മഹിളാ ഐക്യവേദി

വനിതാ മതിൽ: സർക്കാർ മതിലും, പാർട്ടി മതിലുമായി മാറി: മഹിളാ ഐക്യവേദി

സ്വന്തം ലേഖകൻ

കോട്ടയം: വനിതാ മതിൽ സർക്കാർ മതിലും പാർട്ടി മതിലുമായിമാറിയെന്ന് മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ പറഞ്ഞു. നവോത്ഥാന മൂല്യങ്ങൾ ഉയർത്താൻ എന്ന വ്യാജേന സർക്കാരും പാർട്ടിയും ചേർന്ന് വിഭജനത്തിന്റെ, വിയോജിപ്പിന്റെ മതിലാണ് പണിയുന്നത്.സർക്കാരിന്റെ എല്ലാ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തിയാണ് മതിൽ കെട്ടുന്നത്. മന്ത്രിമാരും.. കളക്ടർമാരും മറ്റ് ഉദ്യോഗസ്ഥരും, പഞ്ചായത്ത് സെക്രട്ടറിമാരും ഇതിന് നിയോഗിക്കപ്പെട്ടിരിക്കുന്നു. നിർബന്ധിച്ചും, പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് മതിലിൽ ആളെ കൂട്ടാൻ ശ്രമിക്കുന്നത്. ഗതികേടുകൊണ്ടും നിവൃത്തികേടുകൊണ്ടും, പേടി കൊണ്ടും ആണ് പല സ്ത്രീകളും മതിലിൽ പങ്കെടുക്കാൻ തീരുമാനിക്കുന്നത്. കേരളത്തിലെ സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന സ്ത്രീ സമൂഹം വളരെ മാനസിക വിഷമത്തിലാണ്. ഇവരെ ഈ അവസ്ഥയിലാക്കിയ സർക്കാർ മാപ്പു പറയണം.

ശബരിമലക്കും, അയ്യപ്പനും എതിരായി ഉയർത്താൻ തീരുമാനിച്ച മതിൽ കേരളത്തിൽ വിലപ്പോവില്ല എന്ന് കണ്ടപ്പോളാണ് ഇപ്പോൾ ശബരിമലയെ ക്കുറിച്ച് മിണ്ടാത്തത്.നവോത്ഥാന പാരമ്പര്യം ഉയർത്തുന്ന ചില പ്രസ്ഥാനങ്ങളിലെ സാധാരണ സ്ത്രീകളെ പോലും തെറ്റിദ്ധരിപ്പിച്ചാണ് മതിൽ തീർക്കാൻ കൊണ്ടു പോകുന്നത്. സ്ത്രീ സമൂഹത്തിന്റെ സുരക്ഷക്കായി ഒന്നും ചെയ്യാത്ത പാർട്ടിക്ക് സ്ത്രീ തുല്യതയ്ക്കായി മതിൽ തീർക്കാൻ ധാർമ്മീകാവകാശമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസത്തെ അയ്യപ്പ ജ്യോതിയിൽ ഭക്തജന ലക്ഷങ്ങൾ അണിനിരന്നത് ആരുടെയും നിർബന്ധം കൊണ്ടോ.. പ്രലോഭനം കൊണ്ടോ പണ കൊഴുപ്പുകൊണ്ടോ ആയിരുന്നില്ല. അയ്യപ്പധർമ്മം കാക്കുവാൻ, ആചാര അനുഷ്ഠാന സംരക്ഷണത്തിനായി സ്വയം എത്തിചേർന്നവരായിരുന്നു.
സമൂഹത്തിനൊന്നാകെ വെളിച്ചമായി മാറിയ അയ്യപ്പ ജ്യോതിയുടെ പ്രകാശത്തെ ഇരുട്ടിന്റെ മതിൽ കെട്ടി തടഞ്ഞു നിർത്താൻ ശ്രമിക്കരുതെന്നും ബിന്ദു മോഹൻ കൂട്ടി ചേർത്തു.