പ്രീതി നടേശന്റെ സാന്നിധ്യത്തിൽ വനിതാമതിലിനെതിരെ പൊട്ടിത്തെറിച്ച് വനിതകൾ ; പ്ലക്കാർഡുകൾ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച് സ്ത്രീകൾ

പ്രീതി നടേശന്റെ സാന്നിധ്യത്തിൽ വനിതാമതിലിനെതിരെ പൊട്ടിത്തെറിച്ച് വനിതകൾ ; പ്ലക്കാർഡുകൾ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച് സ്ത്രീകൾ


സ്വന്തം ലേഖകൻ

തിരുവനന്തപുരം: സർക്കാർ വനിതാമതിൽ തീർക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പ്രതീകാത്മകമായി ഈഴവ സ്ത്രീകളെ അണിനിരത്തി തീർത്ത പ്രതീകാത്മകമതിൽ പണിയും മുമ്പേ പൊളിഞ്ഞു. അയ്യപ്പെനെതിരെ നിൽക്കാൻ ഞങ്ങളെ കിട്ടില്ല, വായ്പ തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഞങ്ങളെ കബളിപ്പിച്ചെന്ന് ആരോപിച്ച് സ്ത്രീകൾ സംഘാടകരോട് തട്ടികയറിയതോടെ എസ്.എൻ.ഡി.പി യോഗത്തിന്റെ പദ്ധതികൾ പാടെ പൊളിഞ്ഞു.

എസ് എൻ ഡി പി യോഗം പത്രാധിപർ സുകുമാരൻ സ്മാരക യൂണിയന്റെ മൈക്രാഫിനാൻസ് വിതരണോത്ഘാടനത്തിന് മുന്നോടിയായാണ് സംഘാടകർ മതിൽ തീർത്തത്. കേരളകൗമുദി ഓഫീസിന് സമീപത്തെ എസ് എൻ ഡി പി ഹാളിലായിരുന്നു പരിപാടി. മൂന്ന് മണിക്ക് പരിപാടി തുടങ്ങുന്നതിന് മുന്നോടിയായി സംഘാടകർ ഹാളിൽ ഉണ്ടായിരുന്ന 300ഓളം സ്ത്രീകളോട് പുറത്തേയ്ക്ക് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഉദ്ഘാടകയായ പ്രതീ നടേശനെ വരവേൽകാനാണെന്ന് കരുതി എല്ലാവരും റോഡിലേക്ക് ഇറങ്ങി. കേരളകൗമുദി ജംഗ്ഷൻ മുതൽ നിരന്ന് നിൽക്കാനായിരുന്നു അടുത്ത നിർദ്ദേശം. കൊടികൾ നൽകിയതിന് പിന്നാലെ വനിതാമതിലിന് ഐകൃദാർഢ്യം അറിയിച്ചുകൊണ്ടുള്ള പ്ലക്കാർഡുകളും നൽകി. ഇത് കണ്ടതേടെ സ്ത്രീകൾ പ്രകോപിതരായി. പിന്നാലെ സ്ത്രീകൾ വരിയിൽ നിന്നും മാറി ചിലർ പരിപാടി നടക്കുന്ന ഹാളിലേക്ക് കയറിയപ്പോൾ മറ്റു ചിലർ പരിപാടി തന്നെ ബഹിഷ്‌കരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രീതി നടേശൻ എത്തി മതിലിൽ അണിചേർന്ന ശേഷം മാത്രമേ പോകാവൂ എന്ന് സംഘാടകർ കാലുപിടിച്ച് പറഞ്ഞിട്ടും സ്ത്രീകൾ അത് കേൾക്കാൻ തയ്യാറായില്ല. ഇതിനിടെ പ്രീതി നടേശൻ എത്തി. മതിലിന്റെ മദ്ധ്യഭാഗത്ത് എത്തിയപ്പോഴേക്കും ഇരുവശങ്ങളിലുമുണ്ടായിരുന്ന സ്ത്രീകൾ കൂട്ടത്തോടെ ഓടി മാറി. ഇത് കണ്ട് പ്രീതി നടേശനും അമ്പരന്നു. ഉടൻ ഹാളിൽ പരിപാടി ആരംഭിച്ചു. ഈ സമയം ഹാളിന് പുറത്തെത്തിയ സമുദായ അംഗങ്ങളായ പുരുഷന്മാർ സംഘാടകരെ രൂക്ഷമായി വിമർശിച്ചു. മൈക്രോഫിനാൻസിന്റെ പരിപാടിയാണെന്ന് പറഞ്ഞാണ് സ്ത്രീകളെ ക്ഷണിച്ചത്. ചെറ്റത്തരം കാണിച്ച ഇവന്മാരെ ഇനി വീട്ടിൽ കയറ്റിലെന്നും പുരുഷന്മാർ ഉറക്കെ പറഞ്ഞു. ഈ സമയം ഹാളിനുള്ളിൽ ചടങ്ങുകൾ ആരംഭിച്ചിരുന്നു.

സ്വാഗത പ്രാസംഗികൻ തുടക്കം മുതൽ അവസാനം വരെ മതിലിനെ കുറിച്ച് സ്ത്രീളെ ബോധവത്കരിച്ചു. സഹിക്കെട്ടപ്പോൾ സ്ത്രീകൾ വീണ്ടും ബഹിഷ്‌കരണം തുടങ്ങി. ഹാളിൽ നിന്ന് ഓരോരുത്തരായി പുറത്തേയ്്ക്ക് പോയി. ഇതോടെ വേദിയിലിരുന്ന വനിതാ ഭാരവാഹികൾ ഹാളിന്റെ വാതിലിന് മുന്നിൽ എത്തി പോകുന്നവരെ തടഞ്ഞു. എന്നാൽ അത് വകവയ്ക്കാനും ആരും തയ്യാറായില്ല. സ്വാഗതപ്രസംഗം അവസാനിക്കുന്നത് വരെയും ബഹിഷ്‌കരണം തുടർന്നു. സ്ത്രീകൾ കൂട്ടത്തോടെ പോകുന്നുവെന്ന് മനസിലാക്കിയ അദ്ധ്യക്ഷൻ പ്രസംഗത്തിന്റെ ശൈലി മാറ്റി. വനിതാമതിൽ ചേരാൻ എസ്.എൻ.ഡി.പി യോഗത്തെ ക്ഷണിച്ചത് സർക്കാരണെങ്കിലും അതിൽ പങ്കാളിയാകണമെന്ന് നമ്മളോട് ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനാണ്. നമുക്ക് കോടിക്കണക്കിന് രൂപ വായ്പ ലഭിക്കാൻ കാരണക്കാരനായ ആ മനുഷ്യൻ പറയുന്നത് നിങ്ങൾ കേൾക്കില്ലേ? ആ വാക്കുകൾ അനുസരിക്കാതിരുന്നാൽ അത് നന്ദികേടാകുമെന്നും. നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിന് മാത്രമേ കഴിയൂവെന്നും അത് മറക്കരുതെന്നും അദ്ധ്യക്ഷനായ യൂണിയൻ ഭാരവാഹി ഓർമ്മിപ്പിച്ചു.

പ്രീതി നടേശൻ പ്രസംഗിക്കാൻ എഴുന്നേറ്റതോടെ കൂട്ടത്തോടെ സ്ത്രീകൾ പുറത്തേയ്ക്ക് ഇറങ്ങി. ഇതോടെ ഭാരവാഹികളിൽ ചിലർ ഹാളിന്റെ വാതിൽ അടയ്ക്കാൻ ശ്രമിച്ചെങ്കിലും മറ്റു ചിലർ എതിർത്തു. സ്ത്രീകൾ മതിലിന് എതിരാണെന്ന് ബോധ്യമായ പ്രീതി നടേശനും ബോധവത്കണ ക്ലാസെടുക്കുന്നത് പോലെ പ്രസംഗിച്ചു. ഗുരുദേവന്റെ വാക്കുകൾ നമുക്ക് മതിലിലൂടെ പ്രചരിപ്പിക്കണം. മതിലിന് രാഷ്ട്രീയമില്ല. കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ബിജെപിയും എസ്.എൻ.ഡി.പി യോഗത്തെ തള്ളി പറഞ്ഞിട്ടുണ്ട്. ആരോടും നമുക്ക് അമിത സ്‌നേഹമില്ല. എന്നാൽ നവോത്ഥാനത്തിന്റെ പേരിൽ കൈകോർക്കാൻ വിളിച്ചാൽ അതിൽ നിന്ന് മാറി നിൽക്കുന്നത് ഗുരുദേവനെ ധിക്കരിക്കുന്നതിന് തുല്യമാണ്. വനിതാമതിൽ ശബരിമലയിൽ സ്ത്രീകളെ കയറ്റാനല്ല. സ്ത്രീകളെ കയറ്റാൻ എസ്.എൻ.ഡിപി യോഗം കൂട്ടുനിൽക്കില്ലെന്നും അവർ പറഞ്ഞു.

ജനുവരി ഒന്നിന് ഞാൻ ഉണ്ടാകും നിങ്ങളും ഉണ്ടാകണമെന്ന് പറഞ്ഞാണ് പ്രീതിനടേശൻ പ്രസംഗം അവസാനിപ്പിച്ചത്. എന്നാൽ ഈ വാക്കുകളൊന്നും അംഗീകരിക്കാൻ തയ്യാറകാതെ തങ്ങളെ മതിലിൽ പങ്കെടുപ്പിച്ച ദേഷ്യത്തിലായിരുന്നു സ്ത്രീകൾ മടങ്ങിയത്. ഒന്നാം തീയതി സർക്കാർ മതിൽ പണിയുമ്പോൾ വെള്ളാപ്പള്ളിയുടെ വാക്കിന് വില നൽകി ഒരോ പ്രദേശത്തും എസ്.എൻ.ഡി.പി യോഗത്തിൽ നിന്ന് എത്രപേർ പങ്കെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് ഇടതുപക്ഷ നേതാക്കളും.