
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവില്‍ അനുനയ നീക്കവുമായി മുഖ്യമന്ത്രി വി ഡി സതീശന്. മത സംഘടനകളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍ സംസാരിച്ചു. മത സംഘടനകളെ അനുനിപ്പിക്കാനാണ് ശ്രമം.
സമസ്ത നേതാക്കളുമായും ജമാഅത്തെ ഇസ്ലാമി പ്രതിനിധികളുമായും കെ പി നൗഷാദ് അലി എംഎല്‍എയും ചര്‍ച്ച നടത്തി. സാഹചര്യം മതസംഘടനകളെ ബോധ്യപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍ പറഞ്ഞു.
മദ്യ നികുതിയില്‍ എതിര്‍പ്പ് ശക്തമായതോടെയാണ് മുഖ്യമന്ത്രിയുടെ നീക്കം. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച് ബജറ്റില്‍ പ്രഖ്യാപനം വന്നതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. 0.5 മുതല്‍ 10 ശതമാനം വരെ വീര്യമുളള മദ്യത്തിന് 120 ശതമാനം, 10-20 ശതമാനം വരെ വീര്യമുളളവയ്ക്ക് 175 ശതമാനം എന്നിങ്ങനെയാണ് നികുതിഘടന പ്രഖ്യാപിച്ചത്. കഴിഞ്ഞ സര്‍ക്കാര്‍ 2022-23ലെ അബ്കാരി നയത്തില്‍ വീര്യം കുറഞ്ഞ മദ്യ വില്പന അനുവദിച്ച് ചട്ടം ഭേദഗതി ചെയ്തിരുന്നെങ്കിലും നികുതി ഘടന പ്രഖ്യാപിച്ചിരുന്നില്ല. 42.86 ശതമാനം വീര്യമുളള മദ്യം വില്‍ക്കുന്ന അതേ നികുതി നല്കേണ്ടിയിരുന്നതിനാല് കമ്പനികള്‍ വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വിറ്റിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രമുഖ കമ്പനികള്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനായി നികുതി ഘടന പരിഷ്കരണത്തിന് കഴിഞ്ഞ സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും വരുമാനനഷ്ടം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അത് നിരസിക്കുകയായിരുന്നു. വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിലൂടെ നാട്ടില്‍ മുഴുവന്‍ മദ്യമൊഴുക്കാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം എന്നായിരുന്നു മുന്‍ എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞത്.
ഇതിന് പിന്നാലെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്കിയ ഫയല്‍ നീങ്ങിയത് ശരവേഗത്തിലാണെന്നുള്ള വിവരവും പുറത്തുവന്നു. ഈ വിവരം പിന്നാലെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടകയില്‍ നിന്ന് ഒഴുകിയെത്തിയ കോടികളുടെ കള്ളപ്പണത്തിനുള്ള പ്രത്യുപകാരമായാണ് യുഡിഎഫ് സര്‍ക്കാര്‍ നികുതി കുറച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. നിയമസഭയില്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാതെ പലതും മറയ്ക്കാനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രിയും സര്‍ക്കാരും.
അതുമായി ബന്ധപ്പെട്ട് ഞാന്‍ നടത്തിയ പ്രസംഗം സഭാരേഖകളില്‍ നിന്നും സഭാ ടിവിയില്‍ നിന്നും നീക്കം ചെയ്യാനും മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ടത് ആ പരിഭ്രമം വ്യക്തമാക്കുന്നുവെന്നും പിണറായി വിജയന് പറഞ്ഞിരുന്നു. വിമർശനങ്ങള്‍ ശക്തമാകുമ്പോഴും പുതിയ നയവുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍.







