വൈക്കം ശതാബ്ദി ആഘോഷങ്ങൾക്ക് പിന്നാലെ ഇടതുമുന്നണിയിൽ പൊട്ടിത്തെറി; എംഎൽഎയുടെ പേരില്ലാത്തത് പിആർഡിയുടെ തെറ്റെന്ന് സിപിഐ; സിപിഐ നടത്തിയ പരസ്യ പ്രതികരണത്തിൽ അതൃപ്തിയിൽ സിപിഎം ജില്ലാ നേതൃത്വം

വൈക്കം ശതാബ്ദി ആഘോഷങ്ങൾക്ക് പിന്നാലെ ഇടതുമുന്നണിയിൽ പൊട്ടിത്തെറി; എംഎൽഎയുടെ പേരില്ലാത്തത് പിആർഡിയുടെ തെറ്റെന്ന് സിപിഐ; സിപിഐ നടത്തിയ പരസ്യ പ്രതികരണത്തിൽ അതൃപ്തിയിൽ സിപിഎം ജില്ലാ നേതൃത്വം

സ്വന്തം ലേഖകൻ

കോട്ടയം : വൈക്കം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പി ആർഡി നൽകിയ പത്രപരസ്യത്തിൽ നിന്ന് സ്ഥലം എംഎൽഎ സി.കെ.ആശയുടെ പേര് ഒഴിവാക്കിയതിനെ ചൊല്ലി ഇടതുമുന്നണിയിൽ പോര് മുറുകുന്നു .ഇത് അംഗീകരിക്കാനാകില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി തുറന്നടിച്ചു.എന്നാൽ ജില്ലാ നേതൃത്വത്തെ തള്ളി പാർട്ടിക്ക് പരിഭവമില്ലെന്നാണ് കാനത്തിന്റെ പ്രതികരണം.

പരസ്യത്തിൽ എംഎൽഎയുടെ പേരില്ലാത്തത് പിആർഡിയുടെ തെറ്റാണെന്നും സർക്കാരിന് പരാതി നൽകിയെന്നും സിപിഐ അറിയിച്ചു. തെറ്റ് ആരുടെ വകുപ്പിലാണെങ്കിലും തിരുത്തണമെന്നും പരിപാടിയിൽ സി.കെ.ആശയ്ക്ക് പ്രാധാന്യം നൽകിയില്ലെന്ന് അഭിപ്രായമില്ലെന്നും സിപിഐ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന പിആർഡി വകുപ്പിനെതിരെ സിപിഐ നടത്തിയ പരസ്യ പ്രതികരണത്തിൽ അതൃപ്തിയിലാണ് സിപിഎം ജില്ലാ നേതൃത്വം. തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് പരാതി നൽകിയിട്ടുണ്ടെന്ന് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി ബിനു പറഞ്ഞു.
മുഖ്യമന്ത്രിയുടെ വകുപ്പല്ലേ പിആർഡി എന്ന ചോദ്യത്തിന് ആരുടെ വകുപ്പായാലും തെറ്റ് കണ്ടാൽ തിരുത്തണം എന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ മറുപടി. ഉദ്യോഗസ്ഥതല വീഴ്ച മാത്രമായി ഇതിനെ കാണുന്നില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞുവച്ചു.

പിആർഡി ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ ന്യൂനതയാണ് തന്റെയും തോമസ് എംപിയുടെയും പേര് പത്ര പരസ്യത്തിൽ നിന്ന് ഒഴിവാകാൻ കാരണമെന്ന് ഫേസ്ബുക്ക് കുറുപ്പിൽ സി കെ ആശ കുറ്റപ്പെടുത്തി. പോസ്റ്റിന്റെ പൂർണ്ണരൂപം…

ഇന്ത്യയുടെ നവോത്ഥാന ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് രണ്ടു മുഖ്യമന്ത്രിമാർ ഒന്നിച്ചു ചേർന്നു നടത്തിയ ഉദ്ഘാടന സമ്മേളനം മറ്റൊരു ചരിത്ര സംഭവമായി മാറി. സമ്മേളനത്തിൽ പങ്കെടുത്ത പതിനായിരങ്ങൾ നവോത്ഥാന മുന്നേറ്റത്തിന് പുതിയ പാതകൾ വെട്ടിത്തെളിക്കുവാനുള്ള ആവേശം ഉൾക്കൊണ്ടുകൊണ്ടാണ് മടങ്ങിപ്പോയത്.

എന്നാൽ വൻ വിജയമായി മാറിയ സമ്മേളനാനന്തരം ഏതോ ചില തെറ്റിദ്ധാരണകളുടെ ഫലമായി സമ്മേളന ചടങ്ങുകളിൽനിന്നും എന്നെ മനപ്പൂർവം അകറ്റിനിർത്തി എന്ന രീതിയിലുള്ള പ്രചാരണവും അതിനെതിരെയെന്ന രീതിയിലുള്ള പ്രതികരണങ്ങളും ചില മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വന്നത് ശ്രദ്ധയിൽപ്പെട്ടു. തികച്ചും അവാസ്തവമായ ഒരു സംഗതിയാണിത്.

വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷിക ആഘോഷ ചടങ്ങുകളുടെ എല്ലാ കാര്യങ്ങളിലും എന്നെ ഉൾപ്പെടുത്തുകയും എന്റെ കൂടി അഭിപ്രായം തേടിക്കൊണ്ടുമാണ് സംസ്ഥാന സർക്കാർ പരിപാടി നടത്തിയത് എന്ന കാര്യം അറിയാതെയാണ് പലരും പ്രതികരണത്തിന് തയാറായത്. വൈക്കത്ത് നടന്ന ഉദ്ഘാടന സമ്മേളനത്തിന്റെ കൺവീനർ എന്ന നിലയിൽ, സംസ്ഥാനതല ആഘോഷ കമ്മിറ്റിയുടെ മുഖ്യ ചുമതലക്കാരായ സജി ചെറിയാൻ, വി.എൻ.വാസവൻ എന്നീ മന്ത്രിമാർ സമ്മേളന നടത്തിപ്പിന്റെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും എന്റെ കൂടി അഭിപ്രായം തേടിക്കൊണ്ടും എന്നെ അറിയിച്ചുകൊണ്ടും ആണ് ഉദ്ഘാടന പരിപാടി നടത്തിയത്.

രണ്ടു മുഖ്യമന്ത്രിമാരും 5 സംസ്ഥാന മന്ത്രിമാരും എംപിമാരും എംഎൽഎമാരും കേരളത്തിലെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാക്കളുമെല്ലാം പങ്കെടുത്ത പരിപാടിയിൽ അർഹമായ പ്രാതിനിധ്യം തന്നെയാണ് വൈക്കത്തെ എംഎൽഎ എന്ന നിലയിൽ എനിക്ക് ലഭിച്ചത്. ഏകദേശം രണ്ടു വർഷത്തോളം നീണ്ടുനിൽക്കുന്ന വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ലോഗോ എനിക്ക് കൈമാറി കൊണ്ടാണ്. വളരെ പ്രധാനപ്പെട്ട ഈയൊരു കാര്യം പലരുടെയും ശ്രദ്ധയിൽപെടാതെ പോയത് എന്തുകൊണ്ടാണെന്ന് അറിയില്ല.

പലരും ചൂണ്ടിക്കാണിച്ചത് പരിപാടിയോട് അനുബന്ധിച്ച് പത്രങ്ങളിൽ വന്ന പരസ്യങ്ങളിൽ കോട്ടയം എംപിയുടെയും വൈക്കം എംഎൽഎയുടെയും പേരോ ചിത്രമോ ഉൾപ്പെടുത്തിയിട്ടില്ല എന്ന ന്യൂനതയാണ്. ആ പരസ്യം നൽകിയത് പിആർഡി ഉദ്യോഗസ്ഥരാണ്. അക്കാര്യത്തിൽ അവരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് സർക്കാർ ശ്രദ്ധിക്കും എന്ന് ഉറപ്പുണ്ട്. തെറ്റിദ്ധാരണകൾ മാറ്റി, നൂറാം വാർഷികാഘോഷ ഉദ്ഘാടന സമ്മേളനത്തിൽനിന്നും ലഭിച്ച ആവേശം ഉൾക്കൊണ്ടുകൊണ്ട് എൽഡിഎഫ് സർക്കാരിനൊപ്പം നവോത്ഥാന മുന്നേറ്റങ്ങളിൽ പങ്കാളികളാകണമെന്ന് വിനയപൂർവം അഭ്യർഥിക്കുന്നു.