
തൃശ്ശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന് ഷൈൻ ടോം ചാക്കോയെ കണ്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഷൈന്റെ പരിക്ക് ഗൗരവമല്ലെന്ന് സുരേഷ് ഗോപി അറിയിച്ചു.
ചെറിയ ശസ്ത്രക്രിയയുടെ ആവശ്യമേയുള്ളൂ. ഷൈനിന്റെ അച്ഛൻ ചാക്കോയുടെ മരണം അമ്മയെ ഇതുവരെ അറിയിച്ചിട്ടില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാവിലെ തൃശൂർ സണ്‍ ആശുപത്രിയില്‍ എത്തിയാണ് സുരേഷ് ഗോപി ഷൈനിനെ കണ്ടത്. വിദഗ്ധ ചികിത്സയ്ക്കായി ഷൈൻ ടോം ചാക്കോയെയും അമ്മ മരിയയെയും ഇന്നലെ തൃശൂർ സണ്‍ ആശുപത്രിയിലെത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷൈനിന്റെ ഇടതുകൈക്ക് പൊട്ടലുണ്ട്. അപകടത്തില്‍ ഷൈനിന്റെ പിതാവ് സി പി ചാക്കോ (70) മരിച്ചിരുന്നു. ചാക്കോയുടെ മൃതദേഹവും ഇന്നലെ രാത്രിയോടെ തന്നെ നാട്ടിലെത്തിച്ചു. തിങ്കളാഴ്ച രാവിലെ 10.30ന് തൃശ്ശൂർ മുണ്ടൂർ കർമല മാതാ പള്ളിയിലാണ് ചാക്കോയുടെ സംസ്കാരം. ഞായറാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ മുണ്ടൂരിലെ വസതിയില്‍ പൊതുദർശനം ഉണ്ടാകുമെന്നും ബന്ധുക്കള്‍ അറിയിച്ചു.
ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ധർമപുരിക്കടുത്ത് നല്ലംപള്ളിയില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം. ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. ഷൈന്‍ ടോമിനും അച്ഛനുമൊപ്പം അമ്മയും സഹോദരനും സഹായിയും കാറില്‍ ഉണ്ടായിരുന്നു. ഷൈനിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഷൈനും കുടുംബവും ബെംഗളൂരുവിലേക്ക് പോയത്.







