തലസ്ഥാനത്ത് നടുറോഡില്‍ ലൈംഗികാതിക്രമം; 49കാരിയെ അജ്ഞാതന്‍ ക്രൂരമായി ആക്രമിച്ചു; നിമിഷങ്ങള്‍ക്കകം  വിവരം അറിയിച്ചിട്ടും  പൊലീസ് അനങ്ങിയില്ലെന്ന് പരാതി; കേസെടുത്തത് മൂന്ന് ദിവസത്തിന് ശേഷം

തലസ്ഥാനത്ത് നടുറോഡില്‍ ലൈംഗികാതിക്രമം; 49കാരിയെ അജ്ഞാതന്‍ ക്രൂരമായി ആക്രമിച്ചു; നിമിഷങ്ങള്‍ക്കകം വിവരം അറിയിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്ന് പരാതി; കേസെടുത്തത് മൂന്ന് ദിവസത്തിന് ശേഷം

സ്വന്തം ലേഖിക

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡില്‍ സ്ത്രീക്കെതിരെ വീണ്ടും ലൈംഗികാതിക്രമം.

വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ചാണ് 49 കാരിയെ അജ്ഞാതന്‍ ക്രൂരമായി ആക്രമിച്ചത്.
സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം പേട്ട പൊലീസില്‍ വിവരം അറിയിച്ചിട്ടും പേട്ട പൊലീസ് അനങ്ങിയില്ലെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊഴി രേഖപ്പെടുത്താന്‍ പരാതിക്കാരിയോട് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ട പൊലീസ് കേസെടുത്തത്, മൂന്ന് ദിവസത്തിന് ശേഷം മാത്രം. മൂലവിളാകത്ത് താമസിക്കുന്ന 49കാരിക്കാണ് ഞെട്ടിപ്പിക്കുന്ന ദുരനുഭവം.

കഴിഞ്ഞ 13ന് രാത്രി 11മണിക്കാണ് സംഭവം. മകള്‍ക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ടൂവീലറില്‍ പുറത്തുപോയി മടങ്ങവേ, മൂലവിളാകം ജംഗഷ്നില്‍ നിന്നും അ‍ജ്ഞാതനായ ഒരാള്‍ പിന്തുടര്‍ന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിര്‍ത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.

വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞു. മകള്‍ പേട്ട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച്‌ സംഭവം അറിയിച്ചെങ്കിലും മേല്‍വിലാസം ചോദിച്ചതല്ലാതെ ഒന്നുമുണ്ടായില്ല.

പൊലീസ് സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെ അര്‍ധരാത്രി മകള്‍ക്കൊപ്പം സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ഒരുമണിക്കൂര്‍ കഴിഞ്ഞ് തിരിച്ചുവിളിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത്, സ്റ്റേഷനിലെത്തി മൊഴി നല്‍കാന്‍. സംഭവം നടന്ന് മൂന്ന് ദിവസം അനങ്ങാതിരുന്ന പൊലീസ് പിന്നെ കേസെടുത്തത് പരാതിക്കാരി കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിന് ശേഷം മാത്രം.

അന്വേഷണം തുടരുകയാണെന്നാണ് ഇപ്പോഴും പൊലീസ് അറിയിക്കുന്നത്. സിസിടിവി അടക്കം ശേഖരിച്ചിട്ടുണ്ട്.