
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്ക് മുന്നില്‍ വെച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കാര്‍ത്തിക് കര്‍ശന നിലപാടിലേക്ക്.
കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്തി അദ്ദേഹം കടുത്ത ഭാഷയിലാണ് ശാസിച്ചത്. കേന്ദ്ര ഏജന്‍സിക്ക് നേരെ തലസ്ഥാന നഗരിയുടെ മധ്യത്തില്‍ വെച്ച് പരസ്യമായ ആക്രമണം ഉണ്ടായിട്ടും ക്രമസാധാനം പാലിക്കുന്നതില്‍ പോലീസ് പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന വിലയിരുത്തലിലാണ് കമ്മീഷണര്‍.
അപ്രതീക്ഷിതമായി ഉണ്ടായ ജനക്കൂട്ടത്തിന്റെ അക്രമത്തെ പ്രതിരോധിക്കുന്നതില്‍ പോലീസുകാര്‍ എന്ത് കൊണ്ട് പരാജയപ്പെട്ടു എന്നതിനെക്കുറിച്ച് കമ്മീഷണര്‍ കാര്‍ത്തിക് ഓരോ ഉദ്യോഗസ്ഥരില്‍ നിന്നും വ്യക്തിപരമായി വിശദീകരണം തേടി. അക്രമികള്‍ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം വളഞ്ഞ് ആക്രമിച്ചിട്ടും സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം എന്ത് കൊണ്ട് ലാത്തിച്ചാര്‍ജ് ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികളിലേക്ക് കടന്നില്ല എന്നതായിരുന്നു കമ്മീഷണറുടെ പ്രധാന ചോദ്യം. അക്രമികളെ പിരിച്ചുവിടാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാതിരുന്നത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വന്‍ അനാസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, സംഭവസ്ഥലത്തുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരില്‍ ആരും തന്നെ ലാത്തിച്ചാര്‍ജ് നടത്താനോ ബലം പ്രയോഗിക്കാനോ ഉള്ള കൃത്യമായ നിര്‍ദ്ദേശങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയിരുന്നില്ലെന്ന മറുപടിയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ നല്‍കിയത്. പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന ധാരണയിലായിരുന്നു തങ്ങളെന്നും, എന്നാല്‍ ഇ.ഡി സംഘം റെയ്ഡ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയതോടെ കാര്യങ്ങള്‍ പെട്ടെന്ന് കൈവിട്ടുപോവുകയായിരുന്നുവെന്നും കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ (എ.സി) സിറ്റി പോലീസ് കമ്മീഷണറെ ഔദ്യോഗികമായി ബോധിപ്പിച്ചു.
മേയ് 27-ന് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എട്ട് മണിക്കൂറോളം നീണ്ട മാരത്തണ്‍ പരിശോധന നടത്തിയിരുന്നു. ഈ റെയ്ഡ് പൂര്‍ത്തിയാക്കി സുപ്രധാന രേഖകളുമായി മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഔദ്യോഗിക വാഹനത്തിന് നേരെയാണ് വീടിന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ കല്ലേറും കടുത്ത കൈയേറ്റവും നടത്തിയത്. കനത്ത പോലീസ് സുരക്ഷയുള്ള വി.ഐ.പി മേഖലയില്‍ വെച്ചാണ് ഈ ആക്രമണം അരങ്ങേറിയത്.
സംഭവം നടക്കുന്ന സമയത്ത് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കാര്‍ത്തിക് നഗരത്തിലുണ്ടായിരുന്നില്ല എന്നതും സുരക്ഷാ ഏകോപനത്തെ ബാധിച്ചതായി സൂചനയുണ്ട്.
അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ബന്ധു മരണപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി ചെന്നൈയിലേക്ക് പോയിരിക്കുകയായിരുന്നു കമ്മീഷണര്‍. ഈ സമയത്താണ് പ്രതിപക്ഷ നേതാവിന്റെ വീടിന് മുന്നില്‍ നാടകീയമായ രംഗങ്ങളും കേന്ദ്ര ഏജന്‍സിക്ക് നേരെയുള്ള അക്രമവും അരങ്ങേറിയത്. ചെന്നൈയില്‍ നിന്ന് തിരിച്ചെത്തിയ ഉടന്‍ തന്നെ അദ്ദേഹം കേസിന്റെ ഫയലുകള്‍ വിളിച്ചുവരുത്തുകയായിരുന്നു.
തലസ്ഥാന നഗരിയില്‍ വെച്ച് കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് നേരെ ഉണ്ടായ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് കമ്മീഷണര്‍ കാര്‍ത്തിക് കാണുന്നത്. ഇനി മുതല്‍ ഈ കേസിന്റെ ഒരോ ഘട്ടത്തിലെയും അന്വേഷണ പുരോഗതി കമ്മീഷണറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും നടക്കുക. അക്രമികളെ തിരിച്ചറിയുന്നതിലും അവര്‍ക്കെതിരെ കൃത്യമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കുന്നതിലും യാതൊരുവിധ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങേണ്ടതില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് അന്വേഷണ സംഘത്തിന് അദ്ദേഹം നല്‍കിയിട്ടുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം അറസ്റ്റിലായ പ്രതികള്‍ക്കും, ഇനി പിടിയിലാകാനുള്ളവര്ക്കും ജയിലിനുള്ളില്‍ നിന്നോ പുറത്തുനിന്നോ രാഷ്ട്രീയമായ എന്തെങ്കിലും തരത്തിലുള്ള അനാധികൃത സഹായങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന കാര്യവും കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേകമായി പരിശോധിക്കും. പ്രതികള്‍ക്ക് ജയിലില്‍ പ്രത്യേക പരിഗണനയോ ഫോണ്‍ ഉപയോഗിക്കാനുള്ള സൌകര്യങ്ങളോ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജയില്‍ അധികൃതരുമായി ബന്ധപ്പെട്ട് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താനാണ് പോലീസിന്റെ തീരുമാനം.
ഇ.ഡി ഉദ്യോഗസ്ഥരെ അല്ലെങ്കില്‍ വാഹനത്തെ ആക്രമിക്കാന്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. റെയ്ഡ് നടക്കുന്ന വിവരം അറിഞ്ഞ് ബോധപൂര്‍വ്വം ആളുകളെ സംഘടിപ്പിച്ച് വാഹനത്തിന് നേരെ തിരിച്ചുവിട്ടതിന് പിന്നില്‍ പ്രവര്‍ത്തിച്ച മാ…







