തിരുവഞ്ചൂർ രാധാകൃഷ്ണൻ ആർ.എസ്.എസ് കാര്യാലയം സന്ദർശിച്ചോ…! പനച്ചിക്കാട് ക്ഷേത്രത്തിലെ അന്നദാന മണ്ഡലം തിരുവഞ്ചൂർ രാധാകൃഷ്ണൻ സന്ദർശിച്ചതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം; ആർ.എസ്.എസിലും ബി.ജെ.പിയിലും പൊട്ടിത്തെറി; സോഷ്യൽ മീഡിയയിലൂടെ വ്യാപക പ്രചാരണവുമായി സി.പി.എം സൈബർ പോരാളികൾ
തേർഡ് ഐ പൊളിറ്റിക്‌സ്
കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആർ.എസ്.എസ് കാര്യാലയം സന്ദർശിച്ചതായും ബി.ജെ.പി ആർഎസ്എസ് നേതാക്കളുമായി രഹസ്യ ചർച്ച നടത്തിയതായുമുള്ള പ്രചാരണമാണ് സി.പി.എം സോഷ്യൽ മീഡിയ സഖാക്കൾ നടത്തുന്നത്. ആർ.എസ്.എസ് നേതാക്കളുടെ സാന്നിധ്യത്തിൽ പനച്ചിക്കാട് ക്ഷേത്രത്തിലെ അന്നദാന മണ്ഡപം സന്ദർശിച്ചതാണ് വിവാദമായി മാറിയത്. സംസ്ഥാനത്തെ വിവിധ സി.പി.എം നേതാക്കൾ സോഷ്യൽ മീഡിയയിൽ വിഷയം പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതിനിടെ, തിരുവഞ്ചൂരിന്റെ സന്ദർശനം ബി.ജെ.പിയിലും പൊട്ടിത്തെറിയ്ക്ക് ഇടയാക്കി. ആർ.എസ്.എസ് വിശ്വഹിന്ദു പരിഷത്ത് നേതാക്കൾക്കൊപ്പം സേവാഭാരതി നടത്തുന്ന അന്നദാനമണ്ഡപത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയ സന്ദർശനമാണ് ബി.ജെ.പിയിൽ പൊട്ടിത്തെറിയ്ക്ക് ഇടയാക്കിയത്. ഇതേ തുടർന്നു ബി.ജെ.പി ജില്ലാ നേതാക്കൾ അടക്കമുള്ളവർ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർത്തിയിട്ടുണ്ട്. സംഭവത്തിൽ തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായ കാര്യങ്ങൾ ഇങ്ങനെ.. പ്രചാരണത്തിനു പിന്നിലെ വാസ്തവങ്ങൾ ഇങ്ങനെ
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവഞ്ചൂർ എത്തിയത്
ക്ഷേത്രത്തിൽ ഉദ്ഘാടനത്തിന്
പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലെ വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നതിനു വേണ്ടിയാണ് കഴിഞ്ഞ ദിവസം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എത്തിയത്. ഇവിടെ ക്ഷേത്രത്തിലെ ഉദ്ഘാടന ചടങ്ങുകൾ കഴിഞ്ഞ ശേഷമാണ് ക്ഷേത്രത്തിന്റെ അന്നദാന മണ്ഡപം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സന്ദർശിച്ചത്. ക്ഷേത്രം ഭാരവാഹികളാണ് ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. പനച്ചിക്കാട് ദേവസ്വം തന്നെയാണ് അന്നദാനമണ്ഡപത്തിനായി പണം മുടക്കിയിരിക്കുന്നതും, അന്നദാനം നടത്തുന്നതും. ഇവിടെ ഭക്ഷണം വിളമ്പുന്നതിനു വേണ്ടി മാത്രമാണ് സേവാഭാരതി പ്രവർത്തകർ എത്തുന്നതും. ഈ സാഹചര്യത്തിലാണ് ക്ഷേത്രം ഭാരവാഹികളുടെ ക്ഷണം സ്വീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എത്തിയത്. മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ് എന്നാണ് കോൺഗ്രസിന്റെ വാദം. കോൺഗ്രസ് പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ് ബാബുക്കുട്ടി ഈപ്പൻ, പനച്ചിക്കാട് പഞ്ചായത്തംഗം എബിസൺ കെ.എബ്രഹാം എന്നിവരും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
പുറത്തു വന്നത് ആർ.എസ്.എസ്
കോൺഗ്രസ് ബന്ധമെന്നു സി.പിഎം
പനച്ചിക്കാട് ക്ഷേത്രത്തിൽ പോയ തിരുവഞ്ചൂർ രാധാകൃഷ്ണൻ സന്ദർശിച്ചത് ആർ.എസ്.എസ് കാര്യാലയത്തിലാണ് എന്ന വാദമാണ് സി.പി.എം ഉയർത്തുന്നത്. പ്രദേശത്തെ പഞ്ചായത്തംഗം ബി.ജെ.പി പ്രതിനിധിയാണ്. പനച്ചിക്കാട് ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിലാണ് തിരുവഞ്ചൂർ പോയതെന്നു പറയുമ്പോൾ ഇവിടെ ആർ.എസ്.എസ് സർസംഘചാലകിന്റെയും ഒരു പറ്റം നേതാക്കളുടെയും ചിത്രങ്ങൾ ഇവിടെയുണ്ട്. ഇത്തരം ഒരു സ്ഥലത്ത് ക്ഷേത്രത്തിന്റെ ചടങ്ങിനാണ് പോയത് എന്നു വിശ്വസിക്കാനാവില്ലെന്നു സി.പി.എം പറയുന്നു. ഇവിടെ നടന്നത് തിരുവഞ്ചൂരും ആർ.എസ്.എസും തമ്മിലുള്ള രഹസ്യ ചർച്ചയാണ് എന്നും സി.പി.എം ആരോപിക്കുന്നു.
സേവാഭാരതി ആർ.എസ്.എസ്
പൊട്ടിത്തെറിച്ച് ബി.ജെ.പി
തിരുവഞ്ചൂർ രാധാകൃഷ്ണനെ പനച്ചിക്കാട് ക്ഷേത്രത്തിലെ സേവാഭാരതിയുടെ കേന്ദ്രത്തിൽ വിളിച്ചു വരുത്തിയതിനെതിരെ കടുത്ത വിമർശനമാണ് ബി.ജെ.പി നേതാക്കൾ ഉയർത്തുന്നത്. സേവാഭാരതിയുടെ ഫെയ്‌സ്ബുക്ക് പേജിലും, ബി.ജെ.പി ജില്ലാ നേതാവിന്റെ ഫെയ്‌സ്ബുക്കിലും തിരുവഞ്ചൂർ രാധാകൃഷ്മൻ സേവാഭാരതിയുടെ കേന്ദ്രം സന്ദർശിച്ചത് ചിത്രം സഹിതം പോസ്റ്റ് ചെയ്യുമ്പോൾ ഹൈന്ദവ സമൂഹത്തിൽ തിരുവഞ്ചൂരിനു കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നു ബി.ജെ.പി നേതാക്കൾ വിമർശിക്കുന്നു. ഇത് ബി.ജെ.പിയ്ക്കു പനച്ചിക്കാട്ട് തിരിച്ചടിയാകുമെന്നാണ് വിമർശനം. ആർ.എസ്.എസിനും – സേവാഭാരതിയ്ക്കും എതിരെ കടുത്ത വിമർശനമാണ് ഈ ബി.ജെ.പി നേതാക്കൾ ഉയർത്തുന്നത്. പനച്ചിക്കാട് പ്രദേശത്തെ വാർഡ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ച വാർഡാണ്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സന്ദർശനത്തോടെ ഇവിടെ കോൺഗ്രസിനു വിജയിക്കാനുള്ള സാധ്യത വർദ്ധിച്ചതായും ബി.ജെ.പി കുറ്റപ്പെടുത്തുന്നു. നിലവിൽ പനച്ചിക്കാട്ട് പാർട്ടിയിലുള്ള ഭിന്നത വർദ്ധിപ്പിക്കാൻ മാത്രമേ തിരുവഞ്ചൂരിന്റെ സന്ദർശനം സഹായിക്കൂ എന്നും ബി.ജെ.പി നേതാക്കൾ കുറ്റപ്പെടുത്തുന്നു.