
മണ്ണാർക്കാട് : വീട്ടില്‍ ട്രെഡ്‌മില്‍ സ്‌ഥാപിക്കാനെത്തിയവർ അലമാരയില്‍ സൂക്ഷിച്ച 20 ലക്ഷം രൂപ കവർന്ന സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി പൊലീസ്.പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.
തിങ്കളാഴ്‌ചയാണ് സംഭവം. തെങ്കര മണലടി മുണ്ടോടൻ ഷരീഫിന്റെ വീട്ടില്‍ ട്രെഡ്‌മില്‍ സ്‌ഥാപിക്കാനെത്തിയവരാണ് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച പണവുമായി കടന്നു കളഞ്ഞത്. ഷരീഫിന്റെ സുഹൃത്ത് വഴിയാണ് യുവാക്കള്‍ എത്തിയത്. ഈ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
വീടിന്റെ മുകളിലത്തെ നിലയിലാണ് ട്രെഡ്മില്‍ സ്‌ഥാപിക്കുന്ന ജോലി നടന്നിരുന്നത്. ഈ നിലയിലെ അലമരായില്‍ പണമടങ്ങിയ സ്യൂട്ട്കേസ് ഉണ്ടായിരുന്നു. അലമാര പൂട്ടിയിരുന്നില്ല. ജോലി നടക്കുന്ന സമയത്ത് ഷരീഫും സ്‌ഥലത്തുണ്ടായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ഷരീഫ് താഴത്തേക്ക് ഇറങ്ങിയതിനു പിന്നാലെ, ഭക്ഷണം കഴിച്ചിട്ടു വരാമെന്ന് പറഞ്ഞ് ജോലിക്കാരും ഇറങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷണം കഴിക്കേണ്ട സമയം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് വിളിച്ചപ്പോള്‍ അരമണിക്കൂറിനകം വരുമെന്ന് അറിയിച്ചു. വീണ്ടും വിളിച്ചപ്പോഴും ഇത് ആവർത്തിച്ചു. സംശയം തോന്നി അലമാരയില്‍ നോക്കിയപ്പോഴാണ് പണം നഷ്ടമായ വിവരം അറിഞ്ഞത്. പിന്നീട് ഫോണില്‍ വിളിച്ചാല്‍ കിട്ടാതാവുകയായിരുന്നു. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.







