
പത്തനംത്തിട്ട: ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർ ഭഗവാന് കാണിക്കയായി സമർപ്പിച്ച ലക്ഷക്കണക്കിന് രൂപ മാലിന്യ കൂമ്പാരത്തിൽ കിടന്നു നശിച്ചു.
കറൻസി നോട്ടുകളും നാണയങ്ങളുമാണ് തുരുമ്പെടുത്തും ദ്രവിച്ചതുമായി കണ്ടെടുത്തത്. ഭക്തർ സമർപ്പിച്ച പൂജാദ്രവ്യങ്ങളും എണ്ണം രേഖപ്പെടുത്താത്ത നോട്ടുകളും ഇരുനൂറില്‍ പരം ചാക്കുകളിലാക്കിയാണ് മാലിന്യത്തോടൊപ്പം തള്ളിയത്. മകരവിളക്ക്, കുംഭം, മീനം മാസങ്ങളില്‍ ലഭിച്ച കാണിക്കയാണ് ഇതെന്നാണ് നിഗമനം.
ശബരിമല നട തുറന്ന് നാളുകൾ പിന്നിട്ടിട്ടും ഇതുവരെ ഇവ എണ്ണിത്തിട്ടപ്പെടുത്താൻ ദേവസ്വം ബോർഡ് കൂട്ടാക്കിയിട്ടില്ല. ഇതേ തുടർന്ന് ഈ വിഷയം ചൂണ്ടിക്കാട്ടി തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ശ്രീകുമാർ ജി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് പരാതി നല്കിയിരുന്നു. മകരവിളക്ക് കാലം മുതല്‍ മേടം വരെ ഭണ്ഡാരത്തിന്റെ ചുമതല വഹിച്ച സ്പെഷല്‍ ഓഫീസർമാർക്കെതിരെ നടപടിയെടുക്കണമെന്ന് പരാതിയിൽ പറയുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണം നടത്താൻ ബോർഡ് മുൻകൈ എടുക്കുന്നില്ല. ഇത്തരത്തിൽ പരാതികൾ ലഭിച്ചാല്‍ ദേവസ്വം വിജിലൻസിന് അത് കൈമാറണമെന്നാണ് ചട്ടം. എന്നാല്‍ അത്തരം ഒരു നടപടിയും ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. മാത്രമല്ല കേടായ നോട്ടുകള്‍ തിരുവനന്തപുരത്ത് എത്തിച്ച് സ്റ്റേറ്റ് ബാങ്കിന് കൈമാറാനും ബോർഡ് തയ്യാറാകുന്നില്ല.