
ന്യൂഡൽഹി: ടെലഗ്രാം നിരോധനം മോദി സർക്കാരിന്റെ പുതിയ തന്ത്രമാണെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. കള്ളനെ പിടിക്കുന്നതിന് പകരം ഇരയുടെ വാതിലില്‍ പൂട്ടിടുന്ന നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം എക്സ് (X) പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.
ചോദ്യപേപ്പർ ചോർച്ച തടയാൻ ടെലഗ്രാം നിരോധിക്കുന്നത് വിഡ്ഢിത്തമാണെന്നും രാഹുല്‍ കൂട്ടിച്ചേർത്തു. രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികള്‍ വർഷങ്ങളായി പഠനാവശ്യങ്ങള്‍ക്കായി ടെലഗ്രാം ഉപയോഗിക്കുന്നുണ്ട്. ഈ സൗകര്യം ഇല്ലാതാക്കുന്നതിലൂടെ ചോദ്യപേപ്പർ ചോർച്ചയ്ക്ക് എങ്ങനെ പരിഹാരം കാണാനാകും? അടുത്ത നിരോധനം ഇനി ഏത് ആപ്പിനായിരിക്കുമെന്നും രാഹുല്‍ ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരം നാടകങ്ങള്‍ അവസാനിപ്പിക്കണം. ചോദ്യപേപ്പർ ചോർത്തുന്ന മാഫിയകള്‍ കേന്ദ്രസർക്കാരിന്റെ നിരീക്ഷണത്തില്‍ തന്നെയാണ് തഴച്ചുവളരുന്നത്. അവർ യുവാക്കളുടെ ഭാവി തകർക്കുമ്പോള്‍ സർക്കാർ വിദ്യാർത്ഥികളുടെ ശബ്ദം കേള്‍ക്കാൻ തയ്യാറാകണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകള്‍ക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ രാജസ്ഥാനിലെ കോട്ടയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം 5:30-ന് വിദ്യാർത്ഥി കണ്വെൻഷൻ നടക്കും. ദസറ മൈതാനിയിലെ ശ്രീറാം രംഗമഞ്ചിലാണ് കണ്വെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.
പരീക്ഷാ ക്രമക്കേടുകള്‍, തൊഴിലില്ലായ്മ, കുതിച്ചുയരുന്ന ഫീസ്, അഴിമതി എന്നിവ കണ്‍വെൻഷനില്‍ പ്രധാന ചർച്ചയാകും. ഈ കണ്‍വെൻഷനെ ഒരു ‘യുദ്ധകാഹളമാക്കി’ മാറ്റാമെന്ന് രാഹുല്‍ ഗാന്ധി യുവാക്കളോട് ആഹ്വാനം ചെയ്തു.
“ഉത്തരവാദിത്തവും സത്യസന്ധതയും മോദി സർക്കാരിന്റെ ചിന്താഗതിക്ക് അപ്പുറത്താണ്. ചോദ്യപേപ്പർ ചോർച്ചയും കെടുകാര്യസ്ഥതയും ദിനംപ്രതി ലക്ഷക്കണക്കിന് മനുഷ്യരുടെ സ്വപ്നങ്ങളാണ് തകർക്കുന്നത്. യുവാക്കളുടെ ഭാവിയാണ് രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുക.” – രാഹുല്‍ ഗാന്ധി







