എസ്.എൻ.ഡി.പി ചങ്ങനാശേരി യൂണിയൻ കൗൺസിലറെ ഡോക്ടർ അപായപ്പെടുത്തിയതോ? ;  രമേശിന്റെ ഭാര്യയോട് ഡോക്ടർ അപമര്യാദയായി സംസാരിച്ചതിന് തൊട്ടുപിന്നാലെ മരണം : ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡോ. മിഥുനെതിരെ ഗുരുതര ആരോപണവുമായി രമേശിന്റെ കുടുംബം

എസ്.എൻ.ഡി.പി ചങ്ങനാശേരി യൂണിയൻ കൗൺസിലറെ ഡോക്ടർ അപായപ്പെടുത്തിയതോ? ; രമേശിന്റെ ഭാര്യയോട് ഡോക്ടർ അപമര്യാദയായി സംസാരിച്ചതിന് തൊട്ടുപിന്നാലെ മരണം : ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡോ. മിഥുനെതിരെ ഗുരുതര ആരോപണവുമായി രമേശിന്റെ കുടുംബം

സ്വന്തം ലേഖകൻ

കോട്ടയം: ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ കൗൺസിലറുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. നാലുകോടി സൺസ് ഭവനിൽ സി.ജി രമേശ് പണിക്കരുടെ (38) മരണം ഡോക്ടർ അപായപ്പെടുത്തിയെന്ന് മൂലമാണെന്ന് ആരോപിച്ചാണ് കുടുംബം രംഗത്ത് എത്തിയിരിക്കുന്നത്.

രമേശിന്റെ ഭാര്യയോട് ആശുപത്രിയിലെ ഡോക്ടർ മിഥുൻ മോശമായി പെരുമാറിയിരുന്നു. ഇതേ തുടർന്നുണ്ടായ പ്രശ്‌നമാകാം കോവിഡ് മുക്തനായതിന് ശേഷം രമേശിന്റെ മരണത്തിന് പിന്നിലെ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേടെ രമേശിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് രമേശിന്റെ ഭാര്യ ചങ്ങനാശ്ശേരി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ചികിത്സ നടത്തിയ ഡോ. മിഥുൻ രമേശിന്റെ ഭാര്യയുടെ കയ്യിൽ പിടിച്ച് അടുത്തിരുത്തുകയും തുടയിൽ സ്പർശിക്കുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നു.

കഴിഞ്ഞ മാസം എട്ടിനാണ് പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് രമേശിനെ ഉദയഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ പോസിറ്റീവായതിനാൽ അവിടെ നിന്നും ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

തുടർന്ന് രാത്രി 10.30 ന് രമേശിനെ കോവിഡ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. അടുത്ത ദിവസം കോവിഡ് ഡ്യൂട്ടി ഡോക്ടറായ മിഥുൻ, രമേശിന്റെ സഹോദരൻ ഗിരീഷിനെ ഫോണിൽ വിളിച്ച് കോവിഡ് സംബന്ധമായി ന്യൂമോണിയ ബാധിച്ചിട്ടുണ്ടെന്നും രക്ത പരിശോധനയിൽ കരളിനും വൃക്കയ്ക്കും തകരാർ ഉണ്ടെന്നും രമേശിന്റെ നില അൽപ്പം ഗുരുതരമാണെന്നും അറിയിക്കുകയായിരുന്നു.

എങ്കിൽ എത്രയും വേഗം മെഡിക്കൽ കോളേജിലേക്ക് മാറ്റാം എന്ന് ഗിരീഷ് പറഞ്ഞു. എന്നാൽ മെഡിക്കൽ കോളേജിലെ കോവിഡ് മാനേജ്‌മെന്റ് തലവനായ ഡോ.സജിത്ത് ഇൻഫക്ഷൻ ഡിസീസിന്റെ തലവനാണെന്നും കൊറോണ മാത്രമേ അവിടെ ചികിത്സിക്കൂ എന്നും മിഥുൻ പറഞ്ഞു. ഇത്തരം ഗുരുതരമായ കേസുകൾ അവർ സ്വീകരിക്കില്ലെന്നും അതിനാൽ ഇവിടെ തന്നെ ചികിത്സിക്കുന്നതാണ് നല്ലതെന്നും മിഥുൻ ഗിരീഷിനെ അറിയിക്കുകയായിരുന്നു.

അങ്ങനെ അവിടെതന്നെ ചികിത്സ തുടരാൻ ബന്ധുക്കൾ തീരുമാനിച്ചു. 10 ന് ഗിരീഷിനെ വിളിച്ച് മിഥുൻ രോഗിക്ക് 20 ശതമാനം പുരോഗതിയുണ്ടെന്നും ഇനി പേടിക്കാനില്ലെന്നും അറിയിച്ചു. പിന്നീട് 11 ന് രമേശിന്റെ ശ്വാസ തടസം മാറിയെന്നും നന്നായി ശ്വസിക്കുന്നെണ്ടെന്നും ഡോക്ടർ പറഞ്ഞു. 15 ന് രമേശിന്റെ കോവിഡ് അസ്വസ്ഥതകളെല്ലാം മാറിയെന്ന് അറിയിക്കുകയും പ്രൈവറ്റ് റൂമിലേക്ക് മാറ്റാമെന്നും ഡോക്ടർ അറിയിച്ചു.

ഈ സമയം ബൈസ്റ്റാൻഡറായി രമേശിന്റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. 4 മണിയോടെ രമേശിനെ റൂമിലേക്ക് മാറ്റിയെങ്കിലും ഒരു മണിക്കൂറിന് ശേഷം വീണ്ടും ശാരീരിക അസ്വസ്ഥതയുണ്ടാവുകയും ചെയ്തു. ഉടൻ തന്നെ ഡോക്ടർ മിഥുനും നഴ്‌സുമാരും റൂമിലേക്കെത്തി. നഴ്‌സുമാർ രമേശിനെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഡോ.മിഥുൻ മുറിയിൽ തന്നെ നിന്നു.

മിഥുൻ രമേശിന്റെ ഭാര്യയോട് എത്രനാളായി വിവാഹം കഴിഞ്ഞിട്ട് എന്നും കുട്ടികളുണ്ടോ എന്നും ചോദിച്ചു. ഒരു കുട്ടിയുണ്ടെന്ന് മറുപടി പറഞ്ഞെങ്കിലും രണ്ടാമതും ഗർഭിണിയാണോ എന്നും മിഥുൻ ചോദിച്ചു. അല്ല എന്ന് അവർ മറുപടി പറഞ്ഞു. തുടർന്ന് ഡോക്ടർ അവരുടെ കയ്യിൽ പിടിച്ച് ബൈസ്റ്റാൻഡർ ബഡ്ഡിൽ ഇരുത്തുകയും ശേഷം തുടയിൽ കൈ വയ്ക്കുകയുമായിരുന്നു.

തുടർന്ന് രമേശിന്റെ ഭാര്യ വേഗം പുറത്തിറങ്ങുകയായിരുന്നു. ഉടനെ ഡോക്ടർ മിഥുൻ പുറത്തിറങ്ങി എന്തിനാണ് മുറിയിൽ നിന്നും ഇറങ്ങിപ്പോയതെന്ന് ചോദിച്ചു. അവർ വേഗം തന്നെ അവിടെ നിന്നും വീട്ടിലേക്ക് പോകുകയും ഉണ്ടായ സംഭവങ്ങൾ ഇളയമ്മയുടെ മകളോട് പറയുകയും ചെയ്തു.

അടുത്ത ദിവസം ഡോക്ടർ അപമര്യാദയായി പെരുമാറിയ വിവരം അവർ രമേശിനോട് പറഞ്ഞു. എത്രയും വേഗം ഈ ആശുപത്രിയിൽ നിന്നും എന്നെ മാറ്റണമെന്നും വേണ്ട കാര്യങ്ങൾ ചെയ്യണമെന്നും പറഞ്ഞു..ഒപ്പം ചങ്ങനാശ്ശേരി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരനെ രമേശിന്റെ ഭാര്യ വിളിച്ച് ഇവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള സഹായം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ ഈ സമയത്തിനിടക്ക് വൈകുന്നേരം രമേശിന്റെ സഹോദരൻ ഗിരീഷ് വിവരങ്ങൾ അന്വേഷിക്കാൻ വിളിപ്പോൾ രമേശിന് അസുഖം മൂർച്ചിച്ചു എന്നും വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ് എന്നുമാണ് ഡോ.മിഥുൻ പറഞ്ഞത്. എത്രയും വേഗം രമേശിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റണം എന്നും ആവശ്യപ്പെട്ടു.

ഇതേ് തുടർന്ന് ഗിരീഷ് അശുപത്രിയിലെത്തിയപ്പോൾ രമേശിനെ ആശുപത്രിയുടെ മോർച്ചറിയുടെ ഭാഗത്തു കൂടി പുറത്തേക്ക് ഇറക്കുമെന്നും ആംബുലൻസിൽ എത്രയും വേഗം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകണമെന്നുമായിരുന്നു ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.

എന്നാൽ ആംബുലൻസിൽ കയറ്റുമ്പോൾ വെന്റിലേറ്ററോ കൂടെ ഡോക്ടറോ ഉണ്ടായിരുന്നില്ല. മെഡിക്കൽ കോളേജിൽ എത്തിപ്പോഴേക്കും രമേശ് മരിച്ചിരുന്നു. മരണം വളരെ നേരത്തെ തന്നെ സംഭവിച്ചു എന്നാണ് ഡോക്ടർമാർ അറിയിച്ചത്. രോഗം ഭേദമായ ഒരാൾ പെട്ടെന്ന് മരണപ്പെട്ടതിന് പിന്നിൽ ഡോ.മിഥുനുമായുണ്ടായ തർക്കമാകാം കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

മൂന്നു ലക്ഷത്തോളം രൂപയാണ് രമേശിന്റെ ചികിത്സാ ചെലവായി ആശുപത്രി ഈടാക്കിയിരുന്നത്.സംഭവത്തിന് ശേഷം ഡോ.മിഥുൻ ഒളിവിലാണ്. ആശുപത്രി അധകൃതർ താൽക്കാലികയമായി ഇയാളെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം ഇയാൾക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ആശുപത്രി മാനേജ്‌മെന്റ് വ്യക്തമാക്കി.