
വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണം ആത്മഹത്യ ആണോ എന്നതില്‍ വിശദ പരിശോധനയ്ക്ക് ഒരുങ്ങി സിബിഐ. സിദ്ധാര്‍ഥന്റെ മരണം അന്വേഷിക്കുന്ന ഡല്‍ഹി സിബിഐ യൂണിറ്റ് എറണാകുളം ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഫൈനല്‍ റിപ്പോര്‍ട്ടിലാണ് തൂങ്ങിമരണം എന്ന നിഗമനം പുനഃപരിശോധിക്കുകയാണ് എന്ന് വ്യക്തമാക്കുന്നത്.
ഇക്കാര്യത്തില്‍ വ്യക്തവരുത്താന്‍ ഡല്‍ഹി എയിംസിന്റെ സഹായം തേടിയിരിക്കുകയാണ് സിബിഐ. സിദ്ധാര്‍ത്ഥന്റെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം സമയത്ത് എടുത്ത ഫോട്ടോകള്‍ സഹിതം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് ഡോക്ടറുടെ കുറിപ്പുകള്‍ എന്നിവ വിശദമായി പരിശോധിക്കും. ഇതിനായാണ് ഡല്‍ഹി എയിംസിനെ സമീപിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ വിദഗ്ധാഭിപ്രായം അഭിപ്രായം കാത്തിരിക്കുകയാണ് തങ്ങളെന്നും വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ മറ്റുള്ളവരുടെ പങ്ക് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
സിദ്ധാര്‍ഥന്‍ കോളേജ് ക്യാമ്പസില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു, സമൂഹ വിചാരണയ്ക്ക് വിധേയനായി, മണിക്കൂറുകള്‍ വൈദ്യസഹായം നിഷേധിച്ചെന്നും റിപ്പോർട്ടിലുണ്ട്. വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് സിദ്ധാര്‍ഥനെ മറ്റ് വിദ്യാര്‍ഥികള്‍ ആക്രമിക്കുന്നത്. ഹോസ്റ്റലില്‍ വച്ച് പരസ്യ വിചാരണ നടത്തിയായിരുന്നൂ ആക്രമണം. അര്‍ദ്ധനഗ്നനാക്കി തുടര്‍ച്ചയായി മര്‍ദിക്കുകയും ചവിട്ടുകയും ചെയ്തു. ബെല്‍റ്റും കേബിളുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഹോസ്റ്റല്‍ അന്തേവാസികളുടെ മുമ്പാകെ കുറ്റം ഏറ്റുപറയാന്‍’ നിര്‍ബന്ധിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







