കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിൽ; ഷാരോൺ വധക്കേസ് തമിഴ്നാട് പൊലീസിന് കൈമാറിയേക്കും;  മാറ്റിയില്ലെങ്കിൽ വിചാരണയിൽ പരാജയപ്പെടുമെന്ന് എജിയുടെ നിയമോപദേശം

കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിൽ; ഷാരോൺ വധക്കേസ് തമിഴ്നാട് പൊലീസിന് കൈമാറിയേക്കും; മാറ്റിയില്ലെങ്കിൽ വിചാരണയിൽ പരാജയപ്പെടുമെന്ന് എജിയുടെ നിയമോപദേശം

തിരുവനന്തപുരം:പാറശാലയിലെ ഷാരോൺ വധക്കേസ് അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറിയേക്കും. കേസ് തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് എ.ജിയുടെ നിയമോപദേശം നൽകി. കുറ്റകൃത്യംനടന്നത് തമിഴ്നാട്ടിലായതിനാൽ അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതിഭാഗം സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണെങ്കിലും കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഏറെ നടന്നത് തമിഴ്‌നാട്ടിൽ വച്ചാണ്.

ഇക്കഴിഞ്ഞ 25ാം തീയതിയാണ് 23കാരനായ ഷാരോൺ രാജ് എന്നയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് മരിക്കുന്നത്. ബിഎസ്‌സി റേഡിയോളജി വിദ്യാർത്ഥിയാണ് ഷാരോൺ. 14നാണ് ഷാരോൺ പ്രോജക്ടിന്റെ ഭാഗമായാണ് കാരക്കോണത്ത് പെൺ സുഹൃത്തിന്റെ വീട്ടിൽ പോയത്. അവശനായ നിലയിൽ തിരിച്ചെത്തിയ ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചത്. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഷാരോണിന്റെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളിൽ വായിൽ വ്രണങ്ങൾ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു. തുടർന്ന് ഷാരോൺ രാജ് മരിക്കുകയായിരുന്നു.