വടക്കാഞ്ചേരിയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം: മയക്കുമരുന്നു മാഫിയക്ക് ബന്ധമെന്ന് സൂചന; ഒരാൾ കൂടി അറസ്റ്റിൽ

വടക്കാഞ്ചേരിയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം: മയക്കുമരുന്നു മാഫിയക്ക് ബന്ധമെന്ന് സൂചന; ഒരാൾ കൂടി അറസ്റ്റിൽ

Spread the love
ക്രൈം ഡെസ്‌ക്
തൃശൂർ: വടക്കാഞ്ചേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവത്തിലാണ് ഒരാളെ അറസ്റ്റ് ചെയ്തത്. പ്ലസ് വണിനും, പ്ലസ് ടുവിനും പഠിക്കുന്ന വിദ്യാർഥിനികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് കിഴക്കഞ്ചേരി ഇളവംപാടം തച്ചക്കോട് വിനോദ് (27) നെയാണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നു. പെൺവാണിഭ സംഘം ഇതിനു പിന്നിലുണ്ടോ എന്ന സംശയവും ശക്തമാണ്. വാടകവീട് കേന്ദ്രീകരിച്ച് നിരവധി പേർ വന്നതായും പറയുന്നു. പിടിയിലായ പ്രതികളിൽ ചിലർ കഞ്ചാവ്, അടിപിടി കേസുകൾ ഉൾപ്പെടെ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതികൾക്കെതിരെ പോക്‌സോ നിയമ പ്രകാരവും തട്ടിക്കൊണ്ടു പോകൽ, പീഡനം തുടങ്ങിയ വകുപ്പ് പ്രകാരവുമാണു കേസെടുത്തിരിക്കുന്നത്.
വടക്കഞ്ചേരി, വണ്ടാഴി, മുടപ്പല്ലൂർ, മംഗലംഡാം, പുതുക്കോട് മേഖല കേന്ദ്രീകരിച്ചു വിദ്യാലയങ്ങളിൽ കഞ്ചാവ് വിൽപന ഉൾപ്പെടെ നടത്തുന്ന സംഘങ്ങൾ വർധിച്ചിട്ടുണ്ട്. വിദ്യാർഥികളെ തന്നെ വിൽപനക്കാരാക്കുന്ന സംഘങ്ങളുമുണ്ട്.
ഇത്തരം സംഘങ്ങൾ പെൺകുട്ടികളെ വലയിലാക്കുന്നതും വർധിച്ചു. പല സംഭവങ്ങളും പൊലീസിൽ എത്താതെ വീട്ടുകാർ ഒത്തുതീർപ്പാക്കി വിടുന്നുണ്ട്. ആലത്തൂർ ഡിവൈഎസ്പി കെ.എം.ദേവസ്യയുടെയും വടക്കഞ്ചേരി സിഐ ബി.സന്തോഷിന്റെയും നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
സംഭവത്തിൽ കിഴക്കഞ്ചേരി ഇളവംപാടം തച്ചക്കോട് രതീഷ് (33), ഇളവംപാടം ചെറുകുന്നം മുഴിവിളയിൽ വീട്ടിൽ ജിറ്റോ പീറ്റർ (29) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
രതീഷിനും, ജിറ്റോ പീറ്ററിനും പീഡനത്തിനുള്ള സൗകര്യം ചെയ്ത് കൊടുത്തതിനാണ് വിനോദ് അറസ്റ്റിലായത്. ഇയാൾക്ക് പീഡനത്തിൽ പങ്കില്ലെന്ന് ആലത്തൂർ ഡിവൈ.എസ്.പി: കെ.എം. ദേവസ്യ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ രതീഷ് വാടകക്ക് താമസിക്കുന്ന അഞ്ചുമൂർത്തി മംഗലം മൂച്ചിതൊടിയിലെ വീട്ടിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു.
വിദ്യാർഥിനികളെ മൂച്ചിതൊടിയിലെ വീട്ടിലെത്തിച്ചത് വിനോദായിരുന്നു. സംഭവത്തിന് ശേഷം നാട്ടുകാരുടെ മർദ്ദനത്തിന് ഇരയായി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രതീഷിനെയും, ജിറ്റോയേയും പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ആലത്തൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. മൂന്ന് പ്രതികളെയും റിമാന്റ് ചെയ്തു.