ശബരിമല ശരംകുത്തിയിലെ ബിഎസ്‌എൻഎല്‍ ടവറിന്റെ കേബിളുകള്‍ മോഷ്ടിച്ചു; മോഷണം  അതീവ സുരക്ഷ മേഖലയില്‍ കടന്ന് അഞ്ച് ദിവസം തമ്പടിച്ച്‌; ഏഴ് പേര്‍ പിടിയില്‍

ശബരിമല ശരംകുത്തിയിലെ ബിഎസ്‌എൻഎല്‍ ടവറിന്റെ കേബിളുകള്‍ മോഷ്ടിച്ചു; മോഷണം അതീവ സുരക്ഷ മേഖലയില്‍ കടന്ന് അഞ്ച് ദിവസം തമ്പടിച്ച്‌; ഏഴ് പേര്‍ പിടിയില്‍

സ്വന്തം ലേഖിക

പത്തനംതിട്ട: ശബരിമല ശരംകുത്തിയിലെ ബിഎസ്‌എൻഎല്‍ ടവറിന്റെ വിവിധയിനം കേബിളുകള്‍ മോഷ്ടിച്ച കേസില്‍ 7 പേരെ പമ്പ പൊലീസ് പിടികൂടി.

ഇടുക്കി പുളിയൻമല സ്വദേശികളായ അയ്യപ്പദാസ്, വിക്രമൻ, ഷഫീക്, രഞ്ജിത്ത്, അഖില്‍, അസ്സിം, ജലീല്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലായിരുന്നു മോഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടര ലക്ഷത്തില്‍ അധികം രൂപയുടെ കേബിളുകളാണ് മോഷ്ടിച്ചത്. അതീവ സുരക്ഷ മേഖലയായ വന മേഖലയില്‍ കടന്ന് അഞ്ച് ദിവസം തമ്പടിച്ചായിരുന്നു മോഷണം. സുരക്ഷ വീഴ്ചയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ വ്യാഴം രാത്രി 8.30 ന് ശേഷമാണ് മോഷണം നടന്നത്. ടവറില്‍ കെടുപാടുകള്‍ വരുത്തിയശേഷം 280 മീറ്റര്‍ ആര്‍ എഫ് കേബിള്‍, 35 മീറ്റര്‍ ഏര്‍ത്ത് കേബിള്‍, 55 ഡി സി കേബിളുകള്‍, 100 മീറ്റര്‍ ലാൻഡ്ലൈൻ കേബിള്‍, ഒന്നര കിലോമീറ്റര്‍ദൂരം വലിക്കാവുന്ന 5 ജോഡി ലാൻഡ്ലൈൻ കേബിള്‍, 50 മീറ്റര്‍ 10/20/50 ലാൻഡ് ലൈൻ കേബിളുകള്‍, 5 എം സി ബി കേബിള്‍ എന്നിവയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.

ആകെ രണ്ടര ലക്ഷത്തോളം രൂപയുടെ കേബിളുകളാണ് മോഷ്ടിക്കപ്പെട്ടത്. ബിഎസ്‌എൻഎല്‍ ഡിവിഷണല്‍ എഞ്ചിനിയറുടെ പരാതിപ്രകാരം മോഷണത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്ത പമ്ബ പൊലീസ്, ജില്ലാ പൊലീസ് മേധാവി വി അജിത്തിന്‍റെ ഉത്തരവു പ്രകാരം പ്രത്യേകസംഘം രൂപീകരിച്ച്‌ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിരുന്നു.

ലഭ്യമായ സൂചനകള്‍ അനുസരിച്ച്‌ പാെലീസ് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് അന്വേഷണസംഘം മോഷ്ടാക്കളെ കുടുക്കിയത്.