
സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ തൃക്കരിപ്പൂരില്‍ അട്ടിമറി വിജയം നേടിയിരിക്കുകയാണ് സന്ദീപ് വാര്യർ. 1984 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സന്ദീപ് ഇവിടെ വിജയക്കൊടി പാറിച്ചത്. അവസാന റൗണ്ട് വരെ ഉദ്വേഗം നിറഞ്ഞ ‘ഫോട്ടോഫിനിഷ്’ പോരാട്ടത്തിനൊടുവിലാണ് സന്ദീപ് വാര്യര്‍ ചരിത്ര വിജയം സ്വന്തമാക്കിയത്. വര്‍ഷങ്ങളായി സിപിഎം മാത്രം ജയിച്ചുവരുന്ന തൃക്കരിപ്പൂര്‍ ഇത്തവണ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പോലും കരുതിയിരുന്നില്ല. എന്നാല്‍ സിപിഎം സ്ഥാനാര്‍ത്ഥി ഡോ. വിപിപി മുസ്തഫയെ മുട്ടുകുത്തിച്ചുകൊണ്ട് സന്ദീപ് വാര്യര്‍ മണ്ഡലത്തില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തി. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നില മാറിമറിഞ്ഞ മണ്ഡലത്തില്‍, അവസാന നിമിഷം സന്ദീപ് വാര്യര്‍ മുന്നിലെത്തുകയായിരുന്നു.
ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ക്ക് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. എന്നാല്‍ തൃക്കരിപ്പൂരിലെ വോട്ടര്‍മാര്‍ അദ്ദേഹത്തെ സ്വീകരിച്ചുവെന്ന് തെളിയിക്കുന്നതാണ് ഈ ഫലം. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനവും ഭരണവിരുദ്ധ വികാരവും സന്ദീപിന്റെ വിജയത്തിന് കരുത്തായി. തൃക്കരിപ്പൂര്‍ പിടിച്ചെടുത്തതോടെ വടക്കന്‍ മലബാറില്‍ യുഡിഎഫ് തരംഗം പൂര്‍ണ്ണമായിരിക്കുകയാണ്. സന്ദീപ് വാര്യറുടെ ഈ വിജയം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കാന്‍ സഹായിക്കും.






