വീട്ടുകാരറിയാതെ യുവാവ് പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചത് പത്ത് വര്‍ഷം; കാണാതായ മകള്‍ അയല്‍പ്പക്കത്തെ വീട്ടിലുണ്ടെന്ന് അറിയാതെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍; സ്വിച്ചിട്ടാല്‍ ലോക്കാകുന്ന വാതില്‍, പ്ലേറ്റ് നിറയെ ചോറും ജഗ്ഗ് നിറയെ ചായയും; പത്ത് വര്‍ഷത്തെ സാഹസികത നിറഞ്ഞ പ്രണയകഥ കേട്ട് നടുങ്ങി നാട്

വീട്ടുകാരറിയാതെ യുവാവ് പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചത് പത്ത് വര്‍ഷം; കാണാതായ മകള്‍ അയല്‍പ്പക്കത്തെ വീട്ടിലുണ്ടെന്ന് അറിയാതെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍; സ്വിച്ചിട്ടാല്‍ ലോക്കാകുന്ന വാതില്‍, പ്ലേറ്റ് നിറയെ ചോറും ജഗ്ഗ് നിറയെ ചായയും; പത്ത് വര്‍ഷത്തെ സാഹസികത നിറഞ്ഞ പ്രണയകഥ കേട്ട് നടുങ്ങി നാട്

Spread the love

സ്വന്തം ലേഖകന്‍

നെന്മാറ: വീട്ടുകാരറിയാതെ യുവാവ് പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചത് പത്തുവര്‍ഷം. അയിലൂര്‍ കാരക്കാട്ടുപറമ്പ് മുഹമ്മദ് ഖനിയുടെ മകന്‍ റഹ്മാനാണ് (34) സമീപവാസിയായ വേലായുധന്റെ മകള്‍ സജിതയെ (28) വീട്ടില്‍ താമസിപ്പിച്ചത്.

പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ് സജിതയെ കാണാതായിരുന്നു. അന്ന് പോലീസ് അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. സ്വന്തം മകള്‍ മരിച്ചുവെന്ന് വിശ്വസിക്കാനാകാതെ തൊട്ടടുത്ത വീട്ടില്‍ കഴിയുന്ന സജിതയുടെ വീട്ടുകാരും മകള്‍ അയല്‍പ്പക്കത്തെ വീട്ടിലുണ്ടെന്ന് അറിഞ്ഞില്ല. പെണ്‍കുട്ടിയെ കാണാതായ ദിവസം തന്നെ റഹ്മാന്‍ അവളെ താലികെട്ടി ആരുമറിയാതെ സ്വന്തം വീട്ടില്‍ കൊണ്ടുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇലക്ട്രീഷ്യനായ റഹ്മാന്‍ അതിവിദഗ്ധമായാണ് ഭാര്യയെ പത്ത് കൊല്ലം ഒളിപ്പിച്ച് വച്ചത്. മുറിക്കകത്ത് ചില മാറ്റങ്ങളൊക്കെ വരുത്തി. ഒരു സ്വിച്ചിട്ടാല്‍ ലോക്കാവും വിധം വാതിലിന്റെ ഓടാമ്പല്‍ ഘടിപ്പിച്ചു. രണ്ടു വയറുകള്‍ മുറിയ്ക്ക് പുറത്തേക്കിട്ടു. തൊട്ടാല്‍ ഷോക്കടിയ്ക്കുമെന്ന് പറഞ്ഞു. അറിയാതെ ഇതില്‍ തൊട്ട ചിലര്‍ക്കൊക്കെ ഷോക്കടിയ്ക്കുകയും ചെയ്തു. ആരും വാതില്‍ തള്ളിത്തുറക്കാതിരിക്കാന്‍ വേണ്ടി വാതിലിനു പുറകിലായി ഒരു ടീപോയ് ചേര്‍ത്തുപിടിപ്പിച്ചു.

മാനസികവിഭ്രാന്തി ഉള്ളവനെ പോലെയായിരുന്നു റഹ്മാന്‍ പെരുമാറിയിരുന്നത്. സജിതയ കൂട്ടിക്കൊണ്ട് വന്നശേഷം ഒരിക്കല്‍ പോലും വീട്ടുകാരുമൊത്ത് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ടില്ല. പ്‌ളേറ്റ് നിറയെ ആവശ്യമായതെടുത്ത് ജഗ്ഗ് നിറയെ ചായയും കൊണ്ട് മുറിയില്‍ കയറി വാതിലടയ്ക്കും. സജിതയുമൊത്ത് ഒരുമിച്ചിരുന്ന് കഴിക്കാന്‍ വേണ്ടി ആയിരുന്നു ഇത്. എന്നും നേരത്തെ വീട്ടിലെത്തും. അധികം പുറത്തെങ്ങും കറക്കമില്ല. അധികസമയവും മുറിക്കകത്ത് തന്നെയാകും. ആരും ശാസിക്കാനോ ശിക്ഷിക്കാനോ പോയില്ല. മകന്റെ മാനസിക നില തെറ്റിയെന്ന് വീട്ടുകാര്‍ കരുതി.

ഇലക്ട്രീഷ്യനായ റഹ്മാന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജോലിക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി. വിത്തിനശേരിയില്‍ വാടക വീടെടുത്തു. ശേഷം സ്വന്തം വീട്ടിലെത്തി രാത്രിയില്‍ സജിതയെ ആരുമറിയാതെ വാടക വീട്ടിലെത്തിച്ചു. ഇരുവരും ഒരുമിച്ച് താമസം ആരംഭിച്ചു.

ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇയാളെ കുറിച്ച് വിവരം ലഭിക്കാതെ വന്നപ്പോള്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. മൂന്നുമാസം അന്വേഷണം നടത്തിയെങ്കിലും പൊലീസിന് കണ്ടെത്താനായില്ല. ലോക്ക് ഡൗണിനിടെ സഹോദരന്‍ നെന്മാറയില്‍ വച്ച് അവിചാരിതമായി റഹ്മാനെ കണ്ടു. വിവരം പോലീസിനെ അറിയിച്ചു. ഇതേത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ റഹമാനെ കസ്റ്റഡിയില്‍ എടുത്ത്. ചോദ്യം ചെയ്ത തുടങ്ങിയപ്പോള്‍ സജിതയെ കുറിച്ച് തുറന്നു പറഞ്ഞു. ഇരുവരെയും പൊലീസ് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി. റഹ്മാനോപ്പം ജീവിക്കാനാണ് താല്‍പ്പര്യമെന്ന് യുവതി പറഞ്ഞതോടെ കോടതി ഇവരെ വെറുതെ വിട്ടു.

 

Tags :