ശതം സമർപ്പയാമി..! സിപിഎമ്മിനെ പരിഹസിച്ച ശശികലയും സംഘവും ബക്കറ്റ് പിരിവുമായി; ശബരിമല സമരത്തിനായി കെട്ടിവയ്‌ക്കേണ്ടി വരിക കോടികൾ; ജാമ്യമില്ലാതെ നൂറുകണക്കിന് പ്രതിഷേധക്കാർ ഇപ്പോഴും ജയിലിൽ; പട്ടിണിയിലായ കുടുംബങ്ങളിൽ കയറാനാവാതെ ഹിന്ദു സംഘടനാ നേതാക്കൾ

ശതം സമർപ്പയാമി..! സിപിഎമ്മിനെ പരിഹസിച്ച ശശികലയും സംഘവും ബക്കറ്റ് പിരിവുമായി; ശബരിമല സമരത്തിനായി കെട്ടിവയ്‌ക്കേണ്ടി വരിക കോടികൾ; ജാമ്യമില്ലാതെ നൂറുകണക്കിന് പ്രതിഷേധക്കാർ ഇപ്പോഴും ജയിലിൽ; പട്ടിണിയിലായ കുടുംബങ്ങളിൽ കയറാനാവാതെ ഹിന്ദു സംഘടനാ നേതാക്കൾ

സ്വന്തം ലേഖകൻ

കൊച്ചി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സമരത്തിനും നാമജപത്തിനും തെരുവ് യുദ്ധത്തിനും ഇറങ്ങിയ ഹിന്ദു സഹോദരങ്ങൾ വെട്ടിലായി. വിശ്വഹിന്ദുപരിഷത്തിന്റെയും സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയുടെയും ആഹ്വാനം കേട്ട് പോരാട്ടത്തിനിറങ്ങിയ നൂറുകണക്കിന് അയ്യപ്പഭക്തൻമാർ ഇപ്പോഴും വിവിധ ജയിലുകളിൽ റിമാൻഡിൽ കഴിയുകയാണ്. കുടുംബ നാഥൻമാരും കുടുംബത്തിന്റെ അത്താണിയായവരും അൻപത് ദിവസത്തിലേറെയായി ജയിലിലായതോടെ പല കുടുംബങ്ങളും പട്ടിണിയിൽ ആയ അവസ്ഥയിലായി. ഇവരെ ജാമ്യത്തിലിറക്കാൻ ഹിന്ദു ഐക്യവേദിയോ, ബിജെപിയോ ആർഎസ്എസ് നേതാക്കളോ ഇതുവരെയും തയ്യാറായിട്ടില്ലാത്തതിൽ കടുത്ത പ്രതിഷേധമാണ് ഇപ്പോൾ ഈ കുടുംബാംഗങ്ങൾ ഉയർത്തുന്നത്. ഇതിനിടെയാണ് ഇപ്പോൾ നൂറു രൂപ വിതം പിരിവ് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. ശബരിമല കർമ്മ സമിതിയുടെ കേസ് നടത്തിപ്പിന് അടക്കമുള്ള ചിലവുകൾക്കായി 100 രൂപ വീതം എല്ലാവരും സംഭാവന നൽകണമെന്നാണ് ഇപ്പോൾ ശശികല ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎമ്മിനെയും ഇടതു മുന്നണിയെയും ബക്കറ്റ് പിരിവ് എന്ന പേരിൽ പരിഹസിച്ചിരുന്ന ഹിന്ദു ഐക്യവേദിയും ബിജെപിയുമാണ് ഇപ്പോൾ പിരിവുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്. 
ശബരിമലയിൽ പ്രതിഷേധ സമരവുമായി രംഗത്തിറങ്ങിയ ശബരിമല കർമ്മസമിതി, ബിജെപി, വിവിധ ഹിന്ദു സംഘടനാ പ്രവർത്തകർക്ക് ആയിരത്തിലേറെ കേസുകൾ നിലവിലുണ്ട്. ഈ കേസുകൾ നടത്തുന്നതിനും, പ്രവർത്തകരെ ജാമ്യത്തിലിറക്കുന്നതിനുമായി ലക്ഷങ്ങൾ തന്നെ ചിലവഴിക്കേണ്ടി വരാറുമുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ വീടുകളിൽ നിന്നും നൂറു രൂപ വീതം നൽകണമെന്ന അഭ്യർത്ഥനയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് എത്തിയിരിക്കുന്നത്. ശബരിമല കർമ്മസമിതിയുടെ സമരത്തിന്റെ ഭാഗമായി വീട്ടുകാർ പലരും ജയിലിലായതോടെ പല കുടുംബങ്ങളിലും കടുത്ത ദാരിദ്രമാണ് അനുഭവപ്പെടുന്നത്. കേസിൽ കുടുംങ്ങി കുടുംബനാഥന്മാർ ജയിലിൽ ആയതിനു പിന്നാലെ ഇവരെ പാർട്ടിയും സംഘടനകളും തിരിഞ്ഞു നോക്കിയിട്ടില്ലെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തിൽ വിമർശനം ശക്തമായതോടെ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ തന്നെ പണം പിരിക്കാൻ നേരിട്ട് രംഗത്ത് ഇറങ്ങിയത്.