കാസർഗോഡിൽ യുവതിയെ ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി : സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനത്തിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്ന് വീട്ടുകാർ

കാസർഗോഡിൽ യുവതിയെ ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി : സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനത്തിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്ന് വീട്ടുകാർ

Spread the love

സ്വന്തം ലേഖകൻ

 

കാസർഗോഡ് : യുവതിയെ ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചട്ടഞ്ചാൽ സ്വദേശിനിയായ യുവതിയെയാണ് പുല്ലൂരിലെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ഉദയ നഗറിലെ പ്രവാസി ഷുക്കൂറിന്റെ ഭാര്യ റംസീന (27) യെയാണ് കഴിഞ്ഞ ദിവസം അഞ്ചരയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.സ്ത്രീധനത്തിന് വേണ്ടിയുള്ള ഭർതൃവീട്ടുകാരുടെ പീഡനത്തിൽ മനംനൊന്താണ് റംസീന ജീവനൊടുക്കിയതെന്നാണ് വീട്ടുകാരുടെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2014ലാണ് ഇരുവരുടെയും വിവാഹം നടന്നത്. സ്ത്രീധനമായി രണ്ടു ലക്ഷം രൂപയും 35 പവൻ സ്വർണ്ണവും നൽകിയിരുന്നു. ഇതിനുപുറമേ കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ഭർതൃവീട്ടിൽ നിന്നും നിരന്തരം ശല്യം ചെയ്തിരുന്നതായി വീട്ടുകാർ പറഞ്ഞു.

ഇതിന്റെ പേരിൽ മർദ്ദനമേൽക്കേണ്ടിയും വന്നിരുന്നുവെന്നും ആരോപിക്കുന്നു. രണ്ടുദിവസങ്ങൾക്ക് മുൻപാണ് ചട്ടഞ്ചാലിലെ സ്വന്തം വീട്ടിൽ നിന്നും തിരിച്ചു ഭർതൃവീട്ടിലേക്ക് റംസീന എത്തിയത്. ഭർതൃവീട്ടിലുള്ള പീഡനത്തെക്കുറിച്ച് റംസീന വീട്ടുകാരോട് തുറന്ന് പറയുകയും ചെയ്തിരുന്നു.

ഇതറിഞ്ഞതോടെ വീട്ടിൽതന്നെ കഴിയാമെന്ന് പറഞ്ഞിരുന്നെങ്കിലും തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. തുടർന്ന് ഇന്നലെ അഞ്ചരയോടെ പുല്ലൂരിലെ വീട്ടിൽനിന്ന് വീട്ടുകാരെ വിളിച്ച് റംസീനക്ക് സുഖമില്ലെന്നും ഉടൻ വരണമെന്നും ആവശ്യപ്പെട്ടു.

വിവരമറിഞ്ഞ് വീട്ടുകാർ എത്തുമ്പോഴേക്കും മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. ഇതോടെയാണ് തൂങ്ങി മരിച്ചതാണെന്ന് മനസ്സിലായത്.

മുഹമ്മദ് കുഞ്ഞിയുടെയും റസിയയുടെയും മകളാണ്. മക്കൾ: നാലര വയസ്സുള്ള ഖജ് ഫാത്തിമ, രണ്ട് വയസ്സുള്ള സമാസ്. സഹോദരങ്ങൾ: ജംഷീന, റാഹിദ്, ശാലു. ഭർത്താവ് ഷുക്കൂർ ഗൾഫിലാണുള്ളത്.