വീട് വിട്ടിറങ്ങാൻ മടിക്കേണ്ട: മഴയെ പേടിക്കേണ്ട; ബോധവത്കരണങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

വീട് വിട്ടിറങ്ങാൻ മടിക്കേണ്ട: മഴയെ പേടിക്കേണ്ട; ബോധവത്കരണങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ പല സ്ഥലങ്ങളിലും വ്യാപകമായി ഉരുൾപൊട്ടലുണ്ടാവുകയും നിരവധി പേർ മരിക്കുകയും ചെയ്തതിനെ തുടർന്ന് ജനം സ്വീകരിക്കേണ്ട രക്ഷാമാർഗ്ഗങ്ങളെ കുറിച്ച് കേരള ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശങ്ങൾ നൽകി.

ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നിർദേശം പങ്കുവെച്ചിരിക്കുന്നത്. ഉരുൾപൊട്ടലിനു മുമ്ബ്, ഉരുൾപൊട്ടൽ സമയം, ഉരുൾപൊട്ടലിനു ശേഷം എന്ന ക്രമത്തിലാണ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉരുൾപൊട്ടലിനു മുൻപ്

• പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക

• കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.

• എമർജൻസി കിറ്റ് കരുതുകയും വീട് വിട്ട് ഇറങ്ങേണ്ടി വന്നാൽ കൈയിൽ കരുതുകയും ചെയ്യുക.

• അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ടെലിഫോൺ നമ്ബറുകൾ അറിഞ്ഞിരിക്കുകയും ആവശ്യം വന്നാൽ ഉപയോഗിക്കുകയും ചെയ്യുക.

• ശക്തമായ മഴയുള്ളപ്പോൾ ഉരുൾ പൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കുക.

• വീട് ഒഴിയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടുക.

ഉരുൾപൊട്ടൽ സമയം

• മരങ്ങളുടെ ചുവടെ അഭയം തേടരുത്.

• പ്രഥമ ശുശ്രൂഷ അറിയുന്നവർ മറ്റുള്ളവരെ സഹായിക്കുകയും, എത്രയും പെട്ടെന്ന് തന്നെ അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുക.

• വയോധികർ, കുട്ടികൾ, ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ എന്നിവർക്ക് രക്ഷാപ്രവർത്തനങ്ങളിൽ മുൻഗണന നൽകുക.

• വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ഗ്യാസടുപ്പ് ഓഫാണെന്നു ഉറപ്പു വരുത്തുക.

• ഉരുൾപൊട്ടൽ സമയത്തു നിങ്ങൾ വീട്ടിനകത്താണെങ്കിൽ ബലമുള്ള മേശയുടെയോ കട്ടിലിന്റെയോ കീഴെ അഭയം തേടുക.

• ഉരുൾപൊട്ടലിൽ പെടുകയാണെങ്കിൽ നിങ്ങളുടെ തലയിൽ പരിക്കേൽക്കാത്ത വിധം സുരക്ഷ ഉറപ്പാക്കുക.

ഉരുൾപൊട്ടലിനു ശേഷം

• ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തേക്ക് സന്ദർശനത്തിന് പോകാതിരിക്കുക.

• ഉരുൾപൊട്ടൽ പ്രദേശത്തു നിന്ന് ചിത്രങ്ങളോ സെൽഫിയോ എടുക്കരുത്.

• ഉരുൾപൊട്ടലിനു ശേഷം വീണു കിടക്കുന്ന വൈദ്യുതി ലൈനുകൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുക, ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തുക.

• രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ തടസ്സപ്പെടുത്തരുത്. ആംബുലെൻസിനും മറ്റു വാഹനങ്ങൾക്കും സുഗമമായി പോകുവാനുള്ള സാഹചര്യം ഒരുക്കുക.

• കെട്ടിടാവശിഷ്ടങ്ങളിൽ പരിശോധന നടത്തുന്നതിനായി പരിശീലനം ലഭിച്ചവർ മാത്രം ഏർപ്പെടുക.