
തൃശൂർ: തൃശൂരില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തം ഞെട്ടിക്കുന്നത് കൊല്ലം പുറ്റിങ്ങല്‍ നിവാസികളെ കൂടിയാണ്. 110 പേരുടെ ജീവനെടുത്ത പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം നടന്നിട്ട് 10 വർഷം.
സ്ഫോടന കേസിന്റെ വിചാരണ നടപടികള്‍ കോടതിയില്‍ പുരോഗമിക്കവേ ആണ് മറ്റൊരു ദുരന്തത്തിന് കൂടി സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടി വന്നത്.
2016 ലെ ഇതു പോലൊരു ഏപ്രില്‍ മാസമാണ് പുറ്റിങ്ങല്‍ നിവാസികളുടെ സന്തോഷവും അർപ്പുവിളിയും കണ്ണീരും നിലവിളിയും ആയി മാറിയത്. പുറ്റിങ്ങല്‍ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ 10ആം തീയതി നടത്തിയ മത്സര വെടിക്കെട്ടാണ് സംസ്ഥാനത്തെ നടുക്കിയ വലിയ ദുരന്തത്തിന് വഴിവെച്ചത്.
എതിർപ്പുകള്‍ വകവെയ്ക്കാതെ നടത്തിയ വെടിക്കെട്ട് എടുത്തത് 110 പേരുടെ ജീവൻ. 656 പേർക്ക് പരിക്കേറ്റ ദുരന്തത്തില്‍ 358 വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായി. മൂന്ന് കോടിയോളം രൂപയുടെ നാശം ഉണ്ടായെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. ഉത്സവ സമയത്തെ ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പടെ 59 പ്രതികള്‍ ഉള്ള കേസിലെ 15 പേര് ഇതിനോടകം മരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
44 പ്രതികള്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ ആകെ 1417 സാക്ഷികളെയും 1611 രേഖകളെയും 376 തൊണ്ടിമുതലുകളുമാണ് തെളിവായി കോടതിയില്‍ ഹാജരാക്കിയത്. രണ്ട് പ്രാദേശിക വെടിക്കെട്ട് സംഘങ്ങള്‍ തമ്മില്‍ നടത്തിയ മത്സരമാണ് പുറ്റിങ്ങലില്‍ ദുരന്തത്തിന് കാരണമായത്.
മത്സരക്കമ്പമുള്ള വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ആചാരം ആണെന്ന് വ്യക്തമാക്കി ക്ഷേത്രം അധികൃതര്‍ വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്. 60 വര്‍ഷം മുമ്പും പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് ദുരന്തം നടന്നിരുന്നു. വെടിക്കെട്ട് ദുരന്ത കേസിന്റെ വിചാരണ കൊല്ലത്തെ പ്രത്യേക കോടതിയില്‍ പുരോഗമിക്കുകയാണ്. നിയമവിരുദ്ധമായി വെടികെട്ടു മത്സരം നടത്തിയെന്ന മറ്റൊരു കേസും നടക്കുന്നുണ്ട്.









