ഉചിതമായ സമയവും അവസരവും എത്തുമ്പോൾ ഞങ്ങൾക്കും നാട്ടിലേക്ക് എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു : പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

ഉചിതമായ സമയവും അവസരവും എത്തുമ്പോൾ ഞങ്ങൾക്കും നാട്ടിലേക്ക് എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു : പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ

കോട്ടയം : കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ പലയിടത്തും ലോക്ക് ഡൗണുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ ബ്ലെസ്സിയുടെ സ്വപ്‌ന ചിത്രമായ ആടു ജീവിതത്തിന്റെ’ ചിത്രീകരണത്തിനായി പോയ സംവിധായകൻ ബ്ലസി, നടൻ പൃഥ്വിരാജ് എന്നിവരുൾപ്പെടെ 58 പേർ ജോർദാനിൽ കുടുങ്ങിയത് വലിയ വാർത്തയായിരുന്നു. ഇതോടെ ജോർദ്ദാനിലെ സ്ഥിതിഗതികൾ വിശദീകരിച്ച് കൊണ്ട് പൃഥ്വിരാജ് ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇന്ത്യാക്കാർ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ്. ഉചിതമായ സമയവും അവസരവും വരുമ്പോൾ ഞങ്ങൾക്കും നാട്ടിലേക്ക് മടങ്ങാനാവുമെന്ന വിശ്വസിക്കുന്നുവെന്നാണ് പൃഥ്വിരാജ് ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

എല്ലാവർക്കും നമസ്‌ക്കാരം.

ഈ ദുഷ്‌കരമായ സമയത്ത് എല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നു. ജോർദാനിൽ ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണം നിലവിലെ സാഹചര്യങ്ങൾ കാരണം മാർച്ച് 24ന് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ലൊക്കേഷനിലെ സ്ഥിതിഗതികൾ വിലയിരുത്തിയ അധികാരികൾ വാദി റം മരുഭൂമിയിൽ സമ്പർക്കമില്ലാതെ സുരക്ഷിതമായി ഷൂട്ടിങ് തടരാൻ അനുമതി നൽകിയിരുന്നു.

നിർഭാഗ്യവശാൽ, താമസിയാതെ, ജോർദാനിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടിവന്നു. അതിന്റെ ഫലമായി ഏപ്രിൽ 27 വരെ ഷൂട്ടിങ്ങിനുള്ള അനുമതി റദ്ദു ചെയ്യപ്പെട്ടു. ഇേതതുടർന്ന്, ഞങ്ങളുടെ സംഘം വാദി റം മരുഭൂമിയിലെ ക്യാമ്പിൽ തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ ഉടനെയൊന്നും ഷൂട്ടിങ് പുനരാരംഭിക്കാൻ അനുമതി ലഭിക്കില്ലെന്നും അതിനാൽ കിട്ടുന്ന ആദ്യ അവസരത്തിൽ ഇന്ത്യയിലേക്ക് മടങ്ങുകയെന്നതാണ് നല്ലതെന്ന് അധികൃതർ ഞങ്ങളെ അറിയിച്ചു.

ഏപ്രിൽ രണ്ടാം വാരം വരെ വാദി റമിൽ താമസിക്കാനും ചിത്രീകരിക്കാനുമായിരുന്നു പദ്ധതി. അതുവരെയുള്ള താമസ, ഭക്ഷണ കാര്യങ്ങളെല്ലാം തയാറാണ്.അതിനു ശേഷമുള്ള കാര്യങ്ങളെ കുറിച്ച് ആശങ്കകളുണ്ട്. ഞങ്ങളുടെ ടീമിൽ ഒരു ഡോക്ടർ ഉണ്ട്. അദ്ദേഹം ഓരോ 72 മണിക്കൂറിലും ഓരോ അംഗത്തിനും വൈദ്യപരിശോധന നടത്തുന്നുണ്ട്. കൂടാതെ സർക്കാർ നിയോഗിച്ച ജോർദാനിയൻ ഡോക്ടറുടെ പരിശോധനക്കും ഇടയ്ക്കിടെ വിധേയരാകുന്നുണ്ട്. ലോകമെമ്പാടുമുള്ള സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഞങ്ങൾ 58 അംഗ സംഘത്തിന്റെ നാട്ടിലേക്കുള്ള മടക്കം ഇപ്പോൾ അധികാരികൾക്ക് വിഷയമായിരിക്കില്ലെന്ന് പൂർണമായും മനസ്സിലാക്കുന്നു.

എന്നാൽ ബന്ധപ്പെട്ട എല്ലാവരേയും സാഹചര്യത്തെക്കുറിച്ച് അറിയിക്കുകയും വിവരങ്ങൾ പുതുക്കുകയും ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണെന്ന് കരുതുന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നു. ഉചിതമായ സമയവും അവസരവും എത്തുമ്പോൾ ഞങ്ങൾക്കും ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതുവരെ, നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഒപ്പം ജനജീവിതം ഉടൻ സാധാരണ നിലയിലാകുമെന്ന് കൂട്ടായി പ്രത്യാശിക്കുകയും പ്രാർഥിക്കുകയും ചെയ്യാം. ചിയേഴ്‌സ്.